കോവിഡ് ഭീതി വേണ്ട ; മറ്റ് രോഗികൾ അടിയന്തരമായി ആശുപത്രിയിൽ എത്തണം
Mail This Article
ബർലിൻ ∙ കോവിഡ് ഭീതി മൂലം വീടുകളിൽ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള രോഗികൾ എത്രയും വേഗം ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തണമെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ പൊതുജനത്തോടു അഭ്യർഥിച്ചു. കഴിഞ്ഞ രണ്ടു മാസമായി ജർമനിയിലെ സ്വകാര്യ ഡോക്ടർമാരുടെ പ്രാക്ടീസ് കേന്ദ്രങ്ങളിൽ തിരക്ക് വളരെ കുറവാണ്. ഡോക്ടർമാരുടെ നിലനിൽപ് തന്നെ കോവിഡ് മൂലം ഭീഷണിയിലാണ്.
ജർമൻ ആശുപത്രികളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.ആശുപത്രികളിൽ എത്തിയാൽ കൊറോണ വൈറസ് ബാധിക്കുമോ എന്ന് ജനം കരുതുന്നു. ഈ മിഥ്യ മാറണം. ജർമനിയിൽ കോവിഡ് കാലത്ത് നൂറുകണക്കിന് പേർ ചികിത്സ ലഭിക്കാതെ ഹൃദയാഘാതം മൂലം വീടുകളിൽ മരണ മടഞ്ഞു. പക്ഷാഘാത രോഗികളുടെ സംഖ്യ വർധിച്ചു. ഈ സ്ഥിതി മാറണം. അടിയന്തര വൈദ്യസഹായം ജനം ഉടനടി തേടണമെന്ന് സഫാൻ ജനത്തോട് അഭ്യർത്ഥിച്ചു.
ജർമനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഒരുലക്ഷത്തിലധികം അടിയന്തര ശസ്ത്രക്രിയ മാറ്റി വച്ചതായിട്ടാണ് സൂചന.