ദേവാലയങ്ങൾ ഭിക്ഷാടന കേന്ദ്രങ്ങൾ പോലെയാവരുത്

winnie-varghese
SHARE

"ദേവാലയങ്ങൾ ഭിക്ഷാടന കേന്ദ്രങ്ങൾ പോലെയാവരുത്. വിശ്വാസികളിൽ നിന്നും ഭിക്ഷ ചോദിച്ചു കിട്ടുന്ന സംഭാവനകൾ കൊണ്ട് ഇന്ന് ദേവാലയവും അതിന്റെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ല. ദേവാലയവും അതിലെ അംഗങ്ങളും ഒന്നിച്ചു ദരിദ്രമായിരിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യുകില്ല.  ദേവാലയങ്ങൾക്കൊരു ബിസിനസ് സമീപനം ഉണ്ടാവുന്നത് അത്ര പാപം ഒന്നുമല്ല." ഇതു പറഞ്ഞത് കേരളത്തിലെ യാഥാസ്ഥിക സുറിയാനി പാരമ്പര്യത്തിൽ ജനിച്ചു വളർന്ന, അമേരിക്കയിലെ പ്രസിദ്ധമായ എപ്പിസ്കോപ്പൽ ദേവാലയത്തിലെ വൈദികയാണ്. 

winnie-varghese-2

റവ. വിന്നി വർഗീസ്‌, അമേരിക്കയുടെ ചരിത്രമുഹൂർത്തങ്ങളുടെ നിധികൾ നിക്ഷേപിച്ചിരിക്കുന്ന ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രസിദ്ധമായ ട്രിനിറ്റി ദേവാലയത്തിന്റെ വൈദികഗണത്തിൽപ്പെട്ടയാളാണ്. ന്യൂയോർക്ക് സിറ്റിയിൽ നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധമായ ഒരു ദിനപത്രത്തിൽ നിന്നുമാണ് "വർഗീസ്‌" എന്ന പേരു ശ്രദ്ധിച്ചത്.   

മൻഹാട്ടനിലെ സ്വതന്ത്രചിന്തകരുടെ  ഈറ്റില്ലം എന്നറിയപ്പെടുന്ന; ഹിപ്പികളുടെ സങ്കേതമായ ഗ്രീനിച്ച്‌ വില്ലേജിലെ ബൗറി- സെയിന്റ്  മാർക്ക് ദേവാലയത്തിൽ നിന്നും വാൾസ്ട്രീറ്റിലെ ട്രിനിറ്റി ദേവാലയത്തിലേക്ക് യാത്രയാകുന്ന റെവ. വിന്നി വർഗീസിനെക്കുറിച്ചു അമേരിക്കൻ പത്രത്തിൽ വന്ന ഒരു വാർത്തയാണ് ശ്രദ്ധിച്ചത്. കവികളും സിനിമാക്കാരും സാഹിത്യകാരന്മാരും സ്വതന്ത്ര ചിന്തകരുമായി വിവിധ തരത്തിലുള്ളവർ ആരാധനക്കിടെ  ഈ ദേവാലയത്തിൽ പ്രസംഗിക്കുന്നു എന്നു കേട്ടിട്ടുണ്ട്. കഞ്ചാവിന്റേയും സ്വവർഗ്ഗാനുരാഗികളുടെയും സ്വതന്ത്ര ചിന്തകരുടെയും സാമ്പ്രാജ്യത്തിൽ ഒരു മലയാളി വനിത? റെവ. വിന്നി വർഗീസിന്റെ കാലഘട്ടത്തിൽ സെയിന്റ്  മാർക്ക് ദേവാലയത്തിലെ അംഗസംഖ്യ മൂന്നിരട്ടിയായി എന്നതാണ് പത്രങ്ങൾ എടുത്തു കാട്ടിയത്.    

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഓരോ വെള്ളിയാഴ്ചകളിലും ഉച്ചക്ക്, വാൾസ്‌ട്രീറ്റിലുള്ള ട്രിനിറ്റി ദേവാലയത്തിൽ പോകാറുണ്ടായിരുന്നു. ജോലിസ്ഥലത്തുനിന്നും ചെറിയ നടപ്പായിരുന്നതിനാൽ മഴയായാലും മഞ്ഞായാലും മുടങ്ങാതെ ആ തീർഥയാത്ര നടത്തുന്നത് വിശ്വാസത്തേക്കാളുപരി വീണ്ടും വീണ്ടും ഒരു ചരിത്രനിമിഷത്തിന്റെ അംശമാകുക എന്നതു കൂടിയായിരുന്നു. 

1789 ഏപ്രിൽ 30 നു, അമേരിക്കയുടെ ഒന്നാം പ്രസിഡന്റ് ജോർജ് വാഷിങ്ടൺ വാൾ സ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ക്യാബിനറ്റ് അംഗങ്ങളോടൊപ്പം നടന്നുവന്നു ട്രിനിറ്റി പള്ളിയുടെ സെന്റ് പോൾസ് ചാപ്പലിൽ ആരാധന നടത്തി. 1776-ൽ  നടന്ന ഗ്രേറ്റ് അമേരിക്കൻ റവല്യൂഷൻ യുദ്ധത്തിൽ ഈ ദേവാലയവും ഇതിനടുത്ത അഞ്ഞൂറോളം വീടുകളും കെട്ടിടങ്ങളും തീക്കിരയായി.പിന്നെ ഒരു വർഷത്തോളം അമേരിക്കയുടെ പിതാവ് ജോർജ്ജ് വാഷിംഗ്‌ടൺ ഈ ചാപ്പലിലെ ആരാധനക്ക് മുടങ്ങാതെ പങ്കെടുത്തിരുന്നു. ഈ വഴികളും അദ്ദേഹം നിന്നു  സംസാരിച്ച ഇടങ്ങളും ഇരുന്ന ബെഞ്ചും ഒക്കെ അവിടെ നിലനിൽക്കുമ്പോൾ അറിയാതെ അതിന്റെ ഒരു ഭാഗമാക്കുക ഒരു നിമിത്തമായി കരുതി. 

ഗോഥിക് റിവൈവൽ സ്റ്റൈലിൽ പണിത ദേവാലയ സമുച്ചയത്തിലെ ഗോപുരം ഒരു കാലത്തു മൻഹാട്ടനിലെ ഏറ്റവും ഉയരമുള്ള ഗോപുരമായിരുന്നു. പുണ്യവാന്മാരുടെ പ്രതിമകൾ കൊത്തിവച്ച ഗോപുരങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ദേവാലയത്തിൽ കടന്നു ചെന്നാൽ ഏതോ ഗുഹാ ക്ഷേത്രത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അകത്തെ കൂരിരുട്ടിൽ നിരനിരയായി ഉയർന്നുനിൽക്കുന്ന തൂണുകൾക്കിടയിലെ സാറ്റിൻ കുഷ്യനിട്ട ബെഞ്ചിൽ അമർന്നിരുന്നു കഴിയുമ്പോൾ അവിടെ നമ്മുടെ സകല പരാധീനകളും ആണ്ടുപോവുന്നു. മച്ചിലെ സ്റ്റൈൻ ഗ്ലാസ് ചിത്രങ്ങൾക്കിടയിലൂടെ ഉതിർന്നു വരുന്ന നേർത്ത പ്രകാശ രശ്മികൾക്ക് നമ്മെ  പവിത്രമായ ഒരു വലയത്തിൽ എത്തിക്കുവാനും കഴിയും. അനേകം സഞ്ചാരികൾ കണ്ണ് മിഴിച്ചു അവിടെ നടന്നു തിരിയുമ്പോഴും, നിറഞ്ഞു നിൽക്കുന്ന കനത്ത നിശബ്ദത, ബ്രഹ്മാണ്‌ഡത്തിന്റെ ശൂന്യതയും വന്യതയും നമ്മെ ഓർമ്മപ്പെടുത്തും. 

പള്ളിക്കു ചുറ്റുമുള്ള പൂന്തോട്ടത്തിൽ നിരനിരയായി നിക്ഷേപിച്ചിരിക്കുന്ന ശവകുടീരങ്ങൾ, വേനൽക്കാലത്തു അവക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ബെഞ്ചുകളിൽ ഇരിക്കുമ്പോൾ ഏകാന്തതയുടെ അപാര തീരത്തു എത്തി നിൽക്കുന്ന പ്രതീതി. വസന്തകാലത്തു കൊഴിഞ്ഞു വീഴുന്ന പൂക്കളുടെ ചാരുതയും, ശിശിരത്തിന്റെ മിടിപ്പും, മഞ്ഞിന്റെ മരവിപ്പും ഈ ശ്‌മശാനം എന്തോ വിളിച്ചു പറയുന്നുണ്ട്. ചിലരുടെ ശവദാഹത്തിനു ശേഷം ചിതാഭസ്മം  പൂത്തോട്ടത്തിൽ വിതറിയി്ടുണ്ട്. സഞ്ചാരികളെകൊണ്ട് എപ്പോഴും സജ്ജീവമാണ്  ഈ ശ്മശാനത്തിലെ ഇടവഴികൾ. ചിതറിക്കിടക്കുന്ന അസ്ഥികളുടെ തരികളെ ചുറ്റിപ്പറ്റി കാലത്തെ അതിജീവിച്ച കുറെയേറെ ആത്മാക്കളുടെ മർമ്മരം അവിടെ നിറഞ്ഞു നിൽക്കുന്നുണ്ടാവാം. അമേരിക്കൻ മുതലാളിത്തത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന അലക്സാണ്ടർ ഹാമിൽട്ടന്റെ ശവകുടീരവും ഇവിടെയാണ്. പത്തു ഡോളർ നോട്ടിൽ കാണുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരു ചെറിയ ജീവിതകാലത്തെ വലിയ കഥയാണ് പറഞ്ഞുവെയ്ക്കുന്നത്. 

trinity-church

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഒരു ഇടവകപള്ളി എന്ന് വിശേഷിക്കപ്പെടുന്നുണ്ട് ന്യൂയോർക്ക് സിറ്റിയിലെ വാൾസ്ട്രീറ്റ് ട്രിനിറ്റി എപ്പിസ്കോപ്പൽ ഇടവക. 1705 -ൽ ക്വീൻ ആനിയിൽ നിന്നും വരദാനമായി കിട്ടിയ 62 ഏക്കർ ഭൂമിയിൽ ഇപ്പോൾ, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മൻഹാട്ടനിലെ 14 ഏക്കർ പ്രൈം റിയൽ എസ്റ്റേറ്റ്, 5.5 മില്യൺ ചതുരശ്രയടി കൊമേർഷ്യൽ സ്ഥലം അടങ്ങിയ 6 ബില്യൺ ഡോളർ പോർട്ട്ഫോളിയോ ആണ് പള്ളിക്കുള്ളത്. 2011 ലെ കണക്കു പ്രകാരം രണ്ടു ബില്യൺ ഡോളർ ആസ്തിയുള്ള മൻഹാട്ടനിലെ ഏറ്റവും വലിയ ഭൂവുടമ ഈ ഇടവകയാണ്. 

trinity-church-inside

റെവ .വിന്നി വർഗീസുമായി അഭിമുഖത്തിനായി പള്ളിയുടെ അടുത്തുള്ള ഓഫീസ് ബിൽഡിങ്ങിൽ എത്തി.  റെവ. വിന്നിയുടെ ബന്ധുവാണോ സെക്യൂരിറ്റിയുടെ ചോദ്യത്തിൽ ഒന്നു പകച്ചു പോകാതിരുന്നില്ല. എന്റെ പേരിനൊപ്പം ഉള്ള വർഗീസാണ് ഇത്തരം ഒരു ചോദ്യം ഉണ്ടാക്കിയതെന്ന് പിന്നാണ് മനസ്സിലായത്. 39 -ആം നിലയിലുള്ള റിസപ്‌ഷനിൽ റെവ. വിന്നിയുടെ അസിസ്റ്റന്റ് ഷാരോൺ കാത്തു നിന്നിരുന്നു. ഒരു വലിയ വാൾ സ്ട്രീറ്റ് കോർപറേഷൻ ഓഫീസിന്റെ സെറ്റപ്പ് , സ്റ്റാഫുകളും. 

അമേരിക്കയിലാണ് ജനിച്ചതെങ്കിലും റെവ. വിന്നി ചെറുപ്പകാലം കുറച്ചു നാൾ കേരളത്തിൽ താമസിച്ചു , ഇടയ്ക്കു നാട്ടിൽ പോകുകയും ചെയ്തിരുന്നു. പിതാവ് പത്തനംതിട്ട ഡിസ്ട്രിക്റ്റിലുള്ള മാർത്തോമ്മാസഭാ അംഗവും അമ്മ കോട്ടയം മണർകാട്‌ യാക്കോബായ   പള്ളിക്കാരിയുമായിരുന്നു. പഠനകാലത്തു മതം ഒരു വിഷയമായി തിരഞ്ഞെടുത്തത് ഒരു നിയോഗമായിരുന്നു. കോളേജ് കാലത്തു അമ്മയോടൊപ്പം മണർകാട് പള്ളിയിൽ പോയി, അവിടെ അമ്മ സെന്റ് മേരിയുടെ തിരുശേഷിപ്പിൽ തൊട്ടു പ്രാർത്ഥിക്കുന്നതു കണ്ടു. താൻ പള്ളിയുടെ അകത്തളത്തിൽ നിസ്സംഗയായി വെറുതേ ഇരുന്നു. തന്റെ ഇടം ഇവിടമല്ല എന്ന് അപ്പോഴേക്കും തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ആംഗ്ലിക്കൻ രീതികൾ പരിചയപ്പെട്ടതുകൊണ്ടല്ല; പൗരോഹിത്യം എന്ന പടവും സ്വതന്ത്രമായ ജീവിത വീക്ഷണവും ക്രമീകരങ്ങളും സ്ത്രീകൾക്ക് വിലക്കപ്പെട്ട കനിയും ആയിരിക്കുന്ന സമൂഹത്തിൽ താൻ അന്യ ആണെന്ന് തിരിച്ചറിഞ്ഞു. റെവ. വിന്നിയുടെ സഹോദരൻ പോൾ വർഗീസും അമേരിക്കൻ കോമഡി രംഗത്ത് തന്റെ മുദ്ര പതിപ്പിച്ച ഹാസ്യ നടനാണ്.അങ്ങനെ അമേരിക്കൻ മുഖ്യധാരയിൽ അവർ കൈപിടിച്ചുകയറി.    

interview

അമേരിക്കയുടെ വളരെ ലിബറൽ ആയ ഒരു വലിയ കൂട്ടത്തെയും, സാമ്പത്തീക രംഗത്ത് ചുക്കാൻ പിടിക്കുന്ന കടുത്ത യാഥാസ്ഥികരായ വാൾ സ്ട്രീറ്റ് സമൂഹത്തെയും ട്രിനിറ്റി ദേവാലയത്തിലെ പ്രസംഗപീഠത്തിൽനിന്നും അഭിസംബോധന ചെയ്യുമ്പോൾ , മനസ്സിലെവിടെയോ എഴുതപ്പെട്ട മണർകാട് പള്ളിയും, മാതാവിന്റെ ഇടക്കെട്ടും, പെരിയാർ നദിയും സുന്ദരമായ കേരളത്തിലെ പ്രകൃതിയും, നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര നസ്രാണി പാരമ്പര്യങ്ങളും ഒക്കെ അറിയാതെ വന്നുകൊണ്ടിരുന്നു. പണ്ഡിതോചിതമായ സംഭാഷങ്ങൾക്കിടെ ഇന്നും  അമേരിക്ക അഭിമുഖീകരിക്കുന്ന നീറുന്ന വർണ്ണവിവേചനവും, ഉച്ചനീചത്വങ്ങളും, തെരുവിൽ ജീവിതം നയിക്കുന്ന 12 ശതമാനം അമേരിക്കക്കാരുടെ സങ്കടക്കടലായി തിരയടിച്ചുയർന്നു. ലോകജനസംഖ്യയുടെ 4.4 ശതമാനമേ അമേരിക്കയിൽ ഉള്ളു എങ്കിലും, ലോകത്തിലെ തടവുകാരിൽ 22 ശതമാനവും അമേരിക്കൻ ജയിലുകളിൽ ഹോമിക്കപ്പെടുകയാണ് എന്ന് തുടങ്ങി, അമേരിക്കയുടെ ഹൃദയത്തിലൂടെ കത്തിക്കയറുകയാണ് റെവ. വിന്നി വർഗീസ്. 

winnie-varghese-3

ട്രിനിറ്റി ദേവാലയത്തിന്റെ ആഗോള സംരംഭങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും മേധാവികൂടിയാണ് റെവ. വിന്നി. അതുകൊണ്ടുതന്നെ ന്യൂയോർക്ക് സിറ്റി സംവിധാങ്ങളോടൊപ്പവും അല്ലാതെയും ദാരിദ്ര്യ നിർമാർജ്ജനം, ജയിൽമിഷൻ തുടങ്ങി മനുഷ്യത്തപരമായ വലിയ പദ്ധതികൾക്കാണ് റെവ. വിന്നി നേതൃത്വം നൽകുന്നത്. ജീസസ് സുനഗോഗുകളേക്കാൾ കൂടുതൽ സമയം പ്രസംഗിച്ചതും പ്രവർത്തിച്ചതും ജനക്കൂട്ടങ്ങൾക്കിടയിലായിരുന്നു. പള്ളികളുടെ സുരക്ഷിത വലയങ്ങൾ ഭേദിച്ച് , ദരിദ്രർക്കൊപ്പം തെരുവുകളിൽ നിൽക്കാൻ സാധിക്കാത്തതാണ്, ക്രിസ്തീയ സഭക്ക് സാക്ഷ്യം നഷ്ടപ്പെടുന്നത് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ നിരവധി ദാരുണമായ ചിത്രങ്ങൾ മിന്നി മറയുന്നുണ്ടാവണം. മനസ്സിൽ എവിടോയൊക്കയാ തട്ടി നിക്കുന്ന സംഭവങ്ങൾ ഉടക്കി നിന്നു. പെട്ടന്ന്, ഒരു ചെറു ചിരിയോടെ സംഭാഷണത്തിലേക്കു തിരിച്ചു വന്നു. 

പതിനേഴാം വയസ്സിൽ ബൈബിൾ വായിക്കുന്നതിനിടെയാണ് ഒരു ദൈവിക വിളി തിരിച്ചറിഞ്ഞത്, പിന്നെ ജീവിതത്തിന്റെ പാത അങ്ങോട്ട് തന്നെ അറിയാതെ പോയി. സതേൺ മെത്തഡിസ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മതവിഷയത്തിൽ ബിരുദത്തിനു ശേഷം യൂണിയൻ സെമിനാരിയിൽ നിന്നും തീയോളജിയിൽ മാസ്റ്റേഴ്സ്. കേരളത്തിൽ നിന്നും വന്ന നിരവധി ബിഷോപ്പൻമാർ പഠിച്ച സെമിനാരിയാണ് ഇത്. ആറു വർഷങ്ങൾ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്സിറ്റി ചാപ്ലയിൻ, ഹാഫിങ്ങ്ടൺ പോസ്റ്റ് എന്ന മാധ്യമത്തിലെ സ്ഥിരം എഴുത്തുകാരി, 'വാട്ട് വി ഷാൽ ബിക്കം' എന്ന മാധ്യമത്തിന്റെ പത്രാധിപർ, ചർച്ച്  മീറ്റ്‌സ് ദി വേൾഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്‌ എന്നീ നിലകളിലും ബൗദ്ധികമായ ഇടപെടലുകൾ നിരന്തരം നടത്തുന്നു. അമേരിക്കയിൽ സ്വയം നേരിടേണ്ടി വന്ന വർണ്ണ വിവേചനം ഒരു യുദ്ധമായി ഏറ്റെടുക്കാനും റെവ. വിന്നി തയ്യാറായി. 

വിചിത്രമായ ലിംഗഭേദത്തെപ്പറ്റിയുള്ള തിരിച്ചറിവുകൾ നമ്മെ സ്വാതന്ത്ര്യത്തിന്റെ പടവുകളിൽ എത്തിക്കുകയാണെന്നും, ഇത്തരം അറിവുകളാണ് വ്യക്തിയെ പൂർണ്ണതയുള്ള സൃഷ്ടികൾ ആക്കുന്നത്, എല്ലാവർക്കും അഭിവൃദ്ധിപ്രാപിക്കുന്ന സമൂഹമാക്കുന്നത് എന്നും മടിയില്ലാതെ പറയാൻ റെവ. വിന്നി ധൈര്യം കാട്ടി. സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനിൽപിൻ, എന്ന വേദ വാക്യമാണ് തനിക്കു ശക്തി പകരുന്നത്. ഈ ലോകം എല്ലാവർക്കും വേണ്ടിയാണ്, ഒരാളുടെ അവകാശം നിഷേധിച്ചല്ല കുറച്ചുപേർക്ക് പുരോഗതി ഉണ്ടാക്കേണ്ടത്. വാൾ സ്ട്രീറ്റിന്റെ പടിവാതിലിൽ നിന്നും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാനും സാമൂഹ്യ നീതിക്കു വേണ്ടി ഒരു പോരാളിയാവാനും തന്നെ ഉറപ്പിക്കുന്നത് ഇത്തരം ക്രിസ്തുചിന്തകളാണ്.  

ക്രൂരമായ ഒറ്റപ്പെടലുകളും തിരസ്കരണങ്ങളും താങ്ങാനാവാത്ത ഒരു കൂട്ടം സൗത്ത് ഏഷ്യൻ വംശജർ അമേരിക്കയിലുണ്ട്. അമേരിക്കൻ പേരു കൊണ്ടു മാത്രം ഇവിടുത്തെ വംശീയ വന്മതിൽ ചാടിക്കടക്കാനാവില്ല. പുരോഗമനമായ ചിന്താഗതിയിലുള്ളവരുടെ ഒത്തുചേരൽ ഒരു ശക്തിയായി പടരണം. ഞാൻ ഒരു പടി മുന്നോട്ടുപോയി എന്നു തോന്നുന്നു, എന്റെ മുന്നിൽ ഇത്തരം കടവുകൾ ഒന്നും കണ്ടിരുന്നില്ല, എന്നാൽ ഇനിയും കൂടുതൽ തോണികൾ അവിടവിടെയായി കടന്നു വരും എന്നു തന്നെയാണ് പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ