ബ്രിട്ടനിൽ വീണ്ടും കഠാര ആക്രമണം, ഗ്ലാസ്ഗോയിൽ കൊല്ലപ്പെട്ടത് മൂന്നുപേർ, കോവിഡ് മരണം 186
Mail This Article
ലണ്ടൻ∙ ബ്രിട്ടനിൽ വീണ്ടും മൂന്നുപേരുടെ ജീവനെടുത്ത് കഠാരയാക്രമണം. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധിപേരെ കുത്തിവീഴ്ത്തിയത്. ഇതിനോടകം അക്രമിയുൾപ്പെടെ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി സമാനമായ രീതിയിൽ ലിബിയൻ യുവാവ് നടത്തിയ ഭീകരാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടലിൽനിന്നും രാജ്യം മുക്തമാകുന്നതിനു മുന്നെയാണ് ഗ്ലാസ്ഗോയിലെയും സമാനമായ ആക്രമണം.
സിറ്റി സെന്ററിലെ വെസ്റ്റ് ജോർജ് സ്ട്രീറ്റിലുള്ള പാർക്ക് ഇൻ ഹോട്ടലിന്റെ ഇടനാഴിയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസുകാരനും പരുക്കുണ്ട്. കൊറോണയിൽനിന്നും രാജ്യം ഒരുവിധം കരകയറുന്നതിനിടെയാണ് ബ്രിട്ടനിൽ തുടർച്ചയായി രണ്ടു വലിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് ബ്രിട്ടനിലെ ബീച്ചുകളിൽ ജനങ്ങൾ തടിച്ചുകൂടുന്നതിനെതിരേ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മറക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ബീച്ചുകളിലേക്ക് ജനം ഒഴുകുന്നത് സ്വയം നിയന്ത്രിക്കുന്നില്ലെങ്കിൽ ബീച്ചുകൾ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രിമാരും മുന്നറിയിപ്പു നൽകി.
രാജ്യത്ത് ഇന്നലെ 186 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് ഇതോടെ ആകെ മരണസംഖ്യ 43,414 ആയി. കഴിഞ്ഞ പത്തുദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.