ജർമനിയിൽ വൻ ആക്രമണത്തിന് പദ്ധതി; 400 പൊലീസുകാരുടെ തിരച്ചിലിൽ 12 പേർ പിടിയിൽ
Mail This Article
ബർലിൻ ∙ വിവിധ ജർമൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ വഴി രക്തപുഴ ഒഴുക്കാൻ പദ്ധതിയിട്ട 12 ജർമൻകാർ പിടിയിൽ. ജർമനിയിൽ നിരോധിച്ച വലതുപക്ഷ തീവ്രവാദ പാർട്ടിയുടെ അടുത്ത അനുയായികളാണ് ഇവരെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ഒരേ സമയം 400 പൊലീസുകാർ ആറു സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പൊലീസ് വലയിലായത്.അറസ്റ്റ് ചെയ്തവരിൽ മുപ്പത് വയസ് മുതൽ അറുപത് വയസ് പ്രായം മുള്ളവർ വരെയുണ്ടെന്ന് പൊലീസ് തുടർന്ന് അറിയിച്ചു. പൊലീസ് ഇവരുടെ രഹസ്യ സംഭാഷണങ്ങൾ ചോർത്തിയാണ് പിടികൂടിയത്.വിദേശികളെയും മുസ്‌ലിമുകളെയും തിരിഞ്ഞുപിടിച്ച് ആക്രമിക്കുവാനും വകവരുത്താനും ഇവർ പദ്ധതി ഇട്ടിരുന്നു.
ജർമൻ നേതാക്കളെ തോക്കിന് ഇരയാക്കാൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അഭയാർത്ഥികളുടെ കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനും തീ വയ്ക്കാനും ഇവർക്ക് പദ്ധതി ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ജർമനിയിൽ ഉണ്ടാകാനിരുന്ന വൻ ആക്രമണ പദ്ധതിയാണ് പൊലീസ് തകർത്തത്.പിടികൂടിയവരെ കനത്ത സുരക്ഷയിൽ പ്രത്യേക കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡിൽ വാങ്ങി.ഇവരെ സഹായിക്കുന്നവരെയും ഉടനടി പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.പൊലീസ് നടപടിയെ ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീ ഹോഫർ അഭിനന്ദിച്ചു.