വളരുന്ന കൊറോണ ക്ളസ്റ്ററുകള്‍: ജര്‍മനിക്ക് ആശങ്ക
Mail This Article
ബര്‍ലിന്‍∙ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരിക്കല്‍ക്കൂടി കുതിച്ചുയരാന്‍ തുടങ്ങിയത് രാജ്യത്തിന് ആശങ്കയാകുന്നു. സാമൂഹിക അകലം പാലിക്കാനും മാസ്കുകള്‍ ധരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജര്‍മന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അതിവേഗത്തിലും അനിയന്ത്രിതവുമായി വീണ്ടും വൈറസ് വ്യാപിക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്ന കാര്യത്തില്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് ജര്‍മനി നടത്തിയത്. എന്നാല്‍, രണ്ടാം തരംഗത്തില്‍ ഇതു കൈവിടാന്‍ അനുവദിക്കരുതെന്നും ആഹ്വാനം.
വൈറസ് ബാധ ഏതു രീതിയില്‍ പോകും എന്നത് നമ്മുടെ കൈയിലാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി. അവധിക്കാലത്ത് വിനോദയാത്രകള്‍ വര്‍ധിക്കുന്നത് വൈറസ് വ്യാപനം ശക്തമാക്കാന്‍ ഇടയാക്കുമെന്ന ആശങ്ക രാജ്യത്ത് ശക്തമാണ്. ഈ സാഹചര്യത്തില്‍ പുറത്തു നിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ബവേറിയ പോലുള്ള സ്റ്റേറ്റുകള്‍ റെയില്‍വേ സ്റ്റേഷനുകളിലും മോട്ടോർ വേകളിലും വരെ ടെസ്റ്റിനു സൗകര്യം നല്‍കുന്നു. പൂര്‍ണമായും സൗജന്യവുമാണിത്.