ജർമനിയിൽ ജൂൺ 15 മുതൽ രാജ്യാന്തര യാത്രാ വിലക്ക് നീക്കുമെന്നു സൂചന
Mail This Article
ബർലിൻ ∙ കോവിഡ് ഭീതിമൂലം നിരോധിച്ചിരുന്ന രാജ്യാന്തര യാത്രാ വിലക്ക് ജൂൺ 15 മുതൽ പുനരാംഭിക്കുവാൻ ജർമനി പദ്ധതിയിടുന്നതായി വിദേശ മന്ത്രി ഹൈയ്ക്കോ മാസ് (HEIKO MASS) മാധ്യമങ്ങളെ അറിയിച്ചു. ജൂൺ അവസാനത്തോടെ ജർമനിയിൽ വിദ്യാലയങ്ങൾക്ക് വേനൽക്കാല അവധി ആരംഭിക്കുകയാണ്.
ജർമൻകാർ വേനൽക്കാല അവധി കുട്ടികളോടൊപ്പം ചിലവഴിക്കാൻ ജർമനി വിട്ട് പോകാൻ ആഗ്രഹിക്കുന്നു. അതിനുള്ള മുറവിളി വിവിധ കോണുകളിൽ നിന്ന് ഇതിനകം ഉയർന്നു കഴിഞ്ഞു.ആരോഗ്യ പ്രശ്നത്തിൽ പൂർണ്ണമായ ഉത്തരവാദിത്തം യാത്രയ്ക്ക് ഒരുങ്ങുന്നവർ ഏറ്റെടുക്കണമെന്നാണ് സർക്കാർ നിലപാട് എന്ന് മന്ത്രി മാസ്സ് മാധ്യമങ്ങളോട് തുടർന്ന് പറഞ്ഞു.
യൂറോപ്പ് ഇതുവരെ കോവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്ന് മുക്തി നേടിയിട്ടില്ല. കൊറോണ വൈറസിന്റെ രണ്ടാമത്തെ വരവ് ഉണ്ടാകുമോ എന്ന് പോലും സംശയിക്കുന്നതായി മന്ത്രി അറിയിച്ചു.ജർമൻകാർ കഴിവതും ജർമനിയിൽ തന്നെ അവധിക്കാലം ചിലവഴിക്കുക ഇതാണ് സർക്കാരിന്റെ നിർദ്ദേശമെന്ന് മന്ത്രി ജർമൻ ജനതയെ ഓർമ്മിപ്പിച്ചു.
ജൂൺ 15 മുതൽ വ്യോമഗതാഗതം ഘട്ടംഘട്ടമായി ആരംഭിക്കുകയാണ്.യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.