മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ് സിറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16ന്
Mail This Article
ബ്രിട്ടൻ∙ ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടുന്ന മൂന്നാമത് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍ നടത്തുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അക്കാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായുള്ള കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.
ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ മികവില്‍ ഏറെ മുന്നോട്ടുപോവുകയാണ്. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ ലളിതമായി വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഏറെയാണ്. ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നു വരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യും.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജനുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് ഇന്‍ഡിവിജ്വല്‍ ഇനത്തില്‍ ടോപ്പാകുന്ന രണ്ടുപേരേയും ഗ്രൂപ്പ് ഇനങ്ങളിലെ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ ഒരുക്കിയിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവത്തിന്റെ രക്ഷാധികാരിയാണ്. കലോത്സവത്തിന്റെ അഡൈ്വസേഴ്‌സ് വികാരി ജനറല്‍മാരായ റവ ഫാ ആന്റണി ചുണ്ടലിക്കാട്ട്, റവ ഫാ ജോര്‍ജ് ചാലക്കല്‍, ഫാ സജി മലയില്‍ പുത്തന്‍പുരയിൽ, റവ ഫാ ജിനോ അരിക്കാട്ട്, ചാൻസലർ റവ ഫാ മാത്യു പിണക്കാട്ട് എന്നിവരാണ്.
ഫാ ജോര്‍ജ് എട്ടുപാറയിലും ഫാ പോള്‍ വെട്ടിക്കാട്ടുമാണ് കലോത്സവത്തിന്റെ ഡയറക്ടര്‍മാര്‍. കലോത്സവം ചീഫ് കോര്‍ഡിനേറ്റേഴ്‌സായി റോമില്‍സ് മാത്യുവും സിജി വാദ്യാനത്തും പ്രവർത്തിക്കുന്നു. ജോണ്‍ കുര്യന്‍, ടോം തോമസ്, അനിത ഫിലിപ്, ബിജു ജോസ്, ജെഗി ജോസഫ് , ജെയിംസ് ഫിലിപ്, ജോജി മാത്യു, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, ഫിലിപ് കണ്ടോത്ത്, റോയ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ കോര്‍കമ്മറ്റി അംഗങ്ങളുമാണ്.