ചൈൽഡ് പോണോഗ്രഫി: മുൻ ജർമൻ ദേശീയ ഫുട്ബോൾ താരത്തെ സഭയും കൈവിട്ടു
Mail This Article
ബർലിൻ ∙ ചൈൽഡ് പോണോഗ്രഫി സംഭവത്തിൽ കുടുങ്ങിയ ജർമനിയുടെ ദേശീയ ഫുട്ബോൾ താരം ക്രിസ്റ്റോഫ് മെറ്റ്സൽഡറെ (38) കത്തോലിക്ക സഭയും കൈവിട്ടു. ഫുട്ബോൾ താരം നേതൃത്വം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കാരുണ്യ സംഘടനയിൽ തുടർന്ന് സഹകരിക്കേണ്ടതില്ലെന്നാണ് സഭയുടെ നിലപാടെന്ന് പാഡർബോൺ രൂപത വ്യക്തമാക്കി. സംഭവം സഭ നേതൃത്വത്തെ ഞെട്ടിക്കുന്നുവെന്ന് രൂപത വക്താവ് ഫാ. പീറ്റർ ഷാലൻ ബർഗ് മാധ്യമങ്ങളെ അറിയിച്ചു.
ഇതിനിടയിൽ ജർമൻ ഫുട്ബോൾ അസോസിയേഷനും മെറ്റ്സൽഡറുമായി അകലം പാലിക്കാൻ തീരുമാനമെടുത്തു. കുട്ടികൾക്ക് മേലിൽ മുൻതാരം പരിശീലനം നൽകേണ്ടെന്ന് അസോസിയേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചു. എന്നാൽ, ഇയാളുടെ പേരിലുള്ള കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രത്യേക പ്രോസിക്യൂട്ടർ ഹാംബുർഗിൽ മാധ്യമങ്ങളെ അറിയിച്ചു. മെറ്റ്സൽഡർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും, താരം ഇതുവരെ മൗന സമ്മതം നടത്തിയിട്ടില്ലെന്നും പ്രത്യേക പ്രോസിക്യൂട്ടർ അറിയിച്ചു.
ഈ ആഴ്ച അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മെറ്റ്സൽഡറിനു വേണ്ടി ജർമനിയിലെ പ്രമുഖ അഭിഭാഷകനും ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന അഭിഭാഷകനുമായ റൂഡിഗർ സെക്കേഴ്സ് ആണ് കോടതിയിൽ ഹാജരാവുക. കുറഞ്ഞ ശിക്ഷ ഉറപ്പാക്കുകയാണ് ഡെക്കേഴ്സിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് മെറ്റ്സൽഡറനെ ഹാംബുർഗിലെ കാമുകി താരത്തെ പൊലീസിന് ഒറ്റി കൊടുത്തത്. ഇയാൾ കാമുകിക്ക് അയച്ച 15 കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് താരത്തെ കേസിൽ കുടുക്കിയത്.