കോവിഡ് 19: ഹോട്ടൽ കൊട്ടാരമാക്കിയ തായ് രാജാവ് വിമാനത്തിൽ ഊരു ചുറ്റുന്നു; വിവാദം
Mail This Article
ബർലിൻ ∙ ജർമൻ സർക്കാർ കോവിഡ് 19നെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച കടുത്ത നടപടികൾ ജനം അനുസരിച്ച് വീടുകളിൽ കഴിയുമ്പോൾ തായ് രാജാവ് ജർമനിയിലുടനീളം സ്വന്തം സ്വകാര്യ വിമാനത്തിൽ ചുറ്റി കറങ്ങുന്നത് വൻ വിവാദത്തിൽ. രണ്ടാഴ്ച മുൻപാണു തായ് രാജാവ് വജീര ലോൻഗ് കോൺ (67) എന്ന രാമൻ പത്ത് ജർമൻ നഗരമായ മ്യൂണിക്കൽ എത്തിയത്. സർക്കാർ പ്രഖ്യാപനം വന്നയുടനെ രാജാവ് താമസിച്ച ആഡംബര ഹോട്ടൽ അടച്ചു പൂട്ടുമെന്ന് അറിയിപ്പ് വന്നു. ഉടനടി പറഞ്ഞ വിലയ്ക്ക് ഹോട്ടൽ വിലയ്ക്കു വാങ്ങി, രാജാവ് കൊട്ടാരമാക്കിയത് വാർത്തയിൽ ഇടം തേടി. എന്നാൽ, രാജാവിന് ഉറക്കം വന്നില്ല. തന്റെ ബോയിംഗ് 737 വിമാനത്തിൽ ജർമൻ നഗരങ്ങളിൽ ചുറ്റിയടിച്ച് പറക്കാൻ പദ്ധതിയിട്ടുവെന്നാണ് വാർത്തകൾ.
കൂട്ടിനു നാലാം ഭാര്യയും നവവധുവും– 41 കാരി സുത്തിദയും ഏതാനും അകമ്പടിക്കാരും ചേർന്നു. വിമാനത്തിനു പൈലറ്റ് ഉണ്ടെങ്കിലും പറക്കൽ ലൈസൻസ് സ്വന്തമായിട്ടുള്ള രാജാവ് തന്നെയാണ് വിമാനം പറപ്പിച്ചതെന്ന് പ്രമുഖ ജർമൻ ദിനപത്രം രാജാവിന്റെ സഞ്ചാരപഥം തേടി റിപ്പോർട്ട് ചെയ്തു. രാജാവിന്റെ ആകാശ യാത്ര മ്യൂണിക്ക് എയർപോർട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. നേരത്തെ തന്നെ പറക്കലിന് അനുമതി തേടി, അനുമതി ലഭിച്ചു.
മാർച്ച് 25 ന് മ്യൂണിക്കൽ നിന്ന് മുൻ കിഴക്കൻ ജർമൻ നഗരമായ ദർശദനിലേക്ക് വിമാനം പറന്നു. വീണ്ടും മാർച്ച് 27 ന് രാജാവിന്റെ വിമാനം ലൈപിംസിഗിലേക്കാണ് പറന്നത്. മാർച്ച് 30ന് മ്യൂണിക്കിൽ നിന്ന് വീണ്ടും ഹാനോവറിലേക്ക്. രാജാവിന്റെ വിമാനം വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പ് കോക്പിറ്റിൽ നിന്നും ഒരു സന്ദേശം ലഭിക്കും. വിമാനത്തിൽ വിഐപി ഉണ്ട് കരുതി ഇരിക്കുക. രാമൻ രാജാവ് ഓരോ സ്ഥലത്തും അധികം സമയം ചെലവഴിക്കില്ല. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങില്ല. ഇതാണ് പതിവ്. ടച്ച് ആൻഡ് ഗോ രാമൻ രാജാവ് തിരുമനസ്സാണെന്ന് അകമ്പടിയിലുള്ള ദാസന്മാർ ജർമൻ മാധ്യമത്തോടെ രഹസ്യമായി ഉണർത്തിച്ചു.
സംഭവം ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ജർമൻ സർക്കാരിന് മറുപടി പറയേണ്ടി വന്നു. ഇനി രാജാവിന് പറക്കൽ അനുമതി നൽകില്ലെന്നു ജർമൻ വ്യോമാ അധികൃതർ വ്യക്തമാക്കി. 99 ശതമാനം വ്യോമയാത്ര ജർമനിയിൽ കോവിഡ് മൂലം ഏപ്രിൽ 19 വരെ നിർത്തി വച്ചിരിക്കുകയാണ്. രാജാവിന്റെ ഈ ഒറ്റയാൾ പ്രകടനം വേണ്ട എന്നാണു സർക്കാർ എടുത്ത നിലപാട്. എന്നാൽ, രാജാവ് വെറുതെയല്ലാ, ലാൻഡിംഗ് ഫീസടച്ചാണു യാത്ര ചെയ്തത് എന്നാണ് രാജാവിന്റെ പ്രസ് സെക്രട്ടറി വെളിപ്പെടുത്തിയത്.
ഓരോ എയർപോർട്ടിലും ഫീസായി അഞ്ചര ലക്ഷം രൂപാ (6000– യൂറോ) കൊടുത്താണെന്ന് അറിയിച്ചു. 56 ലക്ഷം കോടിയുടെ ആസ്ഥിയുള്ള തായ് രാജാവ് അടുത്ത രണ്ടാഴ്ചകളിൽ ജർമനിയിൽ നിന്ന് തിരിച്ച് തായ്‌ലാൻഡിലേക്ക് പറക്കുമെന്നു അടുത്ത വൃത്തങ്ങൾ ഇവിടെ സൂചിപ്പിച്ചു. എല്ലാ വർഷവും ഒരു മാസത്തേക്ക് തായ് രാജാവ് ശൈത്യകാലം ആസ്വദിക്കുവാൻ ആൽപസ് പർവ്വതത്തിൽ പരിവാരങ്ങളുമായി മ്യൂണിക്കൽ എത്തുക പതിവാണ്.