ജർമനിയിൽ കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ സൂചനയെന്ന് ആരോഗ്യമന്ത്രി
Mail This Article
ബർലിൻ ∙ ജർമനിയിൽ നിന്ന് കൊറോണ വൈറസ് ഒഴിഞ്ഞ് പോയിട്ടില്ലെന്നും ഒരു രണ്ടാം വരവിന് കോപ്പുകൂട്ടുകയാണെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ മുന്നറിയിപ്പ് നൽകി. ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് കൂടിവരുകയാണ്. ജർമനിയിൽ അഞ്ച് ഹോട്ട്‌സ്പോട്ടുകൾ നിലവിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ജർമൻ നഗരങ്ങളായ ഗുട്ടർസ്‌ലോ, വാറൻഡോർഫ്, ഗോട്ടിംഗൻഹാം, മാഗ്ഡെബുർഗ് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം കൂടുന്നതായി മന്ത്രി അറിയിച്ചു.
ഗുട്ടർസ്‌ലോയിലെ ടോണീസ് അറവ് ശാലയിൽ പണിയെടുത്ത 1700 പേർക്ക് കോവിഡ് ബാധിച്ചു. 7000 പേരാണ് ഈ അറവ് ശാലയിൽ ജോലി ചെയ്യുന്നത്. എല്ലാവരും ഇപ്പോൾ സർക്കാർ നിരീക്ഷണത്തിൽ ക്വാറന്റീനിലാണ്.
ഗുട്ടർസ്‌ലോ നഗരം തന്നെ അടച്ചതായിട്ടാണ് റിപ്പോർട്ട്. ഇതോടെ യൂറോപ്പിലെ ഏറ്റവും വലിയ കൊറോണ ഹോട്ട്‌സ്പോട്ടായി ഗുട്ടർസ്‍ലോ നഗരം മാറി. ഓസ്ട്രിയൻ സർക്കാർ അവരുടെ പൗരന്മാർ ജർമനിയിലെ നോർത്തേൺവെസ്റ്റ് ഫാളിയ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വരെ നിർദ്ദേശം വന്നു കഴിഞ്ഞു. ജർമനിയിൽ വേനൽക്കാലം ആരംഭിച്ചുകൊണ്ട് കോവിഡ് വ്യാപനത്തിന് തീവ്രത ഉണ്ടാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നത്.