കശ്മീർ‌: ചൈനയ്ക്കും പാക്കിസ്ഥാനും യുഎന്നിൽ നിന്നേറ്റത് വൻ തിരിച്ചടി

syed_akbaruddin_syed_akbaruddin
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ.
SHARE

തർക്കപ്രദേശമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച കശ്മീരിൽ ഇന്ത്യ എടുത്ത നടപടിയെ ‘ഏകപക്ഷീയം’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇക്കാര്യത്തിലേക്ക് രാജ്യാന്തര ശ്രദ്ധ ക്ഷണിക്കുന്നതിനായി യുഎൻ സുരക്ഷാ സമിതിയുടെ യോഗം വിളിക്കാനും ചൈന ആവശ്യപ്പെട്ടു. സുരക്ഷാ സമിതി യോഗം ചേർന്നെങ്കിലും പാക്കിസ്ഥാനും ചൈനയ്ക്കും അനുകൂലമായ തീരുമാനങ്ങളൊന്നും എടുക്കാത്തത് ഇരു കൂട്ടർക്കും നയതന്ത്രതലത്തിലേറ്റ വൻ തിരിച്ചടിയായി. 

ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്‌നങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കപ്പെടേണ്ടതിനാൽ സമിതിക്ക് ഈ വിഷയത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന തീരുമാനത്തിലാണ് ഒടുവിൽ സുരക്ഷാ സമിതി എത്തിയത്. പത്രസമ്മേളനം ഉൾപ്പെടെ ഒരു നടപടിയും സ്വീകരിക്കേണ്ടെന്ന് സമിതി തീരുമാനിച്ചു. ഇത് ചൈനയെയും പാക്കിസ്ഥാനെയും ലജ്ജിപ്പിക്കുകയും ജമ്മുകശ്മീരിലെ ഭരണഘടനാ മാറ്റങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിനെ സമിതി ശരിവയ്ക്കുകയും ചെയ്തു. 

എന്നാൽ, സുരക്ഷാ സമിതിയുടെ ‘അനൗപചാരിക കൂടിയാലോചനകൾ’ യുഎന്നിനെ വിവിധ നടപടികളിലേക്ക് നയിച്ചേക്കാം. ഗൾഫ് യുദ്ധത്തിനുശേഷം സമിതിയുടെ തീരുമാനങ്ങൾ ചില രാജ്യങ്ങളെ ഏതെല്ലാം രീതിയിൽ ബാധിച്ചുവെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും യുഎന്നിനെ ഒരു ആഗോള പൊലീസാക്കി മാറ്റാതിരിക്കുന്നതിനും സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് അനുവദിക്കാതിരിക്കുന്നതിനുമായി ഒട്ടേറെ ആശയങ്ങൾ സമിതിയിൽ ഉയർന്നുവന്നു. 

ഓഗസ്റ്റ് 15ന് ശേഷം സമിതിയിൽ ചില സംഭവങ്ങൾ രൂപം കൊള്ളുകയുണ്ടായി. ഇന്ത്യയുടെയോ പാക്കിസ്ഥാന്റെയോ സാന്നിധ്യമില്ലാതെ, 15 ലോകരാജ്യങ്ങൾ ദക്ഷിണേഷ്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ഒപ്പം തന്നെ പഴക്കമുള്ള ഈ സംഘട്ടനം അവസാനിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും കൂടിയാലോചനകളുണ്ടായി. ഇന്ത്യ സ്വീകരിച്ച ഏറ്റവും പുതിയ നടപടികൾ, ഇതിനെതിരെ പാക്കിസ്ഥാന്റെ കടുത്ത പ്രതികരണം, വിഷയം ചൈന യുഎൻ സുരക്ഷാ സമിതിയിലേക്ക് കൊണ്ടുപോകാൻ നൽകിയ കാരണങ്ങൾ എന്നിവയായിരുന്നു അവ.

എന്നാൽ ഒടുവിൽ, ഇന്ത്യയും പാക്കിസ്ഥാനും അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കണം എന്നതാണ് ഏക പോംവഴി എന്ന നിഗമനത്തിലെത്തി. ചർച്ച നടന്ന 73 മിനിറ്റിനുള്ളിൽ, ഈ വിഷയത്തിൽ ചെലവഴിച്ച 73 വർഷങ്ങളെ പ്രതിനിധീകരിച്ച്, കൗൺസിൽ അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിരിക്കാം. പക്ഷേ, ഈ വിഷയത്തിൽ പ്രസ്താവന പുറപ്പെടുവിക്കുകയോ പ്രമേയത്തിന് പരിഗണിക്കുകയോ ചെയ്യേണ്ടതില്ല എന്ന സമിതിയുടെ തീരുമാനം കശ്മീർ വിഷയം രാജ്യാന്തരവൽക്കരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്കെതിരെയുള്ള കനത്ത അടിയായി. 

china-pakistan

തീവ്രവാദം തടസ്സമില്ലാതെ തുടരുന്നിടത്തോളം കാലം സമാധാന ചർച്ചകൾ സാധ്യമല്ലെന്ന് അവർക്കറിയാമെന്നതിനാൽ സമിതി അത്തരം ചർച്ചകൾക്ക് ഒരു തീയതി പോലും നിശ്ചയിച്ചിരുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, കാരണം ഒരു ഭരണഘടനയും ഒരു പതാകയുമുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായാണ് ഇന്ത്യയുടെ തീരുമാനത്തെ അവർ ഇതിനെ കണ്ടത്. 

സമിതിയുടെ ഈ തീരുമാനത്തെ ചൈനയ്ക്കും തിരിച്ചടിയായി. മനുഷ്യാവകാശ പ്രശ്നം ഉൾപ്പെടെയുള്ള സാഹചര്യങ്ങളെക്കുറിച്ച് യുഎൻ‌എസ്‌സി അംഗങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്ന് മാത്രം പറഞ്ഞ് ചൈനയുടെ യുഎൻ പ്രതിനിധി ഴാങ് ജുൻ മുഖം രക്ഷിച്ചു. ‘കശ്മീർ വിഷയവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ ഏകപക്ഷീയമായ നടപടിയെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് അംഗങ്ങളുടെ പൊതുവായ കാഴ്ചപ്പാടാണ്’ അദ്ദേഹം പറഞ്ഞു. കശ്മീർ പ്രശ്നം രാജ്യാന്തര വിഷയമാണെന്നും ഇതിൽ തീരുമാനമെടുക്കുന്നതിന് യുഎൻ ചാർട്ടർ, യുഎൻ‌ സുരക്ഷാ സമിതി എന്നിവയുടെ പ്രമേയങ്ങൾക്കും ഉഭയകക്ഷി കരാറുകൾക്കും അനുസൃതമായി സമാധാനപരമായി പരിഹരിക്കേണ്ടതുണ്ടെന്നും ഴാങ് പറഞ്ഞു.

കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്നും തർക്കം സമാധാനപരമായി പരിഹരിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും പാക്കിസ്ഥാന്റെ യുഎൻ അംബാസഡർ മലീഹ ലോധി പറഞ്ഞു. ‘ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യയുടെ അവകാശവാദത്തെ സുരക്ഷാ സമിതിയുടെ യോഗം അസാധുവാക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ന് ലോകം മുഴുവൻ അവിടത്തെ അവസ്ഥയെയും കുറിച്ച് ചർച്ച ചെയ്യുന്നു. ചൈനീസ് അംബാസഡർ പറഞ്ഞതുപോലെ, ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ സുരക്ഷാ സമിതി ചർച്ച ചെയ്തിട്ടുണ്ട്’. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹൂദ് ഖുറേഷിയെ ഉദ്ധരിച്ച് ലോധി പറഞ്ഞു. ‘ഇത് ആദ്യത്തേതും അവസാനത്തേതുമല്ല. അത് ഇവിടെ അവസാനിക്കില്ല’, സുരക്ഷാ സമിതി പാക്കിസ്ഥാനെ സഹായിക്കില്ല എന്നു വ്യക്തമായിരുന്നു. നിയമപരമോ ഭരണഘടനാപരമോ നയതന്ത്രപരമോ ആയ മാർഗങ്ങളിലൂടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ജിഹാദിലൂടെ നേടുമെന്നും ലോധി പറഞ്ഞു.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ നിരീക്ഷിച്ചത് പാക്കിസ്ഥാനും ചൈനയും യുഎൻ സുരക്ഷാ സമിതിയുടെ ചർച്ചയ്ക്ക് ആവശ്യപ്പെടുന്നതിനേക്കാൾ വലിയ പ്രാധാന്യം നൽകാൻ ശ്രമിക്കുകയാണെന്നാണ്. ‘ചർച്ചയ്ക്കുശേഷം, പ്രസ്താവനകൾ നടത്തിയ ചൈനയും പാക്കിസ്ഥാനും പ്രശ്നത്തെ രാജ്യാന്തര വിഷയമാക്കി മാറ്റാൻ ശ്രമിച്ചുവെന്ന് ഇന്ത്യ മനസ്സിലാക്കുന്നു’ അക്ബറുദ്ദീൻ പറഞ്ഞു. സുരക്ഷാ കൗൺസിൽ വളരെ വിശേഷപ്പെട്ട ഒരു സ്ഥാപനമാണ്. അത് ഏറ്റവും ശ്രേഷഠമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പാക്ക്–ചൈന പ്രസ്താവനകൾ രാജ്യാന്തര സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറ്റാൻ ശ്രമിച്ചാൽ, ഇന്ത്യയുടെ ദേശീയ നിലപാട് ഇന്ത്യക്കും വിശദീകരിക്കാനറിയാം, ആർട്ടിക്കിൾ 370 എന്നത് ബാഹ്യസ്വാധീനങ്ങളില്ലാത്ത ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്’ അദ്ദേഹം പറഞ്ഞു. 

united-nations

ജമ്മു കശ്മീരിൽ നല്ല ഭരണവും സാമൂഹിക-സാമ്പത്തിക വികസനവും മെച്ചപ്പെടുത്തുന്നതിനാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും സുരക്ഷാ സമിതി ഇത് ശ്രദ്ധിച്ചിട്ടുണ്ടെന്നും അക്ബറുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശാന്തമായും യുക്തിപരമായും അദ്ദേഹം ഉത്തരം നൽകി. 

ഈ വിഷയത്തിൽ ഒപ്പുവച്ച എല്ലാ കരാറുകളിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുമ്പോൾ പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തുമെന്നും അക്ബറുദ്ദീൻ അറിയിച്ചു. ഉഭയകക്ഷിപ്രകാരം ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക്  രാജ്യാന്തര തലത്തിൽ വളരെ വിശാലമായ സ്വീകാര്യതയാണ്, അക്ബറുദ്ദീൻ പറഞ്ഞു. ജനാധിപത്യത്തോട് ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ടെന്നും ഇന്ത്യയിലെ കോടതികൾ ഏത് പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ജമ്മു കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ആശങ്കയെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ചൈനയുടെ നിർദേശപ്രകാരം സുരക്ഷാ സമിതി കശ്മീരിൽ സമ്മേളിക്കാൻ തീരുമാനിച്ച വാർത്ത വന്നപ്പോൾ, 1948ൽ സുരക്ഷാ സമിതി പെരുമാറിയത് പോലെ, ഐക്യരാഷ്ട്രസഭ അതിന്റെ സ്ഥിരാംഗങ്ങൾക്ക് അനുകൂലമായി കളിക്കുന്നുവെന്ന് ചില ആളുകൾക്കിടയിലെങ്കിലും പരിഭ്രാന്തി ഉണ്ടായിരുന്നു. എന്നാൽ, ഓരോ രാജ്യത്തിനും സ്ഥിരത, സമഗ്രത, നിയമവാഴ്ച എന്നിവയിൽ പങ്കുണ്ട്. 

പല രാജ്യങ്ങളിലും ദേശീയത വർധിച്ചുകൊണ്ടിരിക്കുകയാണ്, ഭീകരതയ്ക്കും വിഘടനവാദത്തിനും  ലോകത്തിന്റെ ഏത് ഭാഗത്തും അവരുടെ വൃത്തികെട്ട തല ഉയർത്താൻ കഴിയും. മാറിയ സന്ദർഭത്തിൽ, മറ്റുള്ളവരുടെ പോരാട്ടങ്ങൾ സ്വയം ഏറ്റെടുക്കാൻ ആരും ആഗ്രഹിക്കുന്നില്ല. രാജ്യാന്തരനീതിന്യായ കോടതി പോലുള്ള മറ്റ് വേദികളിലും പാക്കിസ്ഥാൻ കശ്മീർ വിഷയത്തിൽ പ്രക്ഷോഭം നടത്താനിടയുണ്ട്. എന്നാൽ, യുഎൻ സുരക്ഷാ സമിതിയുടെ ഉച്ചത്തിലുള്ള നിശബ്ദത എല്ലായിടത്തും രക്ഷയായി പ്രതിഫലിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ