ബ്രെക്സിറ്റ് ഉടമ്പടിക്ക് എംപിമാരുടെ പിന്തുണ നേടാൻ തിരക്കിട്ട ശ്രമം
Mail This Article
ലണ്ടൻ∙ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടാക്കിയ പുതിയ ബ്രെക്സിറ്റ് പിന്മാറ്റക്കരാറിന് അംഗീകാരം നൽകണോ എന്നു തീരുമാനിക്കാൻ ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്നു ചേരും. 37 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്രിട്ടീഷ് പാർലമെന്റ് അവധി ദിവസം സമ്മേളിക്കുന്നത്.
ഫോക്ക്ലാൻഡ് ദ്വീപിലെ സൈനിക നടപടിക്ക് അനുമതി തേടാൻ മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയായിരിക്കവേയാണ് ഇതിനു മുമ്പ് ബ്രിട്ടീഷ് പാർലമെന്റ് അവധി ദിവസം സമ്മേളിച്ചത്.
രാവിലെ 9.30ന് ഇടമ്പടിയുടെ വിശദാംശങ്ങളും ദിവസങ്ങളായി നടന്ന ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൌസ് ഓഫ് കോമൺസിനെ അറിയിക്കും. തുടർന്ന് വിവിധ കക്ഷി നേതാക്കളും സ്പീക്കറുടെ ക്ഷണം ലഭിക്കുന്നവരും പ്രസംഗിക്കും. ഉച്ചകഴിഞ്ഞാകും ഉടമ്പടി വ്യവസ്ഥകൾ അംഗീകരിക്കുന്നതു സബന്ധിച്ച വോട്ടെടുപ്പ്.
650 അംഗ പാർലമെന്റിൽ സ്പീക്കറും നാല് ഡെപ്യൂട്ടി സ്പീക്കർമാരും നോമിനേറ്റഡ് അംഗങ്ങളും സാധാരണ വോട്ടെടുപ്പിൽ പങ്കെടുക്കാറില്ല. ഈ സാഹചര്യത്തിൽ ഉടമ്പടിക്ക് അംഗീകാരം നേടാൻ സർക്കാരിന് 320 പേരുടെ പിന്തുണയാണ് ആവശ്യം. നിലവിൽ 302 പേരുടെ ഉറച്ച പിന്തുണ മാത്രമാണ് സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ ഉടമ്പടി പാസാകണമെങ്കിൽ പ്രതിപക്ഷത്തുനിന്നുള്ള അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. ബില്ലിനെ പിന്തുണയ്ക്കാൻ സാധ്യതയുള്ള പ്രതിപക്ഷ അംഗങ്ങളുമായും ഗ്രൂപ്പുകളുമായും രാത്രി വൈകിയും പ്രധാനമന്ത്രിയും മറ്റ് കാബിനറ്റ് അംഗങ്ങളും നിർണായക ചർച്ചകൾ തുടരുകയാണ്.