ലോകത്ത് ഭക്ഷണത്തിനായി കേഴുന്നവരുടെ എണ്ണം 82 കോടി
Mail This Article
ബര്‍ലിന്‍∙ ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കേണത് 82.1 കോടി ആളുകള്‍ എന്ന് യുഎന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ഡേവിഡ് ബീസ്ലി വെളിപ്പെടുത്തല്‍. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും പട്ടിണിക്കാര്യത്തില്‍ റെക്കാര്‍ഡിലേയ്ക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2015 മുതല്‍ പോഷകാഹാരക്കുറവിന്‍റെ കാര്യത്തിലും വര്‍ധനയുണ്ടായി. 2009 ല്‍ ഇക്കാര്യത്തില്‍ ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടായിരുന്നത് ഇപ്പോള്‍ പിന്നോട്ടടിയ്ക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നത് ആഫ്രിക്കയിലാണ്. ഇതാവട്ടെ നിലവില്‍ അപകടകരമായ അവസ്ഥയില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
ആഫ്രിക്കയിലെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയില്‍ ഇത് 12 ശതമാനവും ലാറ്റിന്‍ അമേരിക്ക, കരീബിയ എന്നിവിടങ്ങളില്‍ ഏഴു ശതമാനവുമാണ്. മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരില്‍ എട്ടുശതമാനം ആളുകളും ജീവിക്കുന്നത് യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ്.
നിരന്തരം ഉണ്ടാകുന്ന ആഭ്യന്തരയുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
മോശം പ്രവണതയാണ് ഇപ്പോഴുള്ളത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും ഒരിക്കലും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളും മുതിര്‍ന്നവരും മരിക്കുമ്പോഴും ഡോണള്‍ഡ് ട്രംപിനും ബ്രെക്സിറ്റിനും ചുറ്റുമാണ് ലോകമാധ്യമങ്ങള്‍ തമ്പടിക്കുന്നതെന്നും ബീസ്ലി പരിഹസിച്ചു.
2017 ല്‍ 81 കോടിയാളുകളായിരുന്നു ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടിയതെങ്കില്‍ ഇപ്പോള്‍ ഈ സംഖ്യ കടന്നിരിക്കുകയാണ്. വിശപ്പില്ലാത്ത ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ 2030 ല്‍ എത്തുമ്പോള്‍ യുഎന്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ഡേവിഡ് ബീസ്ലി വെളിപ്പെടുത്തി. വിശക്കുന്ന മനുഷ്യരെ ഭീകരവാദികള്‍ ആകര്‍ഷിച്ച് മുതലെടുക്കുകയാണ്. അതാവട്ടെ സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി എത്താനും വഴിമരുന്നിടുകയാണെന്നും ബീസ്ലി കൂട്ടിച്ചേര്‍ത്തു.
ലോകത്ത് 15 കോടിയോളം കുട്ടികള്‍ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുക മാത്രമല്ല മരണത്തിലേയ്ക്കു നടന്നടുക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷ്യന്‍ ഇന്‍ ദ വേള്‍ഡ് എന്ന പേരിലാണ് യുഎന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യുഎൻ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്‌എഒ) ലോകാരോഗ്യ സംഘടന, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യുഎന്നിന്‍റെ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.