ബ്രിട്ടിഷ് പാർലമെന്റിലും ഇന്ത്യൻ കരുത്ത്; ജയിച്ചുകയറിയത് 15 ഇന്ത്യൻ വംശജർ
Mail This Article
ലണ്ടൻ ∙ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 650 പുതിയ എംപിമാരിൽ 15 പേർ ഇന്ത്യൻ വംശജർ. ഏഴുപേർ വീതം കൺസർവേറ്റീവ്, ലേബർ പാർട്ടികളിൽനിന്നും ഒരാൾ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നുമാണ് പാർലമെന്റിലെത്തിയത്. ബ്രിട്ടനിലെ 15 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജർക്ക് അഭിമാനിക്കാൻ വകനൽകുന്നതാണ് ഇവരുടെ വിജയം.
ലേബറിന് കഴിഞ്ഞ പാർലമെന്റിലും ഏഴ് ഇന്ത്യക്കാരായ എംപിമാരുണ്ടായിരുന്നു. ഇത് അവർ നിലനിർത്തിയപ്പോൾ ടോറികൾ അവരുടെ എണ്ണം അഞ്ചിൽനിന്നും ഏഴാക്കി.
ഇവരിൽ നിലവിലെ ഹോം സെക്രട്ടറി പ്രീതി പട്ടേലാണ് ഏറ്റവും പ്രധാനി. പുതിയ കാബിനറ്റിലും പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട വകുപ്പുതന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.
ഗഗൻ മഹീന്ദ്ര, ക്ലെയർ കുട്ടീനോ, അലോക് ശർമ്മ, ഷൈലേഷ് വാര, സ്യൂല ബ്രെവർമെൻ, ഋഷി സുനാക് എന്നിവരാണ് പ്രീതിയോടൊപ്പം ജയിച്ചുകയറിയ ഇന്ത്യൻ വംശജരായ കൺസർവേറ്റീവുകൾ.
വീരേന്ദ്ര ശർമ്മ, നവേന്ദു മിശ്ര, തൻമജിത് സിംങ് ദേശി, സീമ മൽഹോത്ര, പ്രീത് കൌർ ഗിൽ, ലിസ നൻഡി, വാലറി വാസ് എന്നിവരാണ് ലേബർ ടിക്കറ്റിൽ ജയിച്ചത്. ട്വിക്കൻഹാം മണ്ഡലത്തിൽനിന്നും ജയിച്ച മുനീറ വിൽസണാണ് ലിബറൽ ഡെമോക്രാറ്റിലെ ഇന്ത്യൻ മുഖം.