ബിൻലാദന്റെ അംഗരക്ഷകൻ സമിയെ നാട് കടത്തിയ നടപടിക്ക് ജർമൻ കോടതിയുടെ അംഗീകാരം
Mail This Article
ബർലിൻ∙ ഉസാമ ബിൻലാദന്റെ അംഗരക്ഷകനായിരുന്ന എ. സമിയെ (42) മാതൃരാജ്യമായ തൂനീസിയയിലേക്ക് ജർമൻ സർക്കാർ നാട് കടത്തിയ സംഭവം മ്യൂൺസ്റ്റണിലെ ഹൈക്കോടതി അംഗീകരിച്ചു. കഴിഞ്ഞ വർഷമാണ് കനത്ത കാവലിൽ ഡ്യൂസൽഡോർഫിൽ നിന്ന് പ്രത്യേക വിമാനത്തിൽ സമിയെ ജർമനി നാട് കടത്തിയത്. അന്നു മുതൽ സംഭവം വൻ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തെ ചോദ്യം ചെയ്തു സമിയുടെ ജർമൻകാരിയായ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം – ഗെൽസൻ കീർഹനിലെ ജില്ലാ കോടതി സമിയുടെ ഭാര്യയുടെ അപേക്ഷ നിരാകരിച്ചു. തുടർന്നാണ് ഇവർ മ്യൂൺസ്റ്ററിലെ ഹൈകോടതിയെ സമീപിച്ചത്. സംഭവത്തിൽ ബർലിനിലെ തൂനീസിയൻ എംബസിയിൽ നിന്ന് ഹൈകോടതി അഭിപ്രായം ആരാഞ്ഞു.
തൂനീസിയിൽ സമി സുഖമായി കഴിയുന്നുവെന്നും പൊലീസ് നിരീക്ഷണത്തിലാണെന്നും ഇയാളെ പൊലീസ് പീഡിപ്പിക്കുന്നില്ലെന്നും കോടതിയെ ബോധിപ്പിച്ചു. എംബസി അധികൃതരുടെ വിശദീകരണം മുഖവിലയ്ക്ക് എടുത്ത് സമി തൂനീസിയിൽ തന്നെ തുടരട്ടെയെന്നും കോടതി വിധി പറഞ്ഞു. 1997 മുതൽ സമി ഭാര്യയോടൊപ്പം ജർമനിയിലെ ബോഹും നഗരത്തിലായിരുന്നു താമസം.
ജർമൻകാരിയിൽ പതിനഞ്ച് വയസ്സിന് താഴെ നാല് കുട്ടികളുണ്ട്. കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ചിലവിലാണ് നടന്നത്. പ്രതിമാസം നാലായിരം യൂറോ സമിയ്ക്കായി ചിലവഴിച്ചിരുന്നു.