‘ഫ്ലൈറ്റ് ഷെയ്‌മിങ്’ യൂറോപ്പിൽ ട്രെയിൻ യാത്രയ്ക്ക് പ്രിയമേറുന്നു
Mail This Article
സൂറിക്ഗ്രെ∙ ഗ്രെറ്റ തുൺബെർഗ് തുടങ്ങിവച്ച പരിസ്ഥിതി സൗഹാർദ "ഫ്‌ളൈറ്റ് ഷെയ്‌മിങ്" ട്രെൻഡ് യൂറോപ്പ് ഏറ്റെടുക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിലെ മനുഷ്യനിർമിത കാരണങ്ങളിൽ 4.9 ശതമാനം വ്യോമഗതാഗതത്തിൽ നിന്നാണെന്നാണ്, ജനീവ ആസ്ഥാനമായ ഇന്റർ ഗവർണ്‍മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് നടത്തിയ പഠനം പറയുന്നത്. ഹ്രസ്വദൂര യാത്രകൾക്ക് വിമാനയാത്ര ഒഴിവാക്കുന്നവർ വർധിക്കുന്നതായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ.
സ്വിറ്റ്സർലന്റിലെ സൂറിക്, ജനീവ പോലുള്ള നഗരങ്ങളിൽ നിന്നും പാരീസിലേക്കുള്ള വിമാന ദൂരം ഏകദേശം ഒരു മണിക്കൂറാണ്. വ്യോമയാത്രയ്ക്കു ദൂരത്തിന്റെ അടിസ്ഥാനത്തിൽ 30 മുതൽ 120 സ്വിസ്സ് ഫ്രാങ്ക് വരെ അധിക നികുതി ഏർപ്പെടുത്താൻ സ്വിസ്സ് പാർലമെൻറ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഫ്‌ളൈറ്റുകളിൽ നിന്നും ട്രെയിനിലേക്കാണ് മിക്കവരുടെയും മാറ്റം.
ഡിസംബർ 15 മുതൽ പാരീസിൽ നിന്നും, ജനീവ, സൂറിക്, ലോസാൻ, ബാസൽ നഗരങ്ങളിലേക്കും തിരിച്ചുമുള്ള കണക്ഷനുകളിൽ 30 ശതമാനത്തിന്റെ വർധനയാണ് ഇരു രാജ്യങ്ങളിലെയും റയിൽവേകൾ ഏർപ്പെടുത്തുന്നത്. അടുത്ത വർഷം അവസാനം ആകുമ്പോഴേക്കും നിലവിൽ 13,500 സീറ്റുകൾ എന്നതു പ്രതിദിനം 18000 ലേക്ക് ഉയരും. നിലവിലുള്ള പരിസ്ഥിതി സൗഹാർദ ട്രെൻഡിങ്, ട്രെയിൻ സർവീസുകളിലേക്ക് കൂടുതലായി ആളുകളെ എത്തിക്കുമെന്ന് ഫ്രഞ്ച് റെയിൽ ടിജിവി ലിറിയയുടെ സിഇഓ ഫാബിയൻ സൗലേറ്റ് പ്രവചിക്കുന്നു.