വുഹാനിൽ നിന്നു ജർമനിയിൽ തിരിച്ചെത്തിയവർ നിരീക്ഷണത്തിനു ശേഷം പുറത്തിറങ്ങി
Mail This Article
ബർലിൻ ∙ കൊറോണ വൈറസ് ബാധയുടെ പേരിൽ ചൈനയിലെ വുഹാനിൽ നിന്നു പതിനാല് ദിവസം മുൻപു പ്രത്യേക വിമാനത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്തിയ 124 പേർ നീണ്ട നിരീക്ഷണത്തിന് ഒടുവിൽ സ്വഭവനങ്ങളിലേക്ക് പോകാൻ അനുമതിയായി. 14 ദിവസം 124 പേരെ ഫ്രാങ്ക്ഫർട്ടിനടുത്തുള്ള യുഎസ് സൈനികരുടെ പട്ടാള ക്യാംപിലാണു പ്രത്യേകമായി താമസിപ്പിച്ച് നിരീക്ഷിച്ചതെന്നു ജർമൻ ആരോഗ്യ മന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളെ അറിയിച്ചു.
ഇവരുടെ മൂന്നു രക്തപരിശോധന സാംമ്പിളുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് പുറം ലോകം കാണാൻ അനുമതിയെന്ന് മന്ത്രി പറഞ്ഞു.സംഘത്തിൽ കുഞ്ഞുങ്ങൾ മുതൽ വയോധകർ വരെ ഉണ്ടായിരുന്നു. എല്ലാവരും കൂട്ടായി പരിശ്രമിച്ചതിനും മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.ഇരുപത്തിരണ്ട് പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഇവരുടെ സംരക്ഷണവും പരിചരണവും ഏറ്റെടുത്തിരുന്നതെന്നു മന്ത്രി കൂട്ടിച്ചേർത്തു. ഇനി 22 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തെ ബർലിനിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഈ ആഴ്ച അവസാനം അവരും പുറത്ത് വരുമെന്ന് ജർമൻ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ജർമനിയിൽ ഇതിനകം 16 പേർക്കാണ് വൈറസ് ബാധ ഉണ്ടായതെന്നും ഇവരിൽ ഒരാൾ സുഖം പ്രാപിച്ച് പുറത്ത് വന്നു. മറ്റു പതിനഞ്ച് പേരും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം അവരും സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പൊതുജനം വൈറസിന്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പ് നൽകി.