ബ്രിട്ടനിൽ മലയാളി ഡോക്ടറും കോവിഡ് ബാധിച്ച് മരിച്ചു; ഇന്നലെ മരിച്ചത് 563 പേർ, വിംബിൾഡൺ റദ്ദാക്കി
Mail This Article
ലണ്ടൻ∙ ബ്രിട്ടനിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ മലയാളി ഡോക്ടർ ഹംസ പാച്ചേരിയാണ് (80) ഇന്നലെ രാവിലെ ബർമിംങ്ങാം എൻഎച്ച്എസ് ആശുപത്രിയിൽ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം ബ്രിട്ടനിൽ തന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടാം ബാച്ചുകാരനായ ഡോ. ഹംസ 40 വർഷം മുമ്പാണ് ബ്രിട്ടനിലെത്തിയത്. രണ്ടുപേർക്കാണ് സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. ഇവർ സംസ്കാരചടങ്ങിനുശേഷം 14 ദിവസം ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്.
ബ്രിട്ടനിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 563 പേരാണ് ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2352 ആയി. 29,474 പേർക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ പതിനായിരത്തിലേറെ പേർ ആശുപത്രികളിൽ ചികിൽസയിലാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലധികം പേർക്കാണ്.
ബ്രിട്ടനിലെ ഏറ്റവും വലിയ കായിക മാമാങ്കമായ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് വിംബിൾഡൺ റദ്ദാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആർട്സ് ഫെസ്റ്റിവെലായ എഡിൻബറോ ഫെസ്റ്റും റദ്ദാക്കി. 70 വർഷത്തിനിടെ ആദ്യമായാണ് എഡിൻബറോ ഫെസ്റ്റ് നടക്കാതെ പോകുന്നത്.
ഇതിനിടെ ബ്രിട്ടനിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കാത്തത് ഇന്നലെ ശക്തമായ രാഷ്ട്രീയ വിമർശനത്തിന് കാരണമായി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നവരെ മാത്രമാണ് ഇപ്പോഴും പരിശോധനയ്ക്കു വിധേയരാക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ താമസിയാതെ 85 ശതമാനം എൻ.എച്ച്.എസ്. സ്റ്റാഫും രോഗബാധിതരാകുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യേണ്ട സ്ഥിതിയാകുമെന്ന് വിവിധ യൂണിയനുകളും സംഘടനകളും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
പന്ത്രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുള്ള എൻ.എച്ച്.എസിൽ രോഗലക്ഷണങ്ങളെത്തുടർന്ന് ഇതുവരെ പരിശോധനയ്ക്കു വിധേയരാക്കിയത് കേവലം 2000 പേരെ മാത്രമാണ്. ദിവസേന എണ്ണായിരം പേരെമാത്രം പരിശോധിക്കാനുള്ള സംവിധാനമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ഇത് ഈമാസം അവസാനത്തോടെ മാത്രമേ 25,000 എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനാകൂ. പരിശോധനയ്ക്കുള്ള രാസപദാർധങ്ങളുടെ ലഭ്യതക്കുറവാണ് ഇതിനു കാരണമെന്ന് സർക്കാർ പറയുന്നു.
സർക്കാർ അഭ്യർഥന മാനിച്ച് സർവീസിൽ തിരികെയെത്തിയ 68 വയസുള്ള ഡോക്ടർ ഒരാഴ്ചത്തെ സേവനത്തിനൊടുവിൽ കോവിഡ് ബാധിച്ച് മരിച്ചു.