ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ക്വാറന്റീനിൽ
Mail This Article
ബര്‍ലിന്‍ ∙ കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെ ഹൗസ് ക്വാറന്റീനിൽ സ്വയം പ്രതിരോധം തീര്‍ത്തു. കൊറോണ ബാധയെ നേരിടാന്‍ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ക്കായി രാജ്യത്തെ 16 മുഖ്യമന്ത്രിമാരുമായി ടെലിഫോണ്‍ കോണ്‍ഫ്രന്‍സിനു ശേഷം പത്രസമ്മേളനവും നടത്തിയിരുന്നു. മെര്‍ക്കലിന്‍റെ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടര്‍ക്ക് കോവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്നാണ് മെര്‍ക്കല്‍ ക്വാറന്റീനിൽ ആയതെന്ന് സര്‍ക്കാര്‍ വക്താവ് സ്റ്റെഫെന്‍ സൈബര്‍ട്ട് അറിയിച്ചു.
മെര്‍ക്കലിന്‍റെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്. വരും ദിവസങ്ങളില്‍ സാമ്പിളുകള്‍ എടുത്തു കൂടുതല്‍ പരിശോധന നടത്തുമെന്നും വക്താവ് അറിയിച്ചു. കൊറോണ വൈറസ് സംബന്ധിച്ച നിയന്ത്രണങ്ങളെക്കുറിച്ച് രാജ്യത്തെ മുഖ്യമന്ത്രിമാരുമായി ടെലഫോണ്‍ കോണ്‍ഫ്രന്‍സിനു ശേഷം വൈകുന്നേരം മെര്‍ക്കല്‍ പത്രസമ്മേളനം നടത്തിയിരുന്നു. ജര്‍മനിയിലുടനീളം രണ്ടില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലന്നുള്ള നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും. ഏപ്രില്‍ 19 വരെയാണ് നിയമത്തിന് സാധുത.
കഴിഞ്ഞ ദിവസം ബര്‍ലിന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ മെര്‍ക്കല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പെയ്മെന്‍റ് നല്‍കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധനമന്ത്രി ഒലാഫ് ഷോള്‍സ് കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റീൻ എടുത്തിരുന്നു. പിന്നീടുള്ള പരിശോധനയില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.