ജർമനിയിൽ മെർക്കലിന്റെ പിൻഗാമിയാകാൻ മൂന്നു പേർ; മെർസ് മുന്നിൽ
Mail This Article
ബർലിൻ ∙ ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പിൻഗാമി എന്ന് കരുതിയിരുന്ന അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ കഴിഞ്ഞ ദിവസം നേതൃത്വം ഒഴിഞ്ഞതോടെ ചാൻസലർ കസേരയ്ക്കു വേണ്ടി മൂന്ന് പേർ മത്സര രംഗത്ത്. മുതിർന്ന നേതാവും ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയന്റെ (സിഡിയു) മുൻ പാർലമെന്ററി ഗ്രൂപ്പ് ചെയർമാനുമായിരുന്ന ഫെഡ്രറിക് മെർസ് (64) ആണ് വളരെ മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാല് മാസം മുൻപ് പാർട്ടി നേതൃത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് അന്നഗ്രെറ്റിനോട് മെർസ് പരാജയപ്പെട്ടത്. മെർസിന് അന്ന് പാർട്ടി അണികളുടെ 48 ശതമാനം പിൻന്തുണ ലഭിച്ചിരുന്നു.
ജർമനിയിലെ പ്രമുഖ ടിവി കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ സർവേയിൽ പാർട്ടി അണികളുടെ പിന്തുണ മെർസിന് 69 ശതമാനമായി ഉയർന്നിട്ടുണ്ട്. ജർമൻ ജനത പൊതുവെ നാൽപത് ശതമാനത്തിന്റെ പിൻന്തുണയാണ് മെർസിന് ഇപ്പോൾ നൽകിയിരിക്കുന്നത്. മെർക്കലിന്റെ കടുത്ത വിമർശകൻ എന്ന് അറിയപ്പെടുന്ന മെർസ് അഭിഭാഷകനും, സാമ്പത്തിക വിദഗ്ധനുമാണ്. മെർസിന്റെ ഭാര്യ ജില്ലാ ജഡ്ജിയും പിതാവ് മുൻ ന്യായാധിപനുമാണ്.
ഗ്രീൻ പാർട്ടിയുമായി സഹകരിച്ച് മന്ത്രി സഭ ഉണ്ടാക്കാനാണ് മെർസിന് നീക്കം. നിലവിലെ വിശാലമുന്നണി സർക്കാരിലെ സോഷ്യലിസ്റ്റുകളെ ഒഴിവാക്കാനും മെർസിന് താൽപര്യമുണ്ട്.
മെർക്കലിന്റെ പിൻഗാമിയാകാൻ ആഗ്രഹിക്കുന്ന യുവ നേതാവ് നിലവിലെ ആരോഗ്യമന്ത്രി യെൻസ് സഫാനാണ് (39) ആരോഗ്യമന്ത്രി എന്ന നിലയിൽ വളരെ തിളക്കമാർന്ന ഭരണം ഇതിനകം കാഴ്ച വച്ചിട്ടുണ്ട്. മികച്ച യുവ രാഷ്ട്രീയക്കാരൻ എന്ന ബഹുമതി കഴിഞ്ഞ ദിവസം സഫാനെ തേടിയെത്തി.
എന്നാൽ പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമില്ല. പിൻന്തുണ കേവലം ഇരുപത് ശതമാനത്തിന് മുകളിൽ മാത്രം. പിന്നെയും പ്രശ്നം, സഫാൻ സ്വവർഗാനുരാഗിയാണ്. കൂട്ടുകാരനോടൊപ്പം മന്ത്രി ഭവനത്തിൽ താമസം. കഴിഞ്ഞ ദിവസം ജർമനിയിലെ ഒരു യാഥാസ്ഥിത പത്രം ഒന്നാം പേജിൽ ഇങ്ങനെ വാർത്ത നൽകി, ക്രിസ്ത്യൻ പാർട്ടിക്ക് ഒരു സ്വവർഗ ചാൻസലർ ഭൂഷണമാണോ – കത്തോലിക്കാ സഭ ഇതിനെതിരെ കൊടിപിടിക്കും എന്നതിൽ രണ്ട് പക്ഷമില്ല. സഫാന്റെ സാധ്യതയ്ക്ക് ഇതോടെ മങ്ങൽ ഏൽക്കും എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്.
മൂന്നാമത്തെ സ്ഥാനാർഥി നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ അർമിൻ ലാഷറ്റ് എന്ന 59കാരനാണ്. മിതവാദി എന്ന പേരിൽ അറിയപ്പെടുന്ന ലാഷറ്റ് ഒരു ഒത്ത് തീർപ്പ് സ്ഥാനാർഥി എന്ന നിലയിൽ വന്ന് കൂടായ്കയില്ല. എല്ലാവരുടെയും കണ്ണുകൾ മെർക്കലിന്റെ നേരെയാണ്.
മെർക്കൽ ആരെ വാഴിക്കും എന്ന് ജർമൻ ജനതയും ഉറ്റ് നോക്കുന്നു. പാർട്ടി ഉണർന്നു, പാർട്ടി അണികളും, മെർസ് ഇതിനകം ചെറിയ കൺവൻഷനുകളിൽ പ്രസംഗിച്ചു കഴിഞ്ഞു. സിഡിയുവിന്റെ പ്രത്യേക കൺവൻഷൻ ഉടനടി ഉണ്ടാകും. അന്തിമ തീരുമാനം പാർട്ടി അണികൾ തീരുമാനിക്കും.
2021 സെപ്റ്റംബറിലാണ് ജർമനിയിലെ പൊതുതിരഞ്ഞെടുപ്പ് മെർക്കലിന്റെ പിൻഗാമി ശക്തനായ നേതാവായിരിക്കണം എന്നാണ് പൊതുവികാരം. മെർസോ, സഫാനോ, ലാഷ്റ്റോ ആരെങ്കിലും ആയിരിക്കും.