ADVERTISEMENT

ബര്‍ലിന്‍ ∙ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള പാസ്പോർട്ട് ഏതു രാജ്യത്തിന്റെതാണ്? സംശയിക്കേണ്ട, അത് ആള് ജപ്പാനാണ്! ലോകത്തെ ഏറ്റവും മികച്ച യാത്രാസൗഹൃദ പാസ്പോര്‍ട്ടുകളുടെ പട്ടിക തയാറാക്കിയപ്പോള്‍ റാങ്കിങ്ങില്‍ ജപ്പാനാണ് മുന്‍തൂക്കം ലഭിച്ചത്. ഹെന്‍ലി & പാര്‍ട്ട്നര്‍ പാസ്പോര്‍ട്ട് സൂചികയാണ് പുതിയ ദശകത്തിന്‍റെ ആദ്യ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ലോകമെമ്പാടുമുള്ള 191 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വിസരഹിത/വിസഓണ്‍ആറൈവൽ ആക്സസ് വാഗ്ദാനം ചെയ്യുന്ന പാസ്പോര്‍ട്ട് ജപ്പാന്‍ അവതരിപ്പിച്ച് പട്ടികയില്‍ മൂന്നാം പ്രാവശ്യവും ഒന്നാമത് എത്തിയത്. പട്ടികയില്‍ ഏഷ്യയില്‍ നിന്നുതന്നെ ജപ്പാന്‍ (സ്കോര്‍ നേടി 191 രാജ്യങ്ങള്‍) ഒന്നാമതും, സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തും (190) ദക്ഷിണ കൊറിയയും ജര്‍മനിയും മൂന്നാം സ്ഥാനത്തും (189) എത്തിയത്.

ആദ്യ പത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഉണ്ട്. ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങൾ നാലാം സ്ഥാനത്തും (188), സ്പെയിന്‍, ലക്സംബര്‍ഗ്, ഡെന്‍മാര്‍ക്ക് അഞ്ചാം സ്ഥാനത്തും (187), സ്വീഡനും ഫ്രാന്‍സും ആറാം (186) സ്ഥാനത്തും എത്തി. സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍റ്സ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവ ഏഴാം സ്ഥാനത്തും (185), യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, നോര്‍വേ, ഗ്രീസ്, ബെല്‍ജിയം എട്ടാമതും (184), ന്യൂസിലാന്‍റ്, മാള്‍ട്ട, ചെക്ക് റിപ്പബ്ലിക്, കാനഡ, ഓസ്ട്രേലിയ ഒന്‍താമതും (183), സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി എന്നീ രാജ്യങ്ങള്‍ പത്താം സ്ഥാനത്തും എത്തി (181).

പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 84 ആണ്. 58 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇന്ത്യയുടെ റാങ്ക് 2019 ല്‍ 82–ാം സ്ഥാനത്ത് ആയിരുന്നു. 2020ല്‍ ഇത് 84 ാം സ്ഥാനത്തേക്ക് താഴ്ന്നു. രണ്ട് സ്ഥാനങ്ങള്‍ കുറഞ്ഞ് 84 ാം സ്ഥാനത്തേക്ക് എത്തി മൗറിറ്റാനിയ, താജിക്കിസ്ഥാന്‍ എന്നിവയ്ക്കൊപ്പമായി. ഭൂട്ടാന്‍, കംബോഡിയ, ഇന്തോനേഷ്യ, മക്കാവോ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, കെനിയ, മൗറീഷ്യസ്, സീഷെല്‍സ്, സിംബാംബ്‍വെ, ഉഗാണ്ട, ഇറാന്‍, ഖത്തര്‍ തുടങ്ങിയ 58 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. എന്നിരുന്നാലും, ചില രാജ്യങ്ങളില്‍ വിസ ഓണ്‍വരവ് ആവശ്യമായി വരുന്നുണ്ട്. 71–ാം സ്ഥാനത്തുള്ള ചൈനീസ് പാസ്പോര്‍ട്ട് ഇന്ത്യയേക്കാള്‍ ശക്തമാണ്. എന്നാല്‍ അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാന്‍റെ പാസ്പോര്‍ട്ട് ലോകത്തെ ഏറ്റവും മോശം പാസ്പോര്‍ട്ടാണ്.

അതേസമയം, യുഎസും യുകെയും റാങ്കിംഗില്‍ ഇടിവ് തുടരുകയാണ്. 2020 കളിലേക്ക് കടന്നപ്പോള്‍, ഇരുരാജ്യങ്ങളും എട്ടാം സ്ഥാനത്തായി. അഞ്ചു വര്‍ഷം മുമ്പ് ഇവര്‍ സംയുക്തമായി കൈവശം വച്ചിരുന്ന ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തിയെന്നർഥം. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലണ്ടിലെയും യാത്രാ മൊബിലിറ്റി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള യുകെയിലും മറ്റു രാജ്യങ്ങളിലും ഇപ്പോള്‍ നിലനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യമില്ലായ്മയാണ് ബ്രിട്ടനെ അടിതെറ്റിച്ചത്. യുഎസ് ട്രംപിന്‍റെ പേരിലും.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയുടെ ഡയറക്ടര്‍ മഡിലൈന്‍ സംപ്ഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഹെന്‍ലി  വാച്ച്  പറയുന്നതിങ്ങനെയാണ്. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്കുള്ള നിലവിലെ നയങ്ങളേക്കാള്‍ കൂടുതല്‍ ലിബറല്‍ ആകുന്ന ഓസ്ട്രേലിയന്‍ രീതിയിലുള്ള പോയിന്‍റ് അധിഷ്ഠിത സംവിധാനം കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, സ്വതന്ത്ര ചലനത്തേക്കാള്‍ വളരെ നിയന്ത്രണമുള്ളതാണെങ്കിലും. എല്ലാ വലിയ മൈഗ്രേഷന്‍ നയ മാറ്റങ്ങളിലെയും പോലെ, യഥാർഥ ചലനാത്മകത പ്രവചിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. 

2015 നും 2018 നും ഇടയില്‍ യുകെയിലേക്കുള്ള നെറ്റ് ഇയു കുടിയേറ്റം 59% കുറഞ്ഞുവെന്നും പല യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും യുകെയില്‍ സ്ഥിരതാമസമാക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബ്രെക്സിറ്റ് ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഏഴാം സ്ഥാനത്തുള്ള അയര്‍ലണ്ട് യുകെയ്ക്ക് ഒരു പടി മുകളിലാണ്. 2016 ല്‍ ബ്രെക്സിറ്റ് വോട്ടെടുപ്പിന് ശേഷം ബ്രിട്ടീഷ് നിവാസികളില്‍ നിന്നുള്ള അപേക്ഷകരുടെ ക്രമാതീതമായ വർധനവ് കാരണം 2019 ല്‍ 900,000 ഐറിഷ് പാസ്പോര്‍ട്ടുകള്‍ നല്‍കിയത് റെക്കോര്‍ഡായി.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വിജയഗാഥയാണ് യുഎഇ നേടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 47 സ്ഥാനങ്ങള്‍ കയറി 18ാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. വിസ രഹിത/ വിസഓണ്‍ അറൈവിൽ 171 രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കാം. 

ആഗോള ചലനാത്മകതയുടെ പുതിയ യാഥാര്‍ത്ഥ്യം സ്വീകരിക്കുന്ന രാജ്യങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുകയാണ്, അവരുടെ പൗരന്മാര്‍ക്ക് വർധിച്ചുവരുന്ന പാസ്പോര്‍ട്ട് ശക്തിയും യാത്രാ സ്വാതന്ത്ര്യവും ഒപ്പം ആനുകൂല്യങ്ങളുടെ നിരയും എപ്പോഴും സ്വാഗതാര്‍ഹവുമാണന്ന് തെക്കുകിഴക്കന്‍ ഏഷ്യയുടെ പങ്കാളികളുടെ തലവനും ഹെന്‍ലി മാനേജര്‍ പങ്കാളിയുമായ ഡൊമിനിക് വോളക് പറയുന്നത്. എന്നിരുന്നാലും യാത്രാ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ വർധിച്ചുവരുന്ന ഭിന്നതയുണ്ടെന്നും ഇത് മൊബിലിറ്റി വിടവ് 2006 ല്‍ സൂചിക ആരംഭിച്ചതിനുശേഷം ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വിശാലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഉടമയേക്കാള്‍ 165 കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു ജാപ്പനീസ് പാസ്പോര്‍ട്ട് ഉടമയ്ക്ക് പ്രവേശിക്കാന്‍ കഴിയും. അഫ്ഗാനിസ്ഥാനില്‍ നിന്ന് വെറും 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത / വിസഓൺ അറൈവൽ ആക്സസ് വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും മോശം പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ 40 ല്‍ താഴെ മാത്രം രാജ്യങ്ങളിലേക്ക് വിസ രഹിത/ വിസ ഓണ്‍എത്തിച്ചേരല്‍ നല്‍കുന്നത് ഇവയാണ്. 100. ഉത്തര കൊറിയ, സുഡാന്‍ (39 രാജ്യങ്ങള്‍),101. നേപ്പാള്‍, പലസ്തീന്‍ പ്രദേശം (38), 102. ലിബിയ (37),103. യമന്‍ (33), 104. സൊമാലിയ, പാകിസ്ഥാന്‍ (32), 105. സിറിയ (29), 106 ഇറാഖ് (28),107. അഫ്ഗാനിസ്ഥാന്‍ (26).

മറ്റു സൂചികകള്‍

സാമ്പത്തിക സ്ഥാപനങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് നല്‍കുന്ന ആക്സസ് അനുസരിച്ച് ആഗോള പാസ്പോര്‍ട്ടുകള്‍ റാങ്ക് ചെയ്യുന്നതിനായി സൃഷ്ടിച്ച നിരവധി സൂചികകളില്‍ ഒന്നാണ് ഹെന്‍ലിയുടെയും പങ്കാളിയുടെയും പട്ടിക. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ഐഎടിഎ) നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വിസ പോളിസി മാറ്റങ്ങള്‍ നോക്കി ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 199 പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളിച്ച് പട്ടിക തയാറാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com