ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമനായ ചാൻസിലർ ഓഫ് എക്സ്ചെ്ക്കർ (ധനകാര്യ സെക്രട്ടറി) പദവിയിൽ ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനാക്. ടോറി സർക്കാരിന്റെ മധുവിധുകാലം തീരും മുമ്പേയുണ്ടായ പൊട്ടിത്തെറിയുടെ തുടർച്ചയാണ് ഇന്ത്യൻ വംശജനായ ഋഷിയുടെ സ്ഥാനക്കയറ്റം. നിലവിലുണ്ടായിരുന്ന ചാൻസിലർ സാജിദ് ജാവേദ് പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെച്ചൊല്ലി സ്ഥാനം രാജിവച്ചതോടെയാണ് പാർലമെന്റിൽ വളരെ ജൂനിയറായ ഋഷിക്ക് ധനമന്ത്രിക്കസേര ലഭിച്ചത്.  ബജറ്റിന് നാലാഴ്ച മാത്രം ബാക്കിനിൽക്കെയുള്ള ഈ ചുമതലമാറ്റം ഋഷിക്കു നൽകുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്.  

Rishi-Sunak-family

നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്ന ഋഷി നേരത്തെ ജൂനിയർ ഹൗസിംങ് മിനിസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നും ബ്രിട്ടനിലെ സൗത്താംപ്റ്റണിലേക്ക് കുടിയേറിയ പഞ്ചാബി കുടുംബത്തിലെ അംഗമാണ് ഋഷി. അച്ഛൻ ഡോക്ടർ. അമ്മ സ്വന്തമായി ഫാർമസി നടത്തുന്നു. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഭാര്യ. രണ്ട് പെൺകുട്ടികളാണ് ഇവർക്ക്. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഋഷി 2015ലാണ് റിച്ച്മണ്ടിൽനിന്നും ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അടുത്തുവന്ന രണ്ടു പൊതു തിരഞ്ഞെടുപ്പുകളിലും വിജയം നേടി. ബ്രക്സിറ്റിനായി ശക്തമായ പ്രചാരണം നടത്തിയവരിൽ മുന്നിലായിരുന്നു ടോറിയിലെ ഈ യുവ നേതാവ്. 

വിദ്യാഭ്യാസത്തിനു ശേഷം ഇൻവസ്റ്റ് ബാങ്കായ ഗോൾഡ്മാൻ സാക്കിലായിരുന്നു ആദ്യജോലി. പിന്നീട് സജീവ രാഷ്ട്രീയത്തിലെത്തി. 2017ലും ഇത്തവണയും  പാർലമെന്റിൽ ഭഗവത് ഗീതയുടെ പേരുപറഞ്ഞ് സത്യപ്രതിജ്ഞചെയ്ത സംഭവം ഏറെ ശ്രദ്ധേയമായിരുന്നു. സ്ഥാനമൊഴിഞ്ഞ ചാൻസിലർ സാജിദ് ജാവേദിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഋഷി. ഇരുവരും ബ്രക്സിറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത് ജോൺസണൊപ്പം ഉറച്ചുനിന്ന നേതാക്കളാണ്.  

Rishi-Sunak14

തന്റെ വകുപ്പിലെ സഹായികിളായ ചില ഉന്നതരെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തോട് യോജിക്കാൻ കഴിയാതെ വന്നതോടെയാണ് സാജിദ് ജാവേദ് ഇന്നലെ രാജിവച്ചൊഴിഞ്ഞത്. സംഘാംഗങ്ങളെ തക്കതായ കാരണമില്ലാതെ ഒഴിവാക്കുന്നത് ആത്മാഭിമാനമുള്ള ഒരു മന്ത്രിക്ക് ചേർന്നതല്ലെന്നായിരുന്നു രാജിയെക്കുറിച്ചുള്ള ജാവേദിന്റെ പ്രതികരണം. നേരത്തെ തെരേസ മേയ് മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായും ഇപ്പോൾ ചാൻസിലറായും സേവനം അനുഷ്ഠിച്ചുവന്ന സാജിദ് ജാവേദ് പാക് വംശജനാണ്. 

ജൂലൈയിൽ ജോൺസൺ പ്രധാനമന്ത്രിയായപ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമനായി ജാവേദിനെ ഉയർത്തി ചാൻസിലറാക്കിയത്. തിരഞ്ഞെടുപ്പിൽ ബ്രിട്ടണിലെ പത്തു ലക്ഷത്തിലേറെ വരുന്ന പാക് വംശജരുടെ പിന്തുണ ഉറപ്പിക്കകയായിരുന്നു ഇതിലൂടെ ജോൺസന്റെ ലക്ഷ്യം. പാക്കിസ്ഥാനിലെ പഞ്ചാബിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ പാക് കുടുംബത്തിലെ അംഗമാണ് ജാവേദ്. ബസ് ഡ്രൈവറുടെ മകനായ സാജിദ് 2010ലാണ് ആദ്യമായി പാർരമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com