അന്നമ്മ തോമസ്‌‌: “സ്കൂൾ ടീച്ചറിന്റെ ആത്മഗതം”

sapna-school-photo
SHARE

എവിടെയും എന്നും എല്ലാവർക്കും ഒരു പോലെ ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന ഒരു വ്യക്തി, ടീച്ചർ. നഴ്സറി മുതൽ കോളജ് വരെയും എല്ലാവർക്കും മാതൃകയായും പേടിസ്വപ്നമായും പലതരം പരിവേഷങ്ങളിൽ ജീവിക്കുന്ന അധ്യാപകർ. എല്ലാ കുട്ടികളുടെയും ജീവിതത്തിൽ റോൾ മോഡൽ ആയിരിക്കും അധ്യാപകർ. ചിലർ ആരാധനയുടെയും താൽപര്യങ്ങളുടെ ഭാഗമായി അധ്യാപനം സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. 

അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല, കാരണം മറ്റൊന്നുമല്ല, ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന കൃത്യം ഓരോ അധ്യാപകരിലും നിക്ഷിപ്തമായിരുന്നു എന്നു തന്നെയാണത്. അതുകൊണ്ടുതന്നെ അധ്യാപകരെ തെരഞ്ഞെടുക്കുന്നത് കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു എപ്പോഴും. അധ്യാപരുടെ ചിന്തകളും കാഴ്ചപ്പാടുകളും അവർ പഠിപ്പിക്കുന്ന വിഷയത്തോടൊപ്പം ഓരോ വിദ്യാർത്ഥികളുടെയും മനസ്സിലേക്ക് ഒഴുകിയെത്തപ്പെടും എന്നതിൽ സംശയമില്ല. അധ്യാപരുടെ വേഷവിധാനങ്ങൾ വരെ കുട്ടികളെ സ്വാധീനിക്കും എന്നതിനാൽ അവിടെ ഒരു സാത്വികത പരിപാലിക്കപ്പെടുന്നു. 

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഗവർമെന്റ് സ്കൂളൂകളോടൊപ്പം , പ്രൈവറ്റ് സ്കൂളുകളും നിലവിൽ വന്നു. എന്നാൽ അവിടെ ഒരു പണത്തിന്റെ ഏറ്റക്കുറച്ചിൽ ക്രമേണ പ്രകടമായിത്തുടങ്ങി. ഗവൺമെന്റ് സ്കൂളിന്റെ മഹത്വം, ഞാൻ എന്റെ കണ്ണാലെ കണ്ടിട്ടുണ്ട് ചെങ്ങളം ഗവൺമെന്റ് സ്കുളിൽ ടീച്ചറായിരുന്ന എന്റെ അമ്മ, ഏതു വഴിയിലുടെ, നഗരത്തിലുടെ പോയാലും "ടീച്ചറെ " എന്നൊരു വിളി! അതുകേട്ടു തിരിഞ്ഞു നോക്കുന്ന എന്റെ അമ്മയുടെ മുന്നിലേക്ക്‌ ചാടി വീഴുന്ന, ലോറിഡ്രൈവർമാർ, ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ ! അവരുടെ മുഖത്ത് ബഹുമാനവും, പണ്ടത്തെ ഉച്ചക്കഞ്ഞിയുടെ സ്വാദും തെളിഞ്ഞു കാണാമായിരുന്നു. അത് ഒരു കാലം! എന്നാൽ ഇതേ സ്കൂളുകളിൽ തന്നെ തുച്ചമായ ഫീസ് കൊടുക്കാൻ പറ്റാതെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നവരും ഇല്ലാതില്ല. എന്നാൽ ഇന്നും നടന്നു കൊണ്ടിരിക്കുന്ന ഈ സ്കൂളുകളിൽ ധാരാളം കുട്ടികൾ ജീവിതത്തിന്റെ നല്ല പാഠങ്ങൾ പഠിച്ചു തന്നെ മുന്നേറുന്നുമുണ്ട്. 

എന്നാൽ ഇത്തരം സ്കൂളുകളിൽ പഠിച്ചാൽ "കണ്ടോ ദാരിദ്ര്യവിലാസം സർക്കാർ സ്‌കൂളിൽ പഠിച്ചാൽ വല്ല ലോറി ഡ്രൈവറോ ബസ് ഡ്രൈവറോ ഒക്കെയേ ആവാൻ സാധിക്കൂ" എന്നൊക്കെ പറഞ്ഞുവരുന്ന വിമർശകരും ധാരാളം. സാരമില്ല പക്ഷെ ഇന്നും ആ കാലത്തിന്റെ ആത്മാർത്ഥത പുലർത്തുന്ന റ്റീച്ചർമാരുണ്ട്. കാലത്തിനൊപ്പം നമ്മളും ചേർന്നു പോകണം. ഗവൺമെന്റ് സ്കൂളുകളെ നമ്മളും , ഗവൺമെന്റ് അവരെയൊക്കെ വിസ്മരിച്ചു. അതിനു വേണ്ടി നമ്മളോരാരൊരുത്തരും പരിവർത്തനങ്ങൾക്കായി ശ്രമിച്ചാൽ മതി. സർക്കാർ പള്ളിക്കൂടത്തിലെ അധ്യാപകർ സാമ്പത്തികമായി മാത്രമല്ല കുട്ടികൾക്ക് നല്ല ക്ലാസ് എടുക്കുന്നതിലും സമ്പന്നർ ആണ്. പക്ഷെ ഇപ്പോൾ ആർക്കും സർക്കാർ സ്‌കൂളുകൾ വേണ്ട. എടുത്താൽ പൊങ്ങാത്ത ഫീസ് ഉള്ള സിബിഎസ്ഇ സ്‌കൂളുകൾ മതി. മുക്കിനു മുക്കിന് പ്രൈവറ്റ് സ്‌കൂളുകൾക്ക് ഗവൺമെന്റ് അംഗീകാരം കൊടുക്കുന്നതിനു പകരം നിലവിലുള്ള ഗവൺമെന്റ് സ്‌കൂളുകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യും എന്ന പ്രതീക്ഷ ഇന്നും കൈവിട്ടിട്ടില്ല. 

പിന്നെ ഭാഷ, 10–ാം ക്ലാസ്സ് വരെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ചവർക്ക് ഭാഷയോടുള്ള സ്നേഹം ഒരുപടി മുന്നിലായിരിക്കും, തീർച്ച. തുടർന്ന് കോളജിലെ പഠനം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം . എന്നാൽ സ്കൂളിൽ പഠിച്ച മലയാളം മനസ്സിൽ കെടാതെ സൂക്ഷിച്ചിരുന്നു. എഴുത്തു തുടങ്ങി , സമൂഹത്തിലേക്കിറങ്ങിച്ചെന്നവർ ധാരാളം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അധ്യാപകർ മനസ്സിലേക്ക് തൊടുത്തുവിട്ട ഭാഷയുടെ സ്നേഹം പുഷ്പിച്ചു പന്തലിച്ചു.

ഇന്നത്തെ സ്കൂളുകളും ഒട്ടു വ്യത്യസ്തമല്ല. കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണുകളുടെയും യുഗത്തിലും ടീച്ചർമാരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മാർത്ഥ ബന്ധം നിലനിൽക്കുന്നു. കാലഘട്ടത്തിന്റെ ഭാഗമായുള്ള വ്യത്യാസങ്ങളെല്ലാം ഏറ്റെടുത്തുകൊണ്ടു തന്നെ ഇന്നും അധ്യാപകരും വിദ്യാർഥികളും എന്ന സ്ഥാനം മൂന്നേറുന്നു. പാഠ്യവിഷയങ്ങളും, മാതാപിതാക്കളും ആയുള്ള ആശയവിനിമയങ്ങളും മറ്റും ഇന്ന് വെറും ഒരു ബട്ടന്റെ അകലം മാത്രം. ന്യൂജനറേഷൻ പിള്ളേരെ കൈകാര്യം ചെയ്യാന്‍ പഴയകാല വിദ്യകളൊന്നും പോരെന്ന് പറയുന്ന അധ്യാപകര്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പുതിയ അറിവുകള്‍ നേടാത്ത പക്ഷം അധ്യാപകര്‍ ഉപയോഗ ശൂന്യരാകുന്ന കാലമാണിത്‌. 

പുതിയ അധ്യാപന രീതികളും വിദ്യാര്ത്ഥി കേന്ദ്രീകൃതമായ സമീപനങ്ങളും അധ്യാപകരിൽ നിന്നും പുതിയ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. ബോര്‍ഡിൽ ചോക്കുപയോഗിച്ച് എഴുതുന്ന പഴയ പഠനരീതിക്ക് പകരം project, power point അവതരണവും സ്വീകാര്യമായി വരുന്ന കാലമാണിത്‌. ബഹുവര്‍ണ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഉപയോഗിച്ച്, ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് വിദ്യാർഥികളെ ആകർഷിക്കുന്ന അധ്യാപനരീതി സജീവമാകുന്നതോടൊപ്പം അധ്യാപകന്റെ ക്ലാസ്സ്‌ മുറിയിലെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള മാറ്റങ്ങളിലൂടെ വികാസങ്ങളിലേക്ക് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് പകർന്നുകൊടുക്കാൻ അധ്യാപകർക്ക് സാധിക്കുന്നു. 

• പാഠപുസ്തകത്തിന് വെളിയിലുള്ള അറിവുകള്‍ തേടികണ്ടുപിടിക്കാൻ, അധ്യാപകർക്ക് കുട്ടിയെ പ്രേരിപ്പിക്കാം.

• കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. പാട്ടുപാടാനോ ചിത്രം വരയ്ക്കാനോ കഴിവുള്ള കുട്ടിയെ പ്രോത്സാഹിപ്പിക്കുക. 

• പഠനത്തിൽ മോശമായതുകൊണ്ട് പരിഹസിക്കരുത്.

• കുട്ടികൾക്ക്‌ നല്ല ജ്ഞാനമുണ്ടെങ്കിലും ഇന്റർവ്യൂഅവർ പരാജയപ്പെടുന്നത് ആശയവിനിമയ ശേഷിയിലെ കുറവുകൊണ്ടാണ്.

• ജീവിതത്തിലെ പ്രശ്നങ്ങളെ സധൈര്യം നേരിടാനുള്ള ശേഷി വികസിപ്പിക്കാൻ സഹായിക്കുക.

• കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്താന്‍ സഹായിക്കുക.

• നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും സൗഹൃദപരിധി ലംഘിക്കാതിരിക്കാനും കുട്ടികളെ പഠിപ്പിക്കുക.

ഓരോ വിദ്യാർഥിയുടെ ജീവിതത്തിലും ഒരു രക്ഷിതാവിന്റെ പരിവേഷം എടുത്തണിയേണ്ടി വരുന്ന അധ്യാപകർ ,അത് പരിപൂർണ്ണ ആത്മാർത്ഥയോടെ ചെയ്യുക തന്നെ ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS