ADVERTISEMENT

ലണ്ടൻ ∙ കോവിഡ് 19 ബാധിച്ച് കുഞ്ഞുങ്ങളും മരിച്ച വാർത്തയാണ് ഇന്നലെ യൂറോപ്പിനെ ഏറെ ഞെട്ടിച്ചത്. പന്ത്രണ്ടു വയസുള്ള ബാലിക ബൽജിയത്തിലും പതിമൂന്നു വയസുള്ള ബാലൻ ബ്രിട്ടനിലുമാണ് ഇന്നലെ മരിച്ചത്. കോവിഡ് രോഗത്തിന് ഇരയാകുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളായി ബൽജിയത്തിലെ പിഞ്ചുബാലിക. വികാരപരമായാണ് ഈ കുഞ്ഞിന്റെ മരണവാർത്ത ബൽജിയം പ്രധാനമന്ത്രി സോഫി വിംസ് ഇന്നലെ രാവിലെ ലോകത്തെ അറിയിച്ചത്. ലണ്ടനിലെ കിംങ്സ് കോളജിൽ ചികിൽസയിലായിരുന്നു ഇന്നലെ രാത്രി ബ്രിട്ടനിൽ മരിച്ച 13 വയസുള്ള ബാലൻ. കഴിഞ്ഞയാഴ്ച പതിനെട്ടു വയസുള്ള ഓരോ യുവാക്കൾ ബ്രിട്ടനിലും അമേരിക്കയിലും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് വൃദ്ധർക്കും മറ്റ് രോഗാവസ്ഥയുള്ളവർക്കും മാത്രം സാരമായി ബാധിക്കുന്ന രോഗമാണെന്ന ചിലരുടെയെങ്കിലും തെറ്റിധാരണയാണ് ഈ മരണങ്ങൾ ഇല്ലാതാക്കുന്നത്. 

ബ്രിട്ടനിൽ ഇന്നലെ മരിച്ചത് നാനൂറിലേറെ പേർ

ബ്രിട്ടനിൽ മൂന്നുദിവസമായി കുറഞ്ഞവന്ന മരണനിരക്ക് ഇന്നലെ കുതിച്ചുകയറി നാനൂറിനു മുകളിലെത്തി. വൈകിട്ട് അഞ്ചിന് 381 ആയിരുന്നു സർക്കാർ നൽകിയ ഔദ്യോഗിക കണക്ക്. എന്നാൽ രാത്രിയോടെ മരണം നാനൂറിനു മുകളിലെത്തി. 1801 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തയ്യായിരത്തിനു മുകളിലെത്തി. 

ലോക് ഡൗൺ തുടരുന്നത് കുടുംബപ്രശ്നങ്ങൾ ഉണ്ടാക്കുന്നു

രാജ്യത്ത് ലോക്ഡൗൺ ഒരാഴ്ച പിന്നിട്ടതോടെ കുടുംബ കലഹങ്ങളും സാമൂഹിക പ്രശ്നങ്ങളും ഏറെയായി. സസെക്സിൽ നാലംഗ കുടുംബത്തെയും ഹെഡ്ഫോർഡ്ഷെയറിൽ മൂന്നംഗ കുടുംബത്തെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബകലഹത്തെത്തുടർന്ന് ഒരു എൻഎച്ച്എസ് നഴ്സിന് ഭർത്താവിന്റെ കുത്തേറ്റു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൊലീസ് പിഴയുൾപ്പെടെ ചുമത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് ഇത്തരം വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്. 

airport14

ബ്രിട്ടീഷ് എയർവേസ് ഗാട്ട്വിക്ക് സർവീസ് നിർത്തി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ ലണ്ടൻ ഗാട്ട്വിക്കിൽനിന്നുള്ള എല്ലാ സർവീസുകളും ബ്രിട്ടീഷ് എയർവേസ് താൽകാലികമായി അവസാനിപ്പിച്ചു. നേരത്തെ മറ്റ് വിമാനക്കമ്പനികൾ എല്ലാംതന്നെ ഇവിടെനിന്നുള്ള സർവീസ് നിർത്തിയിരുന്നു 

നാലിനൊന്ന് നഴ്സുമാരും അവധിയിൽ

രാജ്യത്തെ നാലിലൊന്ന് നഴ്സുമാരും രോഗബാധിതരായി അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ചിലർ വീട്ടിലുള്ളവർ രോഗബാധിതരായതിന്റെ പേരിൽ ക്വാറന്റീനിലും പ്രവേശിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി നഴ്സുമാരും ആരോഗ്യപ്രവർത്തരും പനിബാധിച്ച് ജോലിക്കു പോകാൻ വയ്യാത്ത സ്ഥിതിയിലാണ്. 

ഐഡി കാർഡിനായി അക്രമം

തിരിച്ചറിയൽ കാർഡ് കൈവശപ്പെടുത്താനായി എൻഎച്ച്എസ് ജീവനക്കാരെ ചിലർ അക്രമത്തിനിരയാക്കുന്ന വാർത്തയും ഇന്നലെ റിപ്പോർട്ടു ചെയ്യപ്പെട്ടു. എൻഎച്ച്എസ് ജീവനക്കാർക്ക് സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ പ്രത്യേക പരിഗണന ലഭിക്കുന്നതും യാത്രാവിലക്ക് ഇല്ലാത്തതുമാണ് ഇവരിൽനിന്നും തിരിച്ചറിയൽ കാർഡ് തരപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. പലസ്ഥലങ്ങളിലും പാർക്കിംങ്ങും ഇവർക്ക് സൗജന്യമാണ്. 

hospitel-uk

മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല

കഴിഞ്ഞദിവസം ലണ്ടനിലെ ഹാരോയിൽ ഹൃയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം കൊറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലെത്തിച്ച് സംസ്കരിക്കാനായില്ല. സംസ്കാരം ഇന്ന് ലണ്ടനിൽതന്നെ നടത്തും. നാട്ടിലേക്ക് വിമാനമില്ലാത്തതും എന്ന് നാട്ടിലെത്തിക്കാൻ കഴിയുമെന്ന് തീർച്ചയില്ലാത്തതുമാണ് സംസ്കാരം ഇവിടെ നടത്താൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിർബന്ധിതരാക്കിയത്. മുംബെയിലെ ഡോംബുവിലിയിൽ നിന്നുള്ള റിജോ ഏബ്രഹാം (38) എന്ന യുവാവാണ് കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ഫെബ്രുവരിയിൽ നാട്ടിലെത്തി അമ്മയെ സന്ദർശിച്ച് മടങ്ങിയെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊറോണ ആണെന്നായിരുന്നു സംശയിച്ചതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് മനസിലായി. രണ്ടാഴ്ച മുമ്പ് ക്രോയിഡണിൽ മരിച്ച സിജി തോമസിന്റെ മൃതദേഹവും കഴിഞ്ഞദിവസം ഇവിടെത്തന്നെ സംസ്കരിച്ചു. 

നേറ്റിംങ്ങാൾ ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നു

ഈസ്റ്റ് ലണ്ടനിലെ എക്സൽ കൺവൻഷൻ സെന്ററിൽ താൽകാലികമായി നിർമിക്കുന്ന കോവിഡ് ആശുപത്രിയുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. ഏപ്രിൽ നാലിന് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങും. മാർച്ച് 24നാണ് ആർമി ആശുപത്രിയുടെ നിർമാണം ആരംഭിച്ചത്. നേറ്റിംങ്ങാൾ ഹോസ്പിറ്റൽ എന്നാകും ഇത് അറിയപ്പെടുക. നാലായിരം കിടക്കകൾ ആണ് ഇവിടെ സജ്ജീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com