ഹാനോവിലെ കൂട്ടകൊല; ആക്രമി വലതുപക്ഷ തീവ്രവാദി, പ്രതിയും മാതാവും മരിച്ച നിലയിൽ
Mail This Article
ബർലിൻ ∙ ജർമനിയെ നടുക്കിയ ഹാനോവിലെ കൂട്ടകൊല നടത്തിയത് ആർ. തോബിയാസ് (43) എന്ന വലതുപക്ഷ തീവ്രവാദി ജർമൻകാരാനെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ബുധനാഴ്ച രാത്രിയിൽ രണ്ടു സ്ഥലങ്ങളിൽ ഇയാൾ യന്ത്രതോക്ക് ഉപയോഗിച്ചാണ് ഒൻപത് പേരെ വകവരുത്തിയത്. അഞ്ചു പേർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.
അക്രമി തോബിയാസും അയാളുടെ അമ്മയും മരിച്ച നിലയിൽ പൊലീസ് പിന്നീട് ഇവരുടെ വീട്ടിൽ കണ്ടെത്തി. മാതാവിനെ വെടിവെച്ച് കൊന്നശേഷം ഇയാൾ സ്വയം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസ് നിഗമനം. ഇതോടെ ഹാനോവിലെ മരണ സംഖ്യ പതിനൊന്നായി. തോബിയാസ് വലതു പക്ഷ തീവ്രവാദ പാർട്ടിയിൽ ആകൃഷ്ടനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ആളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ ഇതിനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു.
പക്ഷേ, അരുംകൊലകൾ ചെയ്യാൻ എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കൂട്ടകൊലയിൽ തോബിയാസിനോടൊപ്പം കൂട്ടാളികൾ ആരും തന്നെ സഹായത്തിനില്ല എന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ജർമൻ സർക്കാർ അതിവ ദുഃഖം രേഖപ്പെടുത്തി. ചാൻസലർ മെർക്കലിന്റെ ദുഃഖം സർക്കാർ വക്താവ് സ്റ്റീഫൻ സീബർട്ട് മാധ്യമങ്ങളെ അറിയിച്ചു.
കൂട്ടകൊലയെപ്പറ്റി അന്വേഷിക്കുവാൻ പ്രത്യേക പ്രോസിക്യൂട്ടറെ സർക്കാർ അടിയന്തരമായി നിയമിച്ചു. ഹാനോവ് നഗരത്തെ സംഭവം നടുക്കിയതായി മേയർ ക്ലൗസ് കമിൻസ്കി മാധ്യമങ്ങളോട് പറഞ്ഞു. ഉറക്കമില്ലാത്ത രാത്രിയായിരുന്നു മേയർ തുടർന്ന് പറഞ്ഞു. മരിച്ചവർക്കു വേണ്ടി പ്രത്യേക പ്രാർഥനകൾ ഇന്ന് വൈകിട്ട് ഹാനോവിൽ നടക്കുമെന്ന് മേയർ അറിയിച്ചു.