സൗന്ദര്യവർധനവിന് വ്യാജ ചികിത്സ; പ്രധാന പ്രതിക്ക് നാലു വർഷം തടവ്
Mail This Article
ബർലിൻ ∙ കുത്തിവയ്പ് വഴി അധരങ്ങൾക്ക് സൗന്ദര്യം വർധിപ്പിക്കാൻ ചികിത്സ നടത്തിയ കേസിലെ പ്രധാന പ്രതി ലാറ എന്ന ഇരുപത്തിഒൻപതുകാരിക്ക് നാലു വർഷത്തെ തടവ് ബോഹും ജില്ലാ കോടതി വിധിച്ചു. കേസിലെ രണ്ടാമത്തെ പ്രതിയും സഹായിയുമായ ദുയുഗ (26) യുടെ ശിക്ഷ അടുത്ത ആഴ്ച കോടതി വിധിക്കും.
ഇൻസ്റ്റാഗ്രാം വഴി 2015 മുതൽ ഇവർ ഇരകളെ കണ്ടെത്തിയിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് ഇവരെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ബോഹുമിലെ സ്വന്തം വീട്ടിലും ഫ്രാങ്ക്ഫുർട്ടിലെ ഒരു ഹോട്ടലിലും വച്ചായിരുന്നു ചികിത്സ.
ഹൈലൂറോൻ എന്ന മരുന്ന് ഉപയോഗിച്ചുള്ള കുത്തിവെയ്പായിരുന്നു നടത്തിയിരുന്നത്. കുത്തിവയ്പിലൂടെ മുന്നൂറിലധികം പേർക്ക് ആരോഗ്യപ്രശ്നമുണ്ടായി. ഇവരിൽ 38 പേരുടെ നില ഗുരുതരമായി. ഒടുവിൽ ചികിത്സ തേടിയാണ് രക്ഷപ്പെട്ടത്.
മുന്നൂറ് യൂറോ മുതൽ 1,500 യൂറോ വരെയാണ് ഫീസ്. ചികിത്സ നടത്തി ഇവർ എട്ട് ലക്ഷം യൂറോ നേടിയതായി വിചാരണയിൽ കണ്ടെത്തി. കുത്തിവെയ്പ് വഴി ഗുരുതരമായി പരുക്കേറ്റ 38 പേർ സംയുക്തമായി നൽകിയ പരാതിയിൽ കഴിഞ്ഞ ഏപ്രിലിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നികുതി വെട്ടിപ്പ്, വ്യാജരേഖ ഉപയോഗിച്ചുള്ള ചികിത്സ, മറ്റുള്ളവരുടെ ശരീരത്തിൽ പരുക്കേൽപ്പിച്ചു എന്നീ കുറ്റകൃത്യങ്ങളിലാണ് ലാറയ്ക്ക് കോടതി നാല് വർഷത്തെ ശിക്ഷ നൽകിയത്. ലാറയും ദുയുഗയും ജർമൻ പൗരത്വമുള്ള തുർക്കി വംശജരാണ്. ജനശ്രദ്ധയാകർഷിച്ച കേസിന്റെ വിധി കേൾക്കാൻ കോടതിയിൽ വൻ ജനകൂട്ടമായിരുന്നു.