തുർക്കി നാടുകടത്തുന്ന ജർമൻ ഐഎസ് ഭീകരർ ഇന്ന് ജർമനിയിൽ
Mail This Article
ബർലിൻ ∙ തുർക്കിയിൽ പിടിയിലായ ജർമൻ പൗരത്വമുള്ള ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഏഴ് അംഗ സംഖ്യം ഇന്ന് ജർമനിയിൽ വിമാനമിറങ്ങുന്നു. ഏഴ് അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തെയാണ് തുർക്കി ജർമനിയിലേക്ക് നാട് കടത്തുന്നത്. ഭർത്താവും ഭാര്യയും അഞ്ച് കുട്ടികളും അടങ്ങുന്ന സംഘമാണ് ജർമൻ മണ്ണിൽ കാലു കുത്തുന്നത്.
ഇറാക്കി വംശജനും ജർമൻ പൗരനുമാണ് കുടുംബനാഥൻ. കുട്ടികളിൽ രണ്ട് പേർ പ്രായപൂർത്തിയായവർ. ജർമനിയിലുണ്ടായിരുന്ന ഇവർ സിറിയായിലും ഇറാക്കിലും ഭീകരപ്രവർത്തനം നടത്താനായിട്ടാണ് വർഷങ്ങൾക്ക് മുമ്പ് ജർമനി വിട്ടത്.
തുർക്കിയുടെ കസ്റ്റഡിയിൽ ഇതിനകം ഇരുപതിലധികം ജർമൻ പൗരന്മാർ ഉണ്ടെന്നാണ് ലഭിച്ച വിവരം. പിടി കൂടുന്നവരെ കൈയ്യോടെ ജർമനിക്ക് കൈമാറുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തെ തുടർന്നാണ് തുർക്കി ഈ നാടുകടത്തൽ ആരംഭിച്ചിരിക്കുന്നത്.
വാർത്ത ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞതോടെ സമിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്. തിരിച്ച് വരുന്ന ഐഎസ് ഭീകരൻ നാടിന് ഭീഷണിയാണെന്നും അവരെ ഉടനടി തുറങ്കലിലടക്കണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇവരെ ഉടനടി അറസ്റ്റ് ചെയ്യാനുള്ള തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് രണ്ടു കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പു നിലപാട് കടുപ്പിച്ചിട്ടുണ്ട്.
ജർമൻ പൗരന്മാർ 1050 ലധികം പേർ ഐഎസ് സേനയിൽ ചേർന്നതായിട്ടാണ് സർക്കാരിന്റെ കണക്ക്. ഇതിൽ 400 പേർ കൊല്ലപ്പെട്ടതായും മറ്റുള്ളവർ ഒളിവിലാണെന്നും ജർമൻ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നു.