ജർമൻ പ്രതിരോധ വകുപ്പ് ഉപദേശകർക്കായി ചെലവിട്ടത് 155 ദശലക്ഷം യൂറോ
Mail This Article
ബർലിൻ ∙ ജർമൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഉപദേശകർക്കായി മാത്രം ചെലവിട്ടത് 155 ദശലക്ഷം യൂറോയാണെന്നു വെളിപ്പെടുത്തൽ. ഈ കണക്ക് ഞെട്ടിക്കുന്നതാണെന്ന് ജർമൻ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. വൻ അഴിമതി ഇതിന്റെ മറവിൽ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ മാധ്യമങ്ങളെ അറിയിച്ചു.
ജനങ്ങളുടെ നികുതി പണം ധൂർത്തടിച്ച പ്രതിരോധ മന്ത്രാലയം ഈ പണം ആരോക്കെയാണ് കൈപ്പറ്റിയതെന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറുമാസമായി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് ഈ അടുത്ത കാലത്ത് യൂറോപ്യൻ യൂണിയൻ കമ്മിഷൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഉർസുല ഫോൺ ഡെയർ ലിയെനായിരുന്നു.
ചാൻസലർ അംഗല മെർക്കലിന്റെ വിശാല മുന്നണി സർക്കാരിലെ മറ്റ് മന്ത്രിമാർ 178 ദശലക്ഷം യൂറോ ചിലവിട്ടതായി മറ്റൊരു കണക്കും നേരത്തെ ധനകാര്യവകുപ്പ് പുറത്ത് വിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്ക് ഇന്നലെ പുറത്തു വന്നതോടെ ആഭ്യന്തര വകുപ്പ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഹോഴ്സ്റ്റ് സീ ഹോഫർ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പ് ഉപദേശകർക്കായി ചിലവിട്ടത് 79 മില്യൻ യൂറോയാണ്.