ടോറി ലീഡർ തിരഞ്ഞെടുപ്പ്, രണ്ടാം റൗണ്ടിലും ബോറിസ് തന്നെ മുന്നിൽ
Mail This Article
ലണ്ടൻ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയെ കണ്ടെത്താൻ ടോറി പാർട്ടിയുടെ (കൺസർവേറ്റീവ് പാർട്ടി) നേതൃസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലും ബോറിസ് ജോൺസൺ തന്നെ മുന്നിൽ. 313 ടോറി എംപിമാർക്കിടയിൽ നടന്ന രണ്ടാംഘട്ട രഹസ്യ വോട്ടെടുപ്പിൽ 126 വോട്ടു നേടിയാണ് ബോറിസ് മുന്നേറ്റം തുടരുന്നത്.
കഴിഞ്ഞയാഴ്ച നടന്ന ആദ്യറൗണ്ട് വോട്ടെടുപ്പിൽ 114 വോട്ടുനേടി ബോറിസ് ഒൻപത് എതിർ സ്ഥാനാർഥികളെയും ബഹുദൂരം പിന്നിലാക്കിയിരുന്നു. ഇന്നലെ നടന്ന രണ്ടാംറൗണ്ട് വോട്ടെടുപ്പിൽ 30 വോട്ടുകൾ മാത്രം നേടിയ മുൻ ബ്രക്സിറ്റ് സെക്രട്ടറി ഡോമിനിക് റാബ് പുറത്തായി. എന്നാൽ ജെറമി ഹണ്ട്, മൈക്കിൾ ഗോവ്, സാജിദ് ജാവേദ്, റോറി സ്റ്റുവർട്ട് എന്നിവർ മൂന്നാം റൗണ്ടിലേക്ക് കടന്നു. ഇന്നാണ് മൂന്നാാം റൗണ്ട് വോട്ടെടുപ്പ്. അഞ്ചുപേർ മാത്രമാണ് ഇപ്പോൾ നേതൃസ്ഥാനത്തേക്കുള്ള മൽസരത്തിൽ അവശേഷിക്കുന്നത്.
ആദ്യറൗണ്ടിൽ കേവലം 19 വോട്ടുകൾ മാത്രം നേടിയ ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ടിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് രണ്ടാം റൗണ്ടിൽ ഏറ്റവും ശ്രദ്ധേയമായത്. 37 പേരുടെ പിന്തുണയോടെയാണ് സ്റ്റുവർട്ട് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
ഇന്നും വെള്ളിയാഴ്ചയുമായി നടക്കുന്ന തുടർ വോട്ടെടുപ്പുകളിലൂടെ എംപിമാർ മൽസരാർഥികളുടെ എണ്ണം രണ്ടായി ചുരുക്കും. അവസാനം അവശേഷിക്കുന്ന രണ്ടുപേരിൽനിന്നും 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാകും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ജൂൺ 22 മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. തുടർന്ന് നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി നേതാവിനെ പ്രഖ്യാപിക്കും. എലിമിനേഷൻ റൌണ്ടിൽ ഏതെങ്കിലും നേതാവിന് വ്യക്തമായ മുൻതൂക്കം ലഭിച്ചാൽ എതിർ സ്ഥാനാർഥികൾ സ്വയമേ പിന്മാറുന്ന കീഴ്വഴക്കവുമുണ്ട്. അങ്ങനെ വന്നാൽ അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് ഒഴിവാകും.