റഫറിയെ ഓടിച്ചിട്ട് തല്ലിയ കളിക്കാരന് അഞ്ചരവർഷം വിലക്ക്
Mail This Article
ബർലിൻ∙ കളികളത്തിൽ എതിർടീമിലെ കളിക്കാരന്റെ മുഖത്ത് ചൂയിങ് ഗം ചവച്ച് തുപ്പിയ കളിക്കാരന് ചുവന്ന കാർഡ് കാണിച്ച റഫറിയെ തല്ലി. സംഭവം കഴിഞ്ഞ ദിവസം ജർമൻ നഗരമായ ഡ്യൂയസ്ബുർഗിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ് ഉണ്ടായത്. റഫറിയെ തല്ലിയ കളിക്കാരന് അഞ്ചര വർഷത്തെ വിലക്ക് ഏർപ്പെടുത്തി. സംഭവം ചിത്രങ്ങൾ സഹിതം വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.
രണ്ട് പ്രാദേശിക ക്ലബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സര സമയത്താണ് കെറിം എന്ന 28 കാരന്റെ പരാക്രമം നടന്നത്. ഡ്യൂയിസ്ബുർഗ് ടീമിലെ അംഗമാണ് ഇയാൾ. എതിർ ടീം വെസ്സൽ സിറ്റിയിൽ നിന്നുള്ള ഒരു ഫുട്ബോൾ ക്ലബായിരുന്നു. കളി അവസാനിക്കാൻ 12 മിനിറ്റ് ബാക്കി നിൽക്കെയാണ് കളികളത്തിലെ കയ്യാങ്കളി.
കെറിം എതിർ ടീമിലെ ഒരു കളിക്കാരന്റെ മുഖത്ത് ആഞ്ഞ് തുപ്പുന്നതു കണ്ട് ചുവന്ന കാർഡ് ഉയർത്തിയ സമത്ത് എന്ന റഫറിയെ ഇയാൾ അകാരണമായി അക്രമിക്കുകയായിരുന്നു. ജീവനും കൊണ്ട് ഓടിയ റഫറിയുടെ പിന്നാലെ പാഞ്ഞെത്തിയ കളിക്കാരൻ മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. സഹ കളിക്കാർ ഓടിയെത്തിയാണ് ഇയാളെ പിടിച്ചു മാറ്റിയത്.
ഇതുകണ്ടു നിന്നവർ ഗ്രൗണ്ടിലേക്ക് ഇരച്ച് കയറി അടിച്ച കളിക്കാരനെ കൈകാര്യം ചെയ്തു. പാഞ്ഞെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ മോർസിലെ സ്പോർട്സ് കോടതി കേസെടുത്തു. അക്രമിയായ കെറിംമിന് അഞ്ചര വർഷത്തെ കളി വിലക്കും തൊള്ളായിരം യൂറോയുടെ പിഴയും വിധിച്ചു. ഒന്നര വർഷം ഒറ്റ സ്റ്റേഡിയത്തിലും കയറരുതെന്ന വിലക്കും ഏർപ്പെടുത്തി.