ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ തൊഴിൽ അന്വേഷിക്കുന്ന മലയാളി നഴ്സുമാർക്ക് വീണ്ടും സന്തോഷവാർത്ത. നഴ്സുമാരുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ബ്രിട്ടനിൽ കൂടുതൽ വിദേശ നഴ്സുമാരെ ലഭ്യമാക്കാൻ യോഗ്യാതാ മാനദണ്ഡങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നഴ്സിങ്ങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എംഎംസി).

ബ്രിട്ടനിലെ ജോലിക്ക് നഴ്സിങ് ഡിഗ്രിക്കൊപ്പം മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിൽ (ഒഇടി) റൈറ്റിങ് മൊഡ്യൂളിനു വേണ്ട മിനിമം യോഗ്യതയായ ബിഗ്രേഡ് സി-പ്ലസ് ആക്കി കുറച്ചാണ് എംഎംസി ഉത്തരവിറക്കിയത്. ഇതോടെ റൈറ്റിങ് മൊഡ്യൂളിൽ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് യുകെ ജോലി സ്വപ്നം എളുപ്പമാകും. ഇന്നലെ നടന്ന എൻഎംസി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായത്.

2017 മുതലാണ് ഐഇഎൽടിഎസിനൊപ്പം ഒഇടിയും പ്രവേശന മാനദണ്ഡമായി എൻഎംസി അംഗീകരിച്ചത്. റീഡിങ്, റൈറ്റിങ്, സ്പീക്കിങ്, ലിസനിങ് എന്നീ നാലു മൊഡ്യൂളുകളിലും കുറഞ്ഞത് ബി ഗ്രേഡ് നേടുന്നവർക്കായിരുന്നു പ്രവേശന യോഗ്യത ലഭ്യമായിരുന്നത്. എന്നാൽ, പുതിയ നിയമ പ്രകാരം റൈറ്റിങ് മൊഡ്യൂളിന് ബി ഗ്രേഡിനു പകരം തൊട്ടു താഴെയുള്ള സി-പ്ലസ് നേടിയാലും അത് യോഗ്യതായി പരിഗണിക്കും. 2020 ജനുവരി 28 മുതൽ പുതിയ ഇളവ് പ്രാബല്യത്തിൽ വരും.

ഒഇടി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളിൽ ഏറെ പേരും പരാജയപ്പെട്ടിരുന്നത് റൈറ്റിംങ് മൊഡ്യൂളിലായിരുന്നു. ഇത് സമർഥരായ ഒട്ടറെപ്പേരുടെ വിദേശ ജോലി സാധ്യതകൾ ഇല്ലാതാക്കി. ഒപ്പം ആശുപത്രികളുടെ സുഗമമായ വിദേശ റിക്രൂട്ട്മെന്റിനും തടസമായി. ഈ സാഹചര്യത്തിലാണ് റിക്രൂട്ടിങ് ഏജൻസികളുടെയും നഴ്സിംങ് സംഘടനകളുടെയും എൻഎച്ച്എസിന്റെയും എല്ലാം സമ്മതത്തോടെ യോഗ്യതയിൽ ഇളവ് അനുവദിച്ചത്.

കഴിഞ്ഞവർഷം ഐഇഎൽടി.എസിനും ഇത്തരത്തിൽ സമാനമായ ഇളവ് എൻഎംസി അനുവദിച്ചിരുന്നു. ഓവറോൾ സ്കോർ ഏഴാക്കി നിശ്ചയിച്ചപ്പോൾ റൈറ്റിംങ്ങിനു മാത്രം അത് 6.5 ആക്കി കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ഒ.ഇ.ടി.യിലെയും മാറ്റം. ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനം അളക്കാനുള്ള ഈ രണ്ടു പരീക്ഷകളിൽ കൂടുതൽ എളുപ്പം ഒഇടി ആണ്. മെഡിക്കൽ സംബന്ധമായ വിഷയങ്ങളിൽ ഊന്നിയാണ് ചോദ്യങ്ങൾ എന്നതാണ് ഈ പരീക്ഷ നഴ്സുമാർക്ക് കൂടുതൽ എളുപ്പമാക്കുന്നത്.

ബ്രിട്ടനിൽ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന ഫെബിൻ സിറിയക് ആണ് 2016ൽ ഐഇഎൽടിഎസ് റൈറ്റിങ് സ്കോർ 6.5 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎംസിക്ക് ആദ്യം നിവേദനം നൽകിയത്. 20,000 പേരുടെ പിന്തുണ ലഭിച്ച ഈ നിവേദനം 2018ൽ എൻഎംസി അംഗീകരിച്ചു. ഒഇടി സ്കോർ കുറയ്ക്കാനും ഫെബിൻ സിറിയക് എൻഎംസിക്ക് നിവേദനം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com