പറുദീസയിലും പട്ടിണി ; ജർമൻ ജനതയിൽ 20 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെ
Mail This Article
ബർലിൻ ∙ സമ്പന്ന രാജ്യം എന്നു വിശേഷണമുള്ള ജർമനിയിൽ സാധാരണ ജനം പട്ടിണികൊണ്ട് പൊറുതി മുട്ടുകയാണെന്നു പുതിയ പഠന റിപ്പോർട്ടിന്റെ വെളിപ്പെടുത്തൽ.
പഠന റിപ്പോർട്ട് അനുസരിച്ച് ജർമൻ ജനതയിൽ 20 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെ തന്നെ. പെൻഷൻ പറ്റിയ മുതിർന്ന പൗരന്മാരാണ് ഏറെ അനുഭവിക്കുന്നതെന്നു പഠന റിപ്പോർട്ടിൽ എടുത്തു പറയുന്നു. വളർന്ന് വരുന്ന കുട്ടികളുടെ സ്ഥിതി ഇതിലും ഭയാനകം.
പ്രതിമാസം 969 യൂറോ കൊണ്ട് ജീവിക്കുന്ന 60 ശതമാനം അർധ പട്ടിണിക്കാരാണ് ഇവിടെ ഉള്ളത്. കുറഞ്ഞ വരുമാനം, കുറഞ്ഞ പെൻഷൻ, വർധിച്ച് വരുന്ന ജീവിത ചെലവ്, അടിക്കടി വർധിക്കുന്ന വാടക തുടങ്ങി പ്രധാന ഘടകങ്ങളാണ് ലക്ഷക്കണക്കിന് ജർമൻകാരെ പട്ടിണിയിലേക്ക് തള്ളി വിടുന്നത്. അവധിക്കാലം ചെലവഴിക്കാനോ, കുട്ടികൾക്ക് ഒരു നേരത്തെ ചൂടുള്ള ഭക്ഷണം കൊടുക്കാനോ പുതുവസ്ത്രം വാങ്ങാനോ കഴിയാത്തവരുടെ സംഖ്യ ഇവിടെ കൂടി വരുന്നു.
പണം ചിലവഴിക്കുന്നതിന് മുമ്പ് ഒരു സെന്റോ ഒരു യൂറോയോ തിരിച്ചും മറിച്ചും നോക്കി ചെലവഴിക്കണമോ എന്നു ചിന്തിക്കുന്നവരാണ് ഈ പട്ടിണി പാവങ്ങളിൽ അധികവും. പണം കണ്ടെത്താൻ വെയ്സ്റ്റ് കൊട്ടകൾ പരതി അതിൽ കിടക്കുന്ന ഒഴിഞ്ഞ കുപ്പികൾ പെറുക്കി വിറ്റഴിക്കുന്ന മുതിർന്ന പൗരന്മാരും ഇവിടെ ഏറെയാണ്.
ധനികനും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇവിടെ കൂടി വരുന്നു. ഇതിന് ഒരു തടയിടാൻ ചാൻസലർ മെർക്കലിന്റെ വിശാല മുന്നണി സർക്കാർ നീക്കം ആരംഭിച്ചു കഴിഞ്ഞു. പ്രതിമാസം ഒരാൾക്ക് ആയിരം യൂറോയുടെ മുകളിൽ വരുമാനം, ഉറപ്പാക്കുക, മിനിമം പെൻഷൻ തുക ഉയർത്തുക, ഉയരുന്ന വാടക തടയുക, ജീവിത ചെലവ് ഉയരാതെ വില നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് വിശാല മുന്നണി സർക്കാരിന്റെ ഇനിയുള്ള ശ്രദ്ധ.