മെർക്കലിന്റെ പിൻഗാമിയാകാൻ മെർസ് പിടിമുറുക്കുന്നു
Mail This Article
ബർലിൻ ∙ ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ (65) പിൻഗാമിയാകാൻ ക്രിസ്ത്യൻ ഡമോക്രാറ്റിക് നേതാവ് ഫ്രീഡീറിക് മെർസ് (63) പിടിമുറുക്കുന്നതായി സൂചന. 2021–ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥിയാവുകയാണ് മെർസിന്റെ അടുത്ത ലക്ഷ്യം. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ മുഖാമുഖത്തിലാണ് മെർസ് തന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തിയത്. പാർട്ടി തന്റെ പേര് പരിഗണിച്ചില്ലെങ്കിൽ സ്വയം സ്ഥാനാർഥിയായി മത്സര രംഗത്ത് വരുമെന്ന് മെർസ് പത്രത്തോട് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ പാർട്ടിയുടെ ദേശീയ കൺവൻഷൻ ലൈപ്സിഗിൽ നടക്കാനിരിക്കെയാണ് മെർസിന്റെ രംഗപ്രവേശനം. പാർട്ടിക്കുള്ളിലെ വിമതർ മെർസിന് അനുകൂല നിലപാട് സ്വീകരിച്ച് കഴിഞ്ഞു. മെർക്കലിനെ എതിർക്കുന്ന നേതാക്കൾ പാർട്ടിയിൽ ഏറിവരുകയാണ്. മെർക്കൽ യുഗം അവസാനിപ്പിക്കുകയാണ് ഇനി അവരുടെ ലക്ഷ്യം.
ചാൻസലർ മെർക്കലിന്റെ പിൻഗാമിയായി മെർക്കൽ തന്നെ കണ്ട് വച്ചിരിക്കുന്നത് അന്ന ഗ്രെറ്റ് ക്രാംമ്പ് കാരൻ ബൗവറെ (57)യാണ് ഇവർ പ്രതിരോധമന്ത്രിയും പാർട്ടി അധ്യക്ഷയുമാണ്. അഭിപ്രായ സർവേകളിൽ കാരൻ ബൗവറുടെ നില പരുങ്ങലിലാണ്. കേവലം പത്തൊൻപത് ശതമാനം ജനപിൻന്തുണ മാത്രം. എന്നാൽ മെർസിന് നാൽപത്തിരണ്ട് ശതമാനം ജനപിൻന്തുണയുണ്ട്. ഓരോ ദിവസവും മെർസിന് പിൻന്തുണയേറുകയാണ്.
മെർക്കലിന്റെ കടുത്ത വിമർശകൻ എന്ന പേരിൽ അറിയപ്പെടുന്ന മെർസ് കടുത്ത യാഥാസ്ഥിതികനും, സാമ്പത്തിക വിദഗ്ദ്ധനും വാഗ്മിയും കൂടിയാണ്.
വീണ്ടും ഒരു വനിത ചാൻസലർ ജർമനിയെ ഭരിക്കുന്നു എന്ന അഭിപ്രായക്കാരാണ് ഇവിടെ ഏറെയും !