ഇറ്റലിയിൽ ബീച്ചുകളിൽ എത്തുന്നവർക്കു കർശന നിർദ്ദേശങ്ങൾ
Mail This Article
ഇറ്റലി ∙ വേനൽക്കാലമാരംഭിച്ചതോടെ ഇറ്റലിയിലെ ബീച്ചുകളിലെത്തുന്നവർക്ക് കർശന മാർഗനിർദ്ദേശങ്ങൾ നൽകി അധികൃതർ. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കുക എന്നതിന് പ്രധാന്യം നൽകിക്കൊണ്ട് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബീച്ചുകളിൽ സന്ദർശകരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനാണ് പ്രഥമ പരിഗണന.
ബീച്ച് ബെഡുകളും കസേരകളും രണ്ടു മീറ്റർ അകലത്തിൽ മാത്രമേ സ്ഥാപിക്കാൻ അനുവദിക്കൂ. (കുടുംബങ്ങൾക്കും ഒരുമിച്ചു താമസിക്കുന്നവർക്കും ഇക്കാര്യത്തിൽ ഇളവുണ്ട്). കടപ്പുറത്ത് കുടകൾ സ്ഥാപിക്കുമ്പോൾ ഓരോ വരിയും തമ്മിൽ നാലര മീറ്റർ അകലവും ഓരോ കുടയും തമ്മിൽ അഞ്ചു മീറ്റർ അകലവും പാലിക്കണം.
കടലിൽ കായിക വിനോദങ്ങൾ നടത്തുന്നത് ഒഴിവാക്കണം. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ സാമൂഹിക അകലം പാലിച്ചാണ് ബീച്ചിൽ പെരുമാറുന്നതെന്നും മതാപിതാക്കൾ ഉറപ്പു വരുത്തണം. ശുചിമുറികളും പൊതു ഷവറുകളും ഉപയോഗിക്കുന്നവർ പരിസരശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. ബീച്ചിൽ പ്രവേശിക്കുന്നതിനും പുറത്തേയ്ക്കു പോകുന്നതിനും പ്രത്യേകം വഴികൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.