കോവിഡ്: ബ്രിട്ടനിൽ വോളന്റിയർമാരാകാൻ തയാറായത് അഞ്ചുലക്ഷം പേർ, യുദ്ധസജ്ജരായി എൻഎച്ച്എസ്
Mail This Article
ലണ്ടൻ∙ അൽപം വൈകിയാണെങ്കിലും കോവിഡിനെതിരേ ബ്രിട്ടൻ സർവസജ്ജരായി യുദ്ധത്തിനിറങ്ങുകയാണ്. തുടക്കത്തിലെ പാളിച്ചകൾ പരിഹരിച്ച്, അദൃശ്യനായ ശത്രുവിനെതിരെ അരയും തലയും മുറുക്കി പോരാടാനാണ് ബ്രിട്ടന്റെ നടപടികൾ. എൻ.എച്ച്.എസിൽ വോളന്റയർമാരായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് അഞ്ചു ലക്ഷത്തിലേറെ പേരാണ്. രണ്ടര ലക്ഷം വോളന്റിയർമാരെ ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഇരുപത്തിനാലു മണിക്കൂറികമാണ് അഞ്ചുലക്ഷം പേർ സന്നദ്ധത അറിയിച്ചത്. ഇവരോടൊപ്പം മെഡിക്കൽ, നഴ്സിംങ് വിദ്യാർഥികളടങ്ങുന്ന 24,000 പേരുടെ സംഘവും വിരമിച്ച നഴ്സുമാരുടെയും ഡോക്ടർമാരുടെയും 11,000 വരുന്ന സംഘവും രംഗത്തിറങ്ങുന്നതോടെ കോവിഡിനെതിരായ പോരാട്ടത്തിൽ വൻ മുന്നേറ്റം കൈവരിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
പനിലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കത്തക്ക വിധം 35 ലക്ഷം പരിശോധനാ കിറ്റുകളും ഉടൻ ലഭ്യമാക്കും. ആദ്യം എൻഎച്ച്എസ് സ്റ്റാഫിനും മറ്റ് കീ വർക്കർമാർക്കുമാകും ടെസ്റ്റിങ് സൌകര്യം ഏർപ്പെടുത്തുക.
രാജ്യം പരിപൂർണ ലോക്ക്ഡൌണിലായ ഇന്നലെ ബ്രിട്ടണിലെ മരണനിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇന്നലെ 28 പേരാണ് ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ രാജ്യത്തെ ആകെ മരണസഖ്യ 468 ആയി. 47 വയസുള്ള ഒരാളും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇന്നലെ രാവിലെ ചാൾസ് രാജകുമാരനും രോഗബാധിതനായി എന്ന റിപ്പോർട്ട് പുറത്തുവന്നതോട ആശങ്കാകുലരായ ജനങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു മരണനിരക്ക് കുറഞ്ഞെന്ന വൈകുന്നേരത്തെ വാർത്ത. ചൊവ്വാഴ്ച മാത്രം മരിച്ചത് 87 പേരായിരുന്നു. ഇതാണ് ഇന്നലെ 28 ആയി കുറഞ്ഞത്. സോഷ്യൽ ഡിസ്റ്റൻസിംങ് ഫലപ്രദമായി തുടരുകയും ചികിൽസാ സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുന്നതോടെ മരണനിരക്ക് പിടിച്ചു നിർത്താനാകുമെന്നാണ് അധികൃതരുടെ വിശ്വാസം.