വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്നു കൂടി പറഞ്ഞിട്ട് പോകൂ

nss-college-1
SHARE

പന്തളം എൻഎസ്എസ് ബോയ്സ് സ്കൂളിലെ കെഎസ്‌യു - എസ്എഫ്ഐ സംഘടനങ്ങൾ എഴുപതുകളിൽ ഒരു പുതുമ ആയിരുന്നില്ല. തോരാത്ത സമര ദിവസങ്ങളിൽ എന്തെങ്കിലും പഠിക്കാൻ സാധിച്ചിരുന്നത് അടുത്തുള്ള സ്റ്റുഡന്റസ് സെൻറ്റർ എന്ന ട്യൂഷൻ സ്ഥാപനം കൊണ്ടു മാത്രമായിരുന്നു. സമരങ്ങൾ അങ്ങനെ ആഘോഷപൂർവ്വം കൊണ്ടാടിവന്നു. തന്നെയുമല്ല ഗേൾസ് സ്കൂൾ വിട്ടുവരുന്ന പെൺകുട്ടികളും ഒത്ത് ഒരു ക്ലാസ്സിൽ പഠിക്കാനുള്ള ഒരു ത്രില്ലും ഉണ്ടെന്നു കൂട്ടിക്കോ. രണ്ടു കണ്ണുകൾക്കും കാഴ്ച ഇല്ലെങ്കിലും ഒരു പേപ്പർ താഴെ വീണാൽ പോലും കൃത്യമായി ശ്രദ്ധിക്കുന്ന, തെറ്റിയാൽ ചൂരൽ കഷായത്തിന് ഒരു കുറവും വരുത്താതെ, ലോകത്തിന്റെ എല്ലാ ദിശകളും മനസ്സിൽ വരച്ചിടുന്ന ഗോപിസാർ സോഷ്യൽ സ്റ്റഡീസ് അധ്യാപകരിൽ ഏറ്റവും മുൻ പന്തിയിലായിരുന്നു. പിന്നെ ഹിന്ദി പഠിക്കാൻ അതിരാവിലെ ശ്യാമള ടീച്ചറിന്റെ വീട്ടിൽ പ്രത്യേകം ക്ലാസ്. അൽപ്പം പണച്ചിലവുള്ള ട്യൂഷൻപഠനം ഉണ്ടായിരുന്നതിനാൽ സമര ദിവസങ്ങൾ പഠനത്തെ അത്ര ബാധിച്ചില്ല എന്ന് പറയാം. ശശിയും വേണുവും രവിയും ജോർജും എല്ലാം ചേർന്ന ക്രിക്കറ്റ് കളിയും കൂട്ടത്തിൽ സമരദിവസങ്ങളെ ഉല്ലാസഭരിതമാക്കി.

mangalam

. പന്തളം എൻഎസ്‌എസ് കോളേജിലെ കലാപരാഷ്ട്രീയം കെഎസ്‌യു - എസ്എഫ്ഐ തമ്മിലായിരുന്നു. ബോറായ ബോയിസ് സ്കൂൾ  അന്തരീക്ഷം വിട്ടു, കോളജിലെ മിശ്രലിംഗ പ്രീഡിഗ്രി, രാഷ്ട്രീയത്തിനു പറ്റിയ അന്തരീക്ഷം ആയിരുന്നു. സഹോദരിമാരോടും ചേച്ചിമാരോടും വോട്ടു ചോദിച്ചു പരിചയപ്പെടാൻ കാട്ടിയ ഉത്സാഹം പറഞ്ഞാൽ മതിയാവുകയില്ല.  ട്യൂഷൻ ഉണ്ടായിരുന്നതിനാൽ ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെങ്കിലോ അൽപ്പം കൂടുതൽ സമയം രാഷ്ട്രീയം കളിച്ചതുകൊണ്ടോ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ പോയി. പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. 

pandalam

അന്ന് എന്നത്തേയും പോലെ തുടങ്ങിയ സാധാരണ അടിപിടിസമരം കൈവിട്ടു പോകുന്നതായാണ് കണ്ടത്. സൈക്കിൾ ചെയിനും കമ്പിയും വടിയുമായി കെഎസ്‌യു - എസ്എഫ്ഐ സമരക്കാർ നെടുകയും കുറുകയും ഓടുന്നു. അത്ര പരിചയമുള്ള സമര മേഖല അല്ലായിരുന്നതിനാലും അടിപിടിയോടു കുറച്ചു ഭയം ഉണ്ടായിരുന്നതിനാലും ദൂരെ നിന്ന് സമര മേഖല വീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് മുകളിലെ നിലയിലുള്ള പ്രിൻസിപ്പലിന്റെ മുറിയിലെ ഗ്ലാസ് ജനലുകൾ പൊട്ടിത്തെറിച്ചു വീഴുന്നു. അവിടെ ആരൊക്കെയോ ഓടുകയും അടിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു നൂറു വാര അകലെ നിന്ന് കണ്ടു ഭയന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ രക്തത്തിൽ കുളിച്ച ആരെയോ തോളിലേറ്റി കുറച്ചുപേർ ഓടുന്നു. കുറച്ചു പഞ്ഞി ദേഹത്തു അവിടവിടെയായി ചിതറികിടക്കുന്നതിനാൽ ആരാണെന്നോ ഒരു രൂപവും കിട്ടിയില്ല. 

പെട്ടെന്ന് പൊലീസും പത്രക്കാരും അങ്ങോട്ട് പോകുന്നത് കണ്ടു, രംഗം അത്ര പന്തിയല്ല എന്ന് കണ്ടു വീട്ടിലേക്കു പോയി.  പിറ്റേദിവസം പത്രത്തിൽ നിന്നുമാണ് ഞങ്ങൾ കണ്ടിരുന്ന സംഘട്ടനത്തിന്റെ രൗദ്രത തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ഭുവനേശ്വരൻ മരിച്ചു, കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വീണ്ടും പൂർണ്ണമായി ട്യൂഷൻ സ്കൂൾ തന്നെ ശരണം. 

കോളജ് തുറന്നപ്പോൾ കെഎസ്‌യു - എസ്എഫ്ഐനേതാക്കളിൽ പലരും കോളജിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അങ്ങനെ പിൻനിരയിൽ നിന്ന വിപ്ലവ വീര്യം ലേശം കുറഞ്ഞ, ഞങ്ങളൊക്കെ കുട്ടിനേതാക്കളായി അറിയപ്പെട്ടുതുടങ്ങി. എഎസ്‌യു ഇന്ദിര - ആന്റണി എന്ന നിലയിൽ പിളരുകയും അങ്ങനെ അടിയന്തരാവസ്ഥക്ക് ശേഷം വന്ന അടുത്ത യൂണിയൻ ഇലക്ഷനിൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായി എഎസ്ഐ യൂണിയൻ പിടിച്ചടക്കുകയും ചെയ്തു. 

sfi

ആന്തണി കോൺഗ്രസ് കെഎസ്‌യു സ്ഥാനാർഥിയായ ഈയുള്ളവൻ മാത്രം വിജയിച്ചു ഒരു പുതിയ ചരിത്രവും എഴുതിച്ചേർത്തു. ഒറ്റയാൻ പ്രതിപക്ഷമായി കോളജ് യൂണിയനിൽ പ്രവർത്തിക്കാൻ ശങ്കിച്ചെങ്കിലും എസ്എഫ്ഐക്കാരോട് യോജിച്ചു പോകാൻ ബുദ്ധിമുട്ടു വന്നില്ല. 1977 ലെ SFI കോളജ് യൂണിയൻ മികച്ചതു തന്നെയായിരുന്നു. ആദർശവും പുരോഗമന ആശയവുമുള്ള ഒരു കൂട്ടം.

രാഷ്ട്രീയത്തിനപ്പുറം ഒരു സൗഹൃദം ഉണ്ടാക്കാൻ സാധിച്ചത് അന്നത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന പന്തളം സുധാകരനും, എസ്എഫ്ഐ നേതാവ് അജന്താലയം അജിത്കുമാറും (മംഗളം CFO) കൂടിയായിരുന്നു. വൈകുന്നേരങ്ങളിൽ എന്റെ റാലി  സൈക്കിളിലെ ഫ്രണ്ട് ബാറിൽ പന്തളം സുധാകരനും, പിറകിൽ അജന്താലയം അജിത്കുമാറും യാത്ര ചെയ്യുന്നത് കലാപ കലാലയത്തിൽ ഇങ്ങനെയും ഒരു സാധ്യത ഉണ്ട് എന്നതിന് തെളിവായിരുന്നു. ഞങ്ങൾ മൂവരും ചേർന്ന് അവതരിപ്പിക്കുന്ന കുസൃതികളും ഒട്ടും കുറവായിരുന്നില്ല. കാലം ഏറെ കഴിഞ്ഞിട്ടും ഈ സൗഹൃദങ്ങൾ ഇന്നും തുടരാനാവുന്നുണ്ട്.

അതിനുശേഷം കെഎസ്‌യു സംയുക്തമായി തിരഞ്ഞെടുപ്പ് നേരിടുകയും കോളജ് യൂണിയൻ തിരിച്ചു പിടിക്കുകയും ചെയ്തു. കോളജ് യൂണിയൻ ആദ്യമായി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ തീരുമാനിച്ചത് പിന്നെയും പ്രശ്നമുണ്ടാക്കി. ചില വർഗ്ഗീയ ഇടപെടലുകൾ മൂലം പ്രിൻസിപ്പൽ ഏക പക്ഷീയമായി പരിപാടി റദ്ദ് ചെയ്തു. എന്നാൽ കോളജ് യൂണിയൻ ഏകകണ്ഠമായി  തീരുമാനിച്ച പ്രോഗ്രാമുമായി മുന്നോട്ടു പോയി. യൂണിവേഴ്സിറ്റി അത്‍ലറ്റിക്‌ സോണൽ മീറ്റിനു വന്ന മറ്റു കോളേജിലെ കുട്ടികളോട് തിരിച്ചു പോകാനും ഇല്ലെങ്കിൽ അത്‌ലറ്റിക് മീറ്റ് അലമ്പാക്കുമെന്നും വിരട്ടി. മദ്ധ്യസ്ഥ ചർച്ചകൾക്കായി എൻഎസ്എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള , പഞ്ചായത്തു പ്രസിഡന്റ് തങ്കപ്പൻപിള്ള, പ്രിൻസിപ്പൽ പ്രഫ. പി.സി.മേനോൻ, കോളജ് യൂണിയൻ ചെയർമാൻ റോയി, സെക്രട്ടറി മോഹനൻ, ഈയുള്ളവനും എൻഎസ്എസ് മന്ദിരത്തിൽ കൂടി. വർഗീയ കാലാപം ഉണ്ടാകുമെന്നു പ്രിൻസിപ്പൽ, അങ്ങനെ ഒന്ന് സംഭവിക്കുകയില്ല എന്ന് എല്ലാ മതവിഭാഗങ്ങളും ഉണ്ടായിരുന്ന കുട്ടിനേതാക്കൾ. വിഷയം കോളേജിന് പുറത്തും സജീവമായി ആളും പണവും സന്നാഹങ്ങളും വരാൻ തുടങ്ങി.

സമ്മേളനം കോളേജിന് മുന്നിലേക്ക് മാറ്റി. കോളജ് വിടില്ലെന്ന് പ്രിൻസിപ്പൽ, അവധികൊടുക്കണമെന്നു നേതാക്കൾ. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ കാവൽ നിന്ന കുട്ടികളുടെ പേടി സ്വപ്നം പഞ്ചാരപോലീസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അജാന ബാഹുവിനെ ആരോ പിടിച്ചു തള്ളി. അയാൾ ഒരു വലിയ  തടിക്കഷണവും എടുത്തു ജോസിന്റെ തലക്കു അടിക്കാൻ ശ്രമിക്കുന്നു, അങ്ങനെ സംഗതി കൈവിട്ടുപോയി. പിന്നെ അവിടെ നടന്നൊതൊക്കെ തനി കാടത്തരം. പ്രിൻസിപ്പലിന്റെ റൂമിന്റെ ഹാഫ് ഡോർ ഊരിയെടുത്തു, അദ്ദേഹത്തിന്റെ റൂമിൽ ഇരച്ചു കയറി സാധനങ്ങൾ തല്ലി തകർക്കാൻ തുടങ്ങി. അങ്ങനെ കോളജ് വിട്ടു. ന്യൂഇയർ ആഘോഷവും ഗംഭീരമായിത്തന്നെ നടത്തി. മീറ്റിംഗ് നടത്തണം എന്ന് പറഞ്ഞു ഗ്രൂപ് ആയി പ്രിൻസിപ്പലിനെ കാണാൻ ഞങ്ങളുടെകൂടെ പോയ പലരും, ഒരു കാരണവശാലും അനുവദിക്കരുത് എന്ന് രഹസ്യമായി പറഞ്ഞിരുന്നതായി പ്രിൻസിപ്പൽ കുറെ നാളുകൾക്കു ശേഷം എന്നോട് പറഞ്ഞതോർക്കുന്നു. അങ്ങനെ രാഷ്രീയത്തിന്റെ ബാലപാഠങ്ങൾ ഞങ്ങൾ ഉൾക്കൊണ്ടു.  

ആ വർഷം  യൂണിവേർസിറ്റി കലോത്സവം കൊച്ചിയിലെ മറൈൻ ഡ്രൈവിൽ വച്ചായിരുന്നു. യൂണിവേർസിറ്റി യൂണിയൻ SFI നിയന്ത്രണത്തിലായിരുന്നതു കൊണ്ടു എങ്ങനെയും കുഴപ്പം ഉണ്ടാക്കാൻ KSU അണികൾ പദ്ധതിയിട്ടിരുന്നു. എന്തു നടന്നാലും മുടിഞ്ഞ കൂകൽകൊണ്ട് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല. കസേരയിൽ എഴുനേറ്റു നിന്ന് കൂകിത്തകർക്കുന്ന ആളിനെ ശ്രദ്ധിച്ചു, ഏതോ സമ്മേളനത്തിൽ വച്ച്പരിചയപ്പെട്ട മാത്യു. കൂക്കിന്റെ മൊത്തക്കച്ചവടം അവൻ ഏറ്റെടുത്തു എന്ന് തോന്നും, ആള് ഒരു സംഭവമായി മാറിക്കൊണ്ടിരുന്നു. ഇടയ്ക്കു വെള്ളം കുടിക്കാൻ കസേരയിൽ നിന്നും താഴെ വന്നപ്പോൾ എന്നെ കണ്ടു. പിന്നെ ആളിന് പെരുത്ത സന്തോഷം, കൂകാൻ എന്നെയും കൂട്ടി. കൂകിയില്ലെങ്കിലും അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ അടുത്തുള്ളതു അവന്റെ കൂകലിനെ ഉത്തങ്കശൃഗത്തിൽ എത്തിച്ചു. ഉച്ച ഊണിനു ഞങ്ങൾ ഒന്നിച്ചു പുറത്തുപോയി.   

എവിടുന്നോ പാഞ്ഞടുക്കുന്ന സഖാക്കൾ ഞങ്ങളെ വളഞ്ഞു. മാത്യുവിനെ കോളറിൽ പിടിച്ചു വായുവിൽ നിർത്തിയിരിക്കയാണ്. അവന്റെ പോക്കറ്റിലി നിന്നും വിലപിടിപ്പുള്ള ഹീറോപേന വീണു. ഒരു സഖാവ് അത് ചവിട്ടി പൊട്ടിച്ചു. അയാളുടെ ചൂണ്ടുവിരൽ മാത്യുവിൻറെ പള്ളക്ക് കുത്തികയറ്റിയിരിക്കയാണ്. ചുറ്റും കൂടിയിരിക്കുന്ന സഖാക്കളുടെ മുഖഭാവത്തിൽ അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന് തീർച്ചപ്പെടുത്തി. മാത്യു ആലിലപോലെ നിന്ന് വിറക്കയാണ്. " ഇവിടെങ്ങും ഇനിയും കണ്ടുപോകരുത്, ഇപ്പൊ സ്ഥലം വിട്ടോണം" നേതാവ് ആക്രോശിച്ചു അവന്റെ കണ്ണും ശബ്ദവും അത്ര ഭീകരമായിരുന്നു. തടി കേടാകാതെ ഞങ്ങൾ വണ്ടി കയറി സ്ഥലം കാലിയാക്കി.   

എന്തോ കാര്യത്തിനെന്നു ആർക്കും വലിയ നിശ്ചയമില്ല പക്ഷെ പാർട്ടി സംസ്ഥാന പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കെഎസ്‌യുക്കാർ മുദ്രാവാക്യം വിളിച്ചു വരാന്തകളിൽ കൂടി നടക്കുകയാണ്. ഓരോ ക്ലാസ്സുകളിലായി കയറി ക്ലാസുകൾ നിർത്തുകയായിരുന്നു. കെഎസ്‌യു സമരം പൊളിക്കാനും പണി തരാനുമായി എസ്എഫ്ഐ കൂട്ടം കൂടി പുറകെ ഉണ്ട്. മുന്നിൽ നിന്നു സമരം നയിച്ച നേതാക്കൾ ഓരോരുത്തരായി അപ്രത്യക്ഷമായിത്തുടങ്ങി. അപ്പോഴേക്കും മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ലാത്ത അവസ്ഥ! അങ്ങനെ ആ ജോലിയും ഏറ്റെടുത്തു ഒരു നേർത്ത കൂട്ടമായി ക്‌ളാസ്സുകളിൽ പോകുകയാണ്. എങ്ങനെയെങ്കിലും കോളജ് വിടണേ എന്ന് ആത്മാർഥമായി പ്രാത്ഥിച്ചു കൊണ്ട് ഒരു ചെറുകൂട്ടത്തിനെയും കൂട്ടി സമരം നയിക്കുകയാണ്. എന്തിനാണ് കെഎസ്‌യു‌ നേതാക്കൾ അപ്രത്യക്ഷമായത് എന്ന് കുറേക്കാലം കഴിഞ്ഞു എസ്എഫ്ഐയിലുള്ള ഒരു സുഹൃത്ത് ജോസ് പറഞ്ഞാണ് കാര്യം പിടികിട്ടിയത്. അന്ന് ഒരു മേജർ തല്ലിനുള്ള സന്നാഹം ഒരുക്കിയിരുന്നു. മുൻനിരയിൽ നിർദോഷിയായ  ഈയുള്ളവൻ മാത്രം ഉള്ളതുകൊണ്ട് അത് അന്നത്തേക്കു ഒഴിവാക്കുകയായിരുന്നത്രെ.  

നീണ്ട കുറേ വർഷങ്ങൾക്കു  ശേഷം എന്റെ ഒരു പുസ്തകപ്രകാശനം തിരുവനന്തപുരത്തു നടന്നു. കന്നി പുസ്തകമായിരുന്നതിനാൽ സുഹൃത്തുക്കളായ അജന്താലയം അജിത്കുമാറും പന്തളം സുധാകരനുമാണ് ലോക്കൽ സംഘാടകർ. പന്തളത്തുനിന്നും കുറെ സുഹൃത്തുക്കളെ കൂടി കൂട്ടി. ചടങ്ങു കഴിഞ്ഞു അടുത്ത ബാർ ഹോട്ടലിൽ കയറി സുഹൃത്തുക്കൾ എല്ലാം ഒന്ന് മിനുങ്ങി. ഒരു സന്തോഷം ആകട്ടെ എന്ന് കരുതി എല്ലാ ചിലവും ഈയുള്ളവൻ വഹിച്ചു എന്നു പറയേണ്ടതില്ലല്ലോ. 

അപ്പോൾ ഒരു സഖാവിന് എന്നെ തല്ലിയെ അടങ്ങൂ. എന്താ കാര്യം എന്നറിയില്ല, ഇത്രയും നേരം അടിച്ചു പൊളിച്ചു സന്തോഷമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകന് എങ്ങനെ ഞാൻ അമേരിക്കൻ ചാരനും വർഗ്ഗ ശത്രുവായ ബൂർഷ്വായും ആയി മാറിയത് എന്ന് പിടി കിട്ടിയില്ല. ഒരു വിധം മയപ്പെടുത്തി അദ്ദേഹത്തെ മറ്റു സുഹൃത്തുക്കൾ കൊണ്ടുപോയി. ഉള്ളിൽ തുള്ളി വിപ്ലവം ചെന്നാൽ മുഖം നോക്കാതെ പോരാടാനുള്ള ഇച്ഛാശക്തി പഴയ സഖാവിനു ഇപ്പോഴും ഉണ്ടെന്ന് അന്നു മനസ്സിലായി.

വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ