ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടീഷ് ഗവൺമെന്റ് യുകെയിലെ പൊതുമേഖലാ ജീവനക്കാർക്കായി പ്രഖ്യാപിച്ച ശമ്പള വർധനയിൽ പാടെ അവഗണിക്കപ്പെട്ട നഴ്‌സിങ് ജീവനക്കാർക്കായുള്ള സംഘടിത പോരാട്ടങ്ങളുമായി  യുക്മ ദേശീയ കമ്മിറ്റി മുന്നോട്ടു നീങ്ങുകയാണ്. ഒൻപത് ലക്ഷത്തിലധികം വരുന്ന ഇതര  പൊതുമേഖലാ ജീവനക്കാർക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോൺസൻ സർക്കാർ, കോവിഡ് - 19 പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും അവഗണിച്ച്  പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നേഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാർമ്മീകവുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

2000 ന് ശേഷം യുകെയിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളിൽ 90 ശതമാനത്തിലേറെപ്പേർ നഴ്‌സിങ് മേഖലയിലൂടെയാണ് ഇവിടെയെത്തിയത്. അതിൽത്തന്നെ ഇരുപത്തഞ്ച് ശതമാനത്തോളം വീടുകളിലും രണ്ടുപേർ വീതം നഴ്‌സിങ് പാരാമെഡിക്കൽ - ക്ലിനിക്കൽ ജോലികളിൽ ഏർപ്പെടുന്നു. ചുരുക്കത്തിൽ സർക്കാർ അവഗണിച്ചിരിക്കുന്ന ഈ വിഭാഗത്തിന്റെ വേതനമാണ് യുകെ മലയാളി സമൂഹത്തിന്റെ ഏകദേശം 70 ശതമാനത്തോളം വരുന്ന വരുമാന സ്രോതസ്സ്. 

ഈ സാഹചര്യത്തിൽ, സർക്കാരിന്റെ വേതന വർധനവിലെ അധാർമ്മീകത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാർക്കൊപ്പം, എത്രയുംവേഗം നേഴ്‌സിംഗ് ജീവനക്കാർക്കും ശമ്പള വർദ്ധനവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മറ്റി പ്രചാരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. 

ഈ വർഷം പ്രാബല്യത്തിൽ വരത്തക്കവിധം നഴ്‌സിങ് മേഖലാ ജീവനക്കാർക്ക് 12.5 ശതമാനം ശമ്പള വർധനവ് അടിയന്തിരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവർത്തകർക്കും കുടുംബത്തിനും 2015 മുതൽ ഈടാക്കിയ എൻഎച്ച്എസ് സർചാർജ് തിരികെ നൽകുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വർക്ക് പെർമിറ്റ്, പിആർ അല്ലെങ്കിൽ സിറ്റിസൺഷിപ്പ് ആയി മാറ്റുക, തൊഴിൽരംഗത്ത്‌ വിവേചനങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക, ഇമിഗ്രന്റ് ആരോഗ്യ പ്രവർത്തകരെ സന്ദർശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും  നേരിടേണ്ടുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശീക എം പി മാർക്കുമുന്നിൽ സമർപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇരുനൂറോളം ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് നിവവേദനങ്ങൾ നേരിട്ട് നൽകുവാനുള്ള നടപടികൾ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായി കഴിഞ്ഞു.  ഓരോ പാർലമെന്റ് മണ്ഡലത്തിലും താമസിക്കുന്ന മലയാളി നേഴ്‌സ്‌മാർ വഴിയാണ് നിവേദനങ്ങൾ സമർപ്പിക്കുന്നത്.  അതോടൊപ്പം മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലും ശ്രമങ്ങൾ നടക്കുകയാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ പറഞ്ഞു.

വേതന വർദ്ധനവ് വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാർക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു കെ യിൽ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളിൽ അടിയന്തിരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മറ്റി തുടങ്ങി വക്കുകയാണ്. കോവിഡ് പോരാട്ടത്തിൽ വലിയ പങ്കുവഹിച്ച ഈ വിഭാഗത്തെ മാനുഷീക പരിഗണയോടെ  മാനിക്കുംവിധം രാജ്യം നിലപാടെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് യുക്മ നേഴ്സസ് ഫോറം നേതാക്കളായ സാജൻ സത്യൻ, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവർ പറഞ്ഞു.

രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ, ജീവൻ പോലും പണയപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുന്ന നേഴ്‌സിംഗ് മേഖലയിലെ എല്ലാ ജീവനക്കാർക്കും നീതി ലഭ്യമാക്കുവാൻ യുക്മ തുടങ്ങി വച്ചിരിക്കുന്ന ക്യാംപെയ്‌നുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യർത്ഥിക്കുന്നു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ ക്യാംപെയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും  മനോജ്‌കുമാർ പിള്ള (07960357679), അലക്സ് വര്‍ഗ്ഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com