ബ്രിട്ടനിൽ വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കിയും ഷോപ്പിങ് വൗച്ചർ നൽകിയും വിപണി ഉണർത്തും
Mail This Article
ലണ്ടൻ∙കോവിഡിൽ തകർന്നടിയുന്ന ബ്രിട്ടീഷ് സമ്പത്ത് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവേകാനുള്ള സാമ്പത്തിക പാക്കേജും നയങ്ങളും ബുധനാഴ്ച ചാൻസിലർ ഋഷി സുനാക് പാർലമെന്റിൽ പ്രഖ്യാപിക്കും. വീടുവിപണിയെ ഉണർത്താൻ തൽകാലത്തേക്ക് ഹൗസിങ് മാർക്കറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഞ്ചുലക്ഷം പൗണ്ട്‌വരെയുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി ഹൗസിങ് മാർക്കറ്റിന് ഉണർവ് പകരാനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 1,25,000 പൗണ്ട് വരെയാണ് വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവുള്ളത്. ലണ്ടൻ നഗരത്തിൽ നിലവിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവിന്റെ ത്രഷ്ഹോൾഡ് ഉയർത്താനും സാധ്യതയുണ്ടെന്നാണ് സൂചനകൾ.
വിപണിയെ കരകയറ്റാനായി പ്രായമായവർക്ക് 500 പൗണ്ടിന്റെയും കുട്ടികൾക്ക് 250 പൗണ്ടിന്റെയും ഷോപ്പിങ് വൗച്ചറുകൾ നൽകണമെന്ന നിർദേശവും ചാൻസിലർ പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചില്ലറ വിൽപന മേഖലയിലും ടൂറിസം, ഹോസ്പിറ്റാലിറ്റി സെക്ടറിലും ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകുന്നതു വഴി ഷോപ്പിങ് സംസ്കാരം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഒരുപറ്റം സാമ്പത്തിക വിദഗ്ധർ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി 30,000 പുതിയ ട്രെയിനീഷിപ്പുകൾ ആരംഭിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. യുവാക്കൾക്ക് ജോലി സാധ്യത ഉറപ്പുവരുത്തുന്ന ഈ പദ്ധതി പ്രകാരം ഇംഗ്ലണ്ടിൽ തൊഴിൽ പരീശിലനം ഉറപ്പുവരുത്തന്ന സ്ഥാപനങ്ങൾക്ക് ഓരോ അവസരത്തിനും ആയിരം പൌണ്ടുവീതം സർക്കാർ ബോണസായി നൽകും. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ പദ്ധതി നടപ്പിലാക്കാൻ 21 മില്യൺ പൌണ്ട് അനുവദിക്കും. 16 മുതൽ 24 വയസുവരെ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ബ്രിട്ടനിൽ ദിവസേന ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുകയും റിയൽ എസ്റ്റേറ്റ് വിപണി 2015നു ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെയാണ് പുതിയ പ്രഖ്യാപനങ്ങൾക്ക് സർക്കാർ തയാറാകുന്നത്