ഫ്രാൻസിസ് മാർപാപ്പയ്ക്ക് പുതിയ സെക്രട്ടറി; ജർമൻ ആർച്ച് ബിഷപ്പ് പുറത്തേക്ക് തന്നെ
Mail This Article
ബർലിൻ∙ ഒടുവിൽ അത് സംഭവിച്ചു. രണ്ട് മാർപാപ്പമാരുടെയും സെക്രട്ടറി പദം അലങ്കരിച്ചിരുന്ന ജർമൻ ആർച്ച് ബിഷപ്പ് ജോർജ് ഗൺസ് വൈന്റെ വത്തിക്കാനിലെ സെക്രട്ടറി സ്ഥാനം തെറിച്ചു. ജർമൻ മാധ്യമങ്ങളാണ് ഈ വിവരം പുറത്ത് വിട്ടത്. ഇനി ജർമൻ ആർച്ച് ബിഷപ് ഗൺസ്വൈൻ മുൻ മാർപാപ്പ ബനഡിക്ട് പതിനാറാമന്റെ സെക്രട്ടറി അദ്ദേഹത്തെ പരിചരിച്ച് ആശ്രമത്തിൽ കഴിയും. കഴിഞ്ഞ ആഴ്ചയിലാണ് ഗൺസ്വൈനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചത്. സംഭവം ഗുരുതരമെന്ന് പാപരാസികൾ അന്ന് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ തന്നെ തന്റെ പുതിയ സെക്രട്ടറിയെ വത്തിക്കാനിൽ അവതരിപ്പിച്ചു. ഫ്രാൻസിക്കൻ സന്യാസ സമൂഹത്തിലെ ഒരു വൈദികൻ 40 കാരൻ ഗോൺ സാലോ അമിലൂസ്. ചുറുചുറുക്കുള്ള ഈ യുവ വൈദികൻ ഇനി ഗൺസ്വൈന്റെ ചുമതലകൾ ചെയ്യും. മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷങ്ങളായി രണ്ട് മാർപാപ്പമാരുടെയും നിഴലായി പ്രവർത്തിച്ചരുന്ന ഗൺസ്വൈന്റെ പതനം കടന്ന കൈയായി പോയി എന്നാണ് സംഭവത്തെ ജർമൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
മുൻ മാർപാപ്പയാണ് ഗൺസ്വൈനെ വൈദിക പദവിയിൽ നിന്ന് ഒറ്റയടിക്ക് ആർച്ച് ബിഷപ് പദവിയിലേക്ക് ഉയർത്തിയത്. അടുത്ത കാലത്ത് മുൻ മാർപാപ്പയുടെ പേരിൽ പുറത്ത് വാർത്താ പുസ്തകത്തിൽ ‘കത്തോലിക്ക വൈദികർ ബ്രഹ്മചാരികളായി ഇനിയും തുടരണം’ എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പുസ്തകത്തിന്റെ രചനയിൽ ഗൺസ്വൈന് പങ്കുണ്ടെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിശ്വാസം. യാഥാസ്ഥിതികനായ ബനഡിക്ട് പതിനാറാമനും പുരോഗമന വാദിയായ ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൊമ്പ് കോർക്കലിൽ പിടഞ്ഞ് വീണതും ഗൺസ്വൈനാണെന്ന് ചില നിരീക്ഷകരുടെ വിലയിരുത്തൽ. അരമന രഹസ്യം ഇനി അധികം പൂഴ്ത്തി വയ്ക്കാനാവില്ല എന്ന നിലപാടിലാണ് പാപ്പരാസികളും.
‘‘ഒരാൾക്ക് ഒരേ സമയത്ത് രണ്ട് യജമാനന്മാരെ സേവിക്കാനാവില്ല’’ എന്ന ബൈബിൾ വാചകമാണ് ഇവിടെ യഥാർഥമായിരിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമങ്ങളും സംഭവത്തെ വിലയിരുത്തി.