നൂറ്റിപതിമൂന്നാം പിറന്നാൾ ആഘോഷിച്ച് മാൻഗെ
Mail This Article
ബർലിൻ∙ ജർമനിയിലെ ഏറ്റവും പ്രായമേറിയ വയോധികയുടെ 113-ാം പിറന്നാൾ സർക്കാർ ചിലവിൽ ആഘോഷിച്ചു. മാറ്റ്ഹിൽഡെ മാൻഗെ എന്ന ജർമൻകാരിക്കാണ് ഈ ഭാഗ്യം കൈവന്നത്. ജർമനിയിലെ ഹാഗൻ നഗരത്തിനടുത്തു വെറ്റർലെ മുതിർന്ന പൗരന്മാരുടെ റസിഡൻസിയിലാണ് കഴിഞ്ഞ ശനിയാഴ്ച ആഘോഷം നടന്നത്.
നഗരപിതാവ് ഫ്രാങ്ക്‌ഹാസൻബർഗ് പൂച്ചെണ്ടുമായി എത്തി ആശംസ നേർന്നു. മാൻഗെയുടെ മക്കളും, കൊച്ചുമക്കളും, അവരുടെ മക്കളുമായിട്ടുള്ള പതിനാറ് പേരടങ്ങിയ കുടുംബം ചങ്ങിന് സാക്ഷികളായി.
1906 ഓഗസ്റ്റ് പത്തിനായിരുന്നു മാൻഗെയുടെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഹൗസ് കീപ്പിങ് ജോലിയിൽ ബിരുദം നേടി. ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്ക് ഇവർ സാക്ഷിയായി. ഹൈൻസ് എന്ന ജർമൻകാരനെ വിവാഹം ചെയ്ത് ആഹൻ നഗരത്തിലേക്ക് താമസം മാറി. രണ്ടു പെൺകുട്ടികൾ പിറന്നു. ഈ സമയം ഭർത്താവ് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് മരണമടഞ്ഞു. ധൈര്യം വിടാതെ കുട്ടികളെ വളർത്തി രണ്ടാമതൊരു വിവാഹത്തിന് തയാറായില്ല. മൂത്ത മകളോടൊപ്പം താമസം മാറ്റി. ഇപ്പോൾ മകൾക്ക് പ്രായം എൺപത്തിയഞ്ച്.
കഴിഞ്ഞ വർഷം 112–ാം വയസ്സിൽ മാൻഗെയെ വൃദ്ധസദനത്തിലാക്കി. എന്താണ് ഈ ആയുർദൈർഘ്യത്തിന്റെ രഹസ്യം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുസൃതി മറുപടിയാണു ചിരിച്ചുകൊണ്ട് മാൻഗെ നൽകിയത്.
ചിട്ടയായ ജീവിതശൈലി, ഭക്ഷണം, ദൈവ വിശ്വാസം, ഭയമില്ലായ്മ, സംഗീതം, പുസ്തക വായന എന്നിങ്ങനെ നിരവധി ഘടകങ്ങൾ. സന്തുഷ്ടയായ മക്കൾ, അവരുടെ കൊച്ചുമക്കൾ, അവരുടെ കൊച്ചുമക്കൾ. എല്ലാവരെയും കണ്ണുനിറയെ കാണാൻ ദൈവം അനുഗ്രഹം നൽകി.