ജർമനിയിൽ കൊറോണ ബാധിച്ച ആൾ ആശുപത്രി വിട്ടു
Mail This Article
ബർലിൻ ∙ജർമനിയിൽ കൊറോണ വൈറസ് ബാധിച്ച പതിനാറ് പേരിൽ ഒരാൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി ജർമൻ ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. തെക്കൻ സംസ്ഥാനമായ ബയേണിൽ പതിനാല് പേരും, ഫ്രാങ്ക്ഫുർട്ടിൽ രണ്ട് പേരുമാണ് പ്രത്യേക ക്ലീനിക്കിൽ ചികിത്സ തേടിയത്.
ജർമനിയിൽ പുതിയതായി ആർക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ വകുപ്പ് തുടർന്നു വെളിപ്പെടുത്തി. ഇന്നലെ ബ്രസൽസിൽ കൊറോണ വൈറസ് ഭീഷണിയെ കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ പ്രത്യേക സമ്മേളനം നടന്നു.
കൊറോണ ഒരു ആഗോള വിപത്താണെന്ന് ജർമൻ ആരോഗ്യ മന്ത്രി യെൻസ് സഫാൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. കൂട്ടായ സഹകരണത്തോടെ ഇതിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തുടർന്ന് അറിയിച്ചു. യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഇനി യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാകും.
ചൈനയിലേക്ക് മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും അടിയന്തരമായി എത്തിക്കാനും യോഗത്തിൽ ധാരണയായി. ജർമനി ഉടനടി കൊറോണ വൈറസിനെ നേരിടാനുള്ള പ്രതിരോധ മരുന്നുകളും ആന്റിബയോട്ടിക്കുകളും മാർക്കറ്റിലെത്തിക്കുമെന്ന് മന്ത്രി സഫാൻ യോഗത്തിൽ ഉറപ്പു നൽകി.