ജർമനിയിൽ നിർബന്ധിത കോവിഡ് ടെസ്റ്റ് വ്യാപകമാക്കാൻ നീക്കമെന്ന് സൂചന
Mail This Article
ബർലിൻ ∙ ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നുണ്ടെങ്കിലും രാജ്യത്ത് നിർബന്ധിത കോവിഡ് പരിശോധന ആരോഗ്യവകുപ്പ് നടപ്പിലാക്കാൻ പോകുന്നതായി സൂചന. ജർമൻ ജനതയെ നിയമപരമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയാണ് ലക്ഷ്യമെന്നു സൂചന നൽകുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. കോവിഡ് ടെസ്റ്റിന് സർക്കാർ ഇപ്പോൾ ചിലവിടുന്നത് അറുപത് യൂറോയാണ്. ഇനി ആ ചിലവ് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ വഹിക്കും കമ്പനികളുമായി സർക്കാർ ഇതിനായി ആശയ വിനിമയം നടത്തിയതായും കമ്പനികൾ ഈ ചിലവ് വഹിക്കും എന്ന് സർക്കാരിന് ഉറപ്പ് നൽകിയതായും സൂചനയുണ്ട്. സർക്കാരിന്റെ നടപടികൾ ഇനി സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങളാണ് നടപ്പിലാക്കുന്നത്. അടുത്ത ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് ഈ നടപടി നിലവിൽ വരും എന്നാണ് മാധ്യമ റിപ്പോർട്ട്. ജർമനിയിലെ കോവിഡ് വ്യാപനത്തിന്റെ പുതിയ കണക്ക് പ്രകാരം
രോഗബാധിതർ – 1,73772 പേർ
രോഗമുക്തർ – 1,50000 പേർ
മരണം – 7881 പേർ
റോബർട്ട് കോഹ് വൈറോളജി ലാബാണ് ഇന്ന് ഈ വിവരം പുറത്ത് വിട്ടത്. ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ പേരിൽ മൂന്ന് ചെറുനഗരങ്ങൾ റെഡ് സ്പോട്ടായി സർക്കാർ പ്രഖ്യാപിച്ചു. കോബുർഗ്, സൊണ്ണൻബർഗ്, കോസ്ഫെൽഡ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. ജർമനി ഇന്നു പരീക്ഷണാർത്ഥം ഓസ്ട്രിയായുടെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തികൾ തുറന്നു. കരമാർഗമുള്ള സഞ്ചാരികൾക്ക് പ്രത്യേക അനുമതി നൽകി കടത്തി വിടുന്നുണ്ട്.
മതിയായ രേഖകളും കാരണങ്ങളും ഉള്ളവർക്ക് മാത്രമെ യാത്രാ സഞ്ചാരം അനുവദിച്ചിട്ടുള്ളൂ.എന്നാൽ ജൂൺ 15 മുതൽ നിയന്ത്രണമില്ലാതെ ഈ രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിച്ചു എന്ന് ജർമൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ജർമനിയിൽ കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ടിരുന്ന അയൽരാജ്യമായ ലക്സംബർഗിന്റെ അതിർത്തി പൂർണ്ണമായി തുറന്ന് സഞ്ചാര യോഗ്യമാക്കി.
ഇതിനിടയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്ന ഇറ്റലി ജൂൺ–3 മുതൽ അയൽ രാജ്യങ്ങളുടെ അതിർത്തികൾ തുറന്നിടും എന്ന് ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇറ്റലി സ്വാഗതം ചെയ്യുന്നു. ആരും ഇറ്റലിയിലെത്തിയാൽ ക്വാറന്റീനിൽ പ്രവേശിക്കണ്ട എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇറ്റലിയും സ്പെയിനിലും ഉടനടി പ്രവേശിക്കേണ്ട എന്നാണ് ജർമൻ സർക്കാരിന്റെ നിലപാട്.