ADVERTISEMENT

ലണ്ടൻ∙ ജൂൺ 17ന് പ്രീമിയർ ലീഗ് പുനരാരംഭിച്ചും  അവസാനത്തോടെ പബ്ബുകൾ തുറന്നും രാജ്യത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തിടുക്കം കാട്ടുകയാണ് ബോറിസ് ജോൺസൺ. ജൂൺ ഒന്നിന് സ്കൂളുകൾ ഭാഗികമായി തുറക്കുന്നതോടെ ആരംഭിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ ദിവസേന വർധിപ്പിക്കുന്നതിന്റെ വിവരങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ആദ്യം എതിർത്തു നിന്നെങ്കിലും ഇപ്പോൾ ഇംഗ്ലണ്ടിന്റെ പാത പിന്തുടർന്ന് സ്കോട്ട്ലൻഡ് ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങളും ഇതേ പാതയിലാണ്. 

സ്കോട്ട്ലൻഡിൽ ഇന്നു മുതൽ എട്ടുപേർക്ക് ഒരുമിച്ച് പുറത്തിറങ്ങാം. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും ഉള്ളവരാണെങ്കിൽ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് മാത്രം. ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ ആറുപേർക്കാണ് ഒരുമിച്ച് പുറത്തിറങ്ങാൻ അനുമതിയുള്ളത്. പുറത്തിറങ്ങുന്നവർ സാമൂഹിക ഉത്തരവാദിത്വം പാലിക്കണമെന്ന് ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് പറഞ്ഞു. 

സ്കൂളിനൊപ്പം കാർ ഷോറൂമുകളും മാർക്കറ്റ് ഹാളുകളും തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. 15 മുതൽ അവശ്യ സർവീസ് അല്ലാത്ത മറ്റ് കടകളും തുറക്കും. 

മാർച്ച് 13ന് നിർത്തിവച്ച പ്രീമിയർ ലീഗ് മൽസരങ്ങൾ ജൂൺ 17ന് പുന:രാരംഭിക്കാനാണ് ആലോചന. ആസ്റ്റൺ വില്ല- ഷെഫീൽഡ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി- ആഴ്സണൽ മൽസരങ്ങളോടെയാകും സീസണ് വീണ്ടും തുടക്കം കുറിക്കുക. 92 ഫിക്സ്റുകളാണ് ഇന് പ്രീമിയർ ലീഗിൽ പൂർത്തിയാക്കാനുള്ളത്. 

പബ്ബുകളും റസ്റ്റൊറന്റുകളും ജൂലൈ ആദ്യ വാരം തുറക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ ഇതും നേരത്തെയാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകിക്കഴിഞ്ഞു. 

മക്ഡോണൽസിന്റെ 975 ബ്രാഞ്ചുകളിൽ ഡ്രൈവ് ത്രൂ, ഡെലിവറി സർവീസുകൾ ജൂൺ രണ്ടിന് ആരംഭിക്കും. മാർച്ച് 22ന് അടച്ച മാക്കിന്റെ 15 ബ്രാഞ്ചുകൾ രണ്ടാഴ്ച മുമ്പും നാൽപതിലേറെ ബ്രാഞ്ചുകൾ കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ പ്രവർത്തനം തുടർന്നിരുന്നു. മറ്റൊരു പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ നാന്ദോസും ജൂൺ ആദ്യവാരം എല്ലാ ബ്രാഞ്ചും തുറക്കും. 

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ അടഞ്ഞുകിടക്കുന്ന ബാർബർ ഷോപ്പുകൾ ജൂൺ മധ്യത്തോടെ തുറക്കാൻ അനുമതി നൽകണമെന്ന് പതിനോരായിരത്തിലേറെ ഷോപ്പുകളുടെ കൂട്ടായ്മയായ ‘’ദ ഹെയർ ആൻഡ് ബാർബർ കൌൺസിൽ’’  സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ജൂലൈയിലെ അനുമതി നൽകാനാകൂ എന്ന നിലപാടിലാണ് സർക്കാർ. 

പതിനയ്യായിരത്തിലേറെ ജീവനക്കാരുടെ ബജറ്റ് എയർലൈൻസ് കമ്പനി, ഈസി ജെറ്റ് മുപ്പത് ശതമാനം ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. ജൂൺ 15ന് വിമാനങ്ങൾ സർവീസ് ആരംഭിക്കുമെങ്കിലും പൈലറ്റുമാർ ഉൾപ്പെടെ നാലായിരത്തി അഞ്ഞൂറിലേറെ പേർക്ക് ബിസിനസ് തുടങ്ങുമ്പോൾ പണിയുണ്ടാകില്ല.

ബ്രിട്ടനിൽ രോഗവ്യാപനം തടയാനായി പുതുതായി ആരംഭിച്ച കോൺടാക്ട്ര് ട്രേസിങ് സംവിധാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ചില സ്ഥലങ്ങളിൽ സാങ്കേതിക തടസംമൂലം പുതിയ സംവിധാനം തുടങ്ങാൻ വൈകി. 

തിരഞ്ഞെടുക്കപ്പെട്ട 25,000 കോൺടാക്ട് ട്രേസർമാർ കോവിഡ് പോസിറ്റീവ് ആയവരെ വിളിച്ച്, അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, അവരോട് ക്വാറന്റൈനിലോ ഐസൊലേഷനിലോ പോകാൻ ആവശ്യപ്പെടുന്ന സംവിധാനമാണിത്. രാജ്യം മൊത്തത്തിൽ അടച്ചിടുന്നതിനു പകരം രോഗികളെയും അവരുമായി സമ്പർക്കത്തിലായവരെയും മാത്രം ഇൻഡിവിജ്വൽ ഐസലേഷനിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

പല കാരണങ്ങളാൽ ബ്രിട്ടനിൽ കുടുങ്ങിപ്പോയ മലയാളികളെ ലണ്ടനിൽ നിന്നും കൊച്ചിലിയേക്ക് ചാർട്ടേർഡ് വിമാനത്തിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന സംഘടന ഇന്ത്യൻ ഹൈക്കമ്മിഷനുമായും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. 

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യമൊട്ടാകെ എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടിന് നടത്തുന്ന കരഘോഷം ഇന്നലെ തുടർച്ചയായ പത്താം ആഴ്ചയിലേക്ക് കടന്നു. മാർച്ച് 26ന് തുടങ്ങിയ ഈ ഐക്യദാർഢ്യ പ്രഖ്യാപനം ഇന്നലെകൊണ്ട് ഔദ്യോഗികമായി അവസാനിച്ചു. എങ്കിലും കോവിഡുമായുള്ള ആരോഗ്യപ്രവർത്തകരുടെ പോരാട്ടം തുടരുന്നകാലം മുഴുവൻ കൈയടിയും തുടരാൻ വിലക്കുണ്ടാകില്ല. 

377 പേരാണ് ഇന്നലെ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com