ADVERTISEMENT

ലണ്ടൻ∙ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരുന്ന ബ്രക്സിറ്റ് പിന്മാറ്റക്കരാറിന്മേലുള്ള ബ്രിട്ടീഷ് പാർലമെന്റിലെ വോട്ടെടുപ്പ് ഇന്നലെ നടന്നില്ല. ഇതിനായി മാത്രം വിഴിച്ചുചേർത്ത അവധി ദിനത്തിലെ പ്രത്യേക സമ്മേളനത്തിൽ ഉടമ്പടിയിന്മേലുള്ള വോട്ടെടുപ്പിനു പകരം നടന്നത് ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ്. ഉടമ്പടി കരാറിന്മേലുള്ള ചർച്ചകളും മറ്റു നിയമ നിർമാണങ്ങളും പൂർത്തിയാകുന്നതുവരെ ബ്രിക്സിറ്റ് നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന ഭേദഗതി നിർദേശമാണ് വോട്ടിനിട്ടത്. 306നെതിരേ 322 പേരുടെ പിന്തുണയോടെ ഈ നിർദേശം പാസായതോടെ വീണ്ടുമൊരു വോട്ടെടുപ്പിന് മുതിരാതെ സമ്മേളനം പിരിഞ്ഞു. 

 

ഭേദഗതി നിർദേശം പാസായ സാഹചര്യത്തിൽ നിയമപരമായി പ്രധാനമന്ത്രി ബ്രക്സിറ്റ് നടപ്പിലാക്കാൻ യൂറോപ്യൻ യൂണിയനോട് സമയം നീട്ടിചോദിക്കാൻ ബാധ്യസ്ഥനായി. എന്നാൽ ഇതിനു താൻ തയാറല്ലെന്നും അടുത്തയാഴ്ച ഒരുക്കൽക്കൂടി പിന്മാറ്റക്കരാറിന്മേൽ തീരുമാനമെടുക്കാൻ അവസരമൊരുക്കുമെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാട്. ഇതിനായി ഈമാസം അവസാനം യൂണിയൻ വിടാൻ അനുമതി തേടുന്ന പുതിയ ബില്ല് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.  നോ ഡീൽ ബ്രക്സിറ്റിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാൻ എംപിമാർ പുനർ വിചിന്തനത്തിന് തയാറായി അടുത്ത അവസരമെങ്കിലും  വിവേകത്തോടെ വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 

 

37 വർഷത്തെ ഇടവേളയ്ക്കുശേഷം ബ്രക്സിറ്റ് ഡീൽ ചർച്ചചെയ്യാനായി മാത്രം ശനിയാഴ്ചത്തെ അവധിദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അത്യന്തം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉടമ്പടിയിന്മേൽ യെസ്, നോ വോട്ടുകൾ മാത്രം പ്രതീക്ഷിച്ചിരുന്നവരിലേക്ക് വീണ്ടുമൊരു വൈകിപ്പിക്കൽ നാടകത്തിന്റെ തിരക്കഥയാണ് പ്രതിപക്ഷം തന്ത്രപൂർവം അവതരിപ്പിച്ച് പാസാക്കിയെടുത്തത്. ഒക്ടോബർ 31ന് ബ്രട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു ഈ തന്ത്രത്തിനു പിന്നിൽ.  പ്രതിപക്ഷത്തിന്റെ നീക്കം വിജയം കണ്ടതോടെ നിയമപരമായി ബ്രക്സിറ്റിന് വീണ്ടും സമയം നീട്ടിചോദിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനായി.

 

ഭരണകക്ഷിയായ ടോറിയിൽനിന്നും കഴിഞ്ഞമാസം പുറത്താക്കിയ 20 വിമത എംപിമാരിൽ ഒരാളായ സർ ഒലിവർ ലെറ്റ്വിൻ എംപിയാണ് തന്ത്രപരമായി തയാറാക്കിയ ഭേദഗതി നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. സ്പീക്കർ ജോൺ ബർക്കോവ് ഇതിന്മേൽ വോട്ടെടുപ്പിന് അനുമതി കൂടി നൽകിയതോടെ പ്രതിപക്ഷത്തിന്റെ കെണി ഫലപ്രദമായി നടപ്പിലായി. പിന്മാറ്റക്കരാറിനെ തുറന്നെതിർക്കാതെ അതിന്മേലുള്ള മറ്റ് വിശദമായ ചർച്ചകളും നിയമനിർമാണങ്ങളും നടക്കുന്നതുവരെ സമയം നീട്ടിചോദിക്കണമെന്ന ഭേദഗതിയാണ് ലിറ്റ്വിൻ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ തികച്ചും നിർദേഷവും ന്യായവുമാണെന്ന് തോന്നിപ്പിക്കുന്ന നിർദേശം പാസായതോടെ നിയമപരമായ വലിയ ബാധ്യതയാണ് സർക്കാരിനു മേൽ വന്നുചേർന്നത്. ഒപ്പം പിന്മാറ്റക്കരാറിന്മേലുള്ള വോട്ടെടുപ്പ് നടക്കാതെ പോവുകയും ചെയ്തു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com