ജർമനിയിൽ പാക്കറ്റ് പാലിൽ അണുബാധ മുന്നറിയിപ്പ്
Mail This Article
ബർലിൻ∙ ജർമനിയിലെ പ്രധാന സൂപ്പർ മാർക്കറ്റുകൾ വിതരണം ചെയ്ത ഒരു ലിറ്ററിന്റെ ഒന്നരശതമാനം (1.5FEET) കൊഴുപ്പുള്ള പായ്ക്കറ്റ് പാലിൽ അണുബാധ കണ്ടെത്തിയതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. അൽഡി, ലിഡിൽ, റിയാൽ, എഡിക്ക, കൗഫ്‌ലാൻ തുടങ്ങി പ്രധാന സൂപ്പർ മാർക്കറ്റുകളിൽ ഈ പായ്ക്കറ്റ്പാൽ വിതരണം ചെയ്തിട്ടുണ്ട്.
മിൽസാനി കമ്പനി വിതരണം ചെയ്ത പാൽ പായ്ക്കറ്റാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. സർക്കാരിന്റെ വക ലാബിൽ നടന്ന പരിശോധനയിലാണ് പായ്ക്കറ്റിൽ ഈ അണുക്കളെ കണ്ടെത്തിയത്. പായ്ക്കറ്റ് കൈവശമുള്ളവർ എത്രയും വേഗം വാങ്ങിച്ച സ്ഥലത്ത് തിരിച്ച് ഏൽപ്പിച്ച് പണം തിരിച്ച് വാങ്ങണമെന്ന് നിർദ്ദേശവും കൂട്ടത്തിലുണ്ട്. സംഭവം ജനങ്ങളിൽ പരിഭ്രാന്തി പരത്തി,. പാൽ ഉപയോഗിച്ച് വയറിളക്കം ഉണ്ടായിട്ടുള്ളവർ വൈദ്യ സഹായം തേടാനും ഉപദേശമുണ്ട്. സംഭവം ഗൗരവമായി കാണുന്നതായി ജർമൻ ഉപഭോക്തമന്ത്രി ജൂലിയ ക്ലോക്കനർ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യമാണ് പ്രധാന പ്രശ്നമെന്നും കമ്പനിക്കെതിരെ സർക്കാർ വക നടപടി ഉണ്ടാകുമെന്നും മന്ത്രി സൂചന നൽകി. ഈ അടുത്ത കാലത്ത് വിൽക്കെ കമ്പനി നിർമ്മിച്ച് വിൽപന നടത്തിയ സോസേജിൽ പൂപ്പലും അണുബാധയും കണ്ടെത്തി. കമ്പനിയുടെ ഉൽപാദന കേന്ദ്രം പരിശോധിച്ചപ്പോൾ ആരോഗ്യ വകുപ്പ് ഞെട്ടിക്കുന്ന രംഗങ്ങളാണ് കണ്ടത്. കമ്പിനി നൽകിയ സോസേജ് കഴിച്ച് 2 പേർ മരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. കമ്പനി അടച്ച് പൂട്ടൽ ഭീഷണിയിലാണിപ്പോൾ. ഇനി ജർമനിയിൽ ഉടനടി കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പും സൂചന നൽകി.