168 വർഷം പഴക്കമുള്ള ജർമൻ തപാൽ സ്റ്റാമ്പിന് 126 മില്യൻ യൂറോ
Mail This Article
ബർലിൻ∙ നൂറ്റി അറുപത്തിയെട്ട് വർഷം പഴക്കമുള്ള ജർമൻ തപാൽ സ്റ്റാമ്പ് 126 മില്യൻ യൂറോയ്ക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റു. 1851–ൽ അച്ചടിച്ച ബാഡൻ ഫേയൽഡ്രുക്ക് ഒൻപത് ക്രോയിസർ എന്ന വിഖ്യാത തപാൽ സ്റ്റാമ്പാണ് പേര് വെളിപ്പെടുത്താത്ത ഒരാൾ ലേലത്തിൽ വാങ്ങിയത്. 1851– ൽ ജർമനിയിലെ എറ്റൻ ഹെമിൽ നിന്ന് കാൾസ് റൂഹെയിലേക്ക് പോസ്റ്റ് ചെയ്ത ഒരു കവറിലാണ് സ്റ്റാമ്പ് പതിപ്പിച്ചിരിക്കുന്നത്.
തപാൽ സ്റ്റാമ്പിന് പിഴവുകൾ ഏറെയാണ്. മഷിയിലും അച്ചടിയിലും തെറ്റുകൾ ഉണ്ട്. പച്ച നിറത്തിലാണ് സ്റ്റാമ്പ്. റോസ് നിറമാണ് ആവശ്യം. കഴിഞ്ഞ മുപ്പതു വർഷമായി ഈ അമൂല്യ സ്റ്റാമ്പിന്റെ ഉടമസ്ഥൻ എർവിൻ ഹൗബ് എന്ന ജർമൻ കോടീശ്വരനായിരുന്നു. ജർമനിയിലെ പ്രശസ്ത വ്യവസായ സ്ഥാപനമായ ടെംഗിൾമാൻ–ന്റെ ഉടമസ്ഥനായിരുന്നു ഇദ്ദേഹം. 2018 ൽ ഹൗബ് മരണമടഞ്ഞതോടെ കാരുണ്യ പ്രവർത്തനത്തിനായി ബന്ധുക്കൾ സ്റ്റാമ്പ് ലേലം ചെയ്യുകയായിരുന്നു.