ജർമനിയിൽ നവനാസി കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്
Mail This Article
ബർലിൻ ∙ കിഴക്കൻ ജർമൻ നഗരമായ ഹാലേയിൽ നവനാസി സ്റ്റെഫാൻ ബാലറ്റ് (27) കൂട്ട കുരുതിയ്ക്ക് പ്ലാൻ ചെയ്തിരുന്നതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.രണ്ടു പേരെ വെടിവച്ചു വീഴ്ത്തിയ സ്റ്റെഫാനെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. ഹാലേയിലെ ജൂത സിനഗോഗിൽ പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെ വെടിവച്ച് വീഴ്ത്തുകയും സിനഗോഗിൽ സ്ഫോടനം നടത്താനുമായിരുന്നു അക്രമി പദ്ധതിയിട്ടിരുന്നത്.
സിനഗോഗിൽ പ്രവേശനം തടഞ്ഞതോടെയാണ് റോഡിൽ കണ്ടവരെ വെടിവച്ച് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യാനാ എന്ന നാൽപതുകാരിയും കെവിൻ എന്ന ഇരുപതുകാരനും സ്റ്റെഫാന്റെ യന്ത്രതോക്കിന് ഇരയായി. വീടിന്റെ വാതിൽക്കൽ കാത്ത് നിന്ന ജെൻസ് എന്ന നാൽപത്തിഒന്നുകാര നെയും അയാളുടെ ഭാര്യ ഡാഗ്‌മർ എന്ന നാൽപതുകാരിയെയും ഇയാൾ വെടിവെച്ചുവെങ്കിലും അവർക്ക് ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
സിനഗോഗിന് സമീപം സ്റ്റെഫാൻ സഞ്ചരിച്ച ഫോക്സ്‍വാഗൻ കാർ പൊലീസ് കണ്ടെടുത്തു. ഇതിൽ ഇയാൾ സ്വയം നിർമ്മിച്ച നാല് കിലോ ഭാരമുള്ള ബോംബും കണ്ടെത്തിയിട്ടുണ്ട്. വെടി വെയ്പിനുശേഷം സിനഗോഗിൽ ഇത് പൊട്ടിക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്.
സ്റ്റെഫാനെ പ്രത്യേക ഹെലികോപ്റ്ററിൽ കോടതിയിൽ ഹാജരാക്കി.പൊലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
ഇയാളുടെ വീട് ഇന്നലെ പൊലീസ് അരിച്ച് പെറുക്കി പരിശോധിച്ചു. കംപ്യൂട്ടറും ലാപ്ടോപും പിടിച്ചെടുത്തു. കംപ്യൂട്ടറിൽ, കൂട്ടകൊലയുടെ പദ്ധതി തയ്യാറാക്കിയിരുന്നത് പൊലീസ് കണ്ടെത്തി.
രസതന്ത്രത്തിൽ ബിരുദമുള്ള സ്റ്റെഫാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപികയുടെ മകനാണ്. അമ്മ വിവാഹബന്ധം വേർപ്പെടുത്തി മകനോടൊപ്പം കഴിയുന്നു.
തൊഴിൽ രഹിതനായ സ്റ്റെഫാൻ കംപ്യൂട്ടറിൽ ഗെയിം കളിയാണ് മുഖ്യവിനോദം. തീവ്രവാദ പാർട്ടികളുമായി കംപ്യൂട്ടറിൽ സംവാദിക്കുക പതിവ്.
മ്യൂൺമാൻ എന്ന അപരനാമത്തിൽ ഇന്റർനെറ്റിൽ ചാറ്റ്, നാസി ആശയങ്ങളോടു ആവേശം. വിദേശ വിധ്വേഷം നുരഞ്ഞ് ഒടുവിൽ ഇയാൾ കൂട്ടകൊലയ്ക്ക് യന്ത്രതോക്ക് കൈയ്യിലെടുത്തുവെന്ന് പൊലീസ് പറഞ്ഞു.