ADVERTISEMENT

ലണ്ടൻ ∙ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും 50 ശതമാനം ബില്ല് സർക്കാർ നൽകുന്ന പുതിയ പദ്ധതിക്ക് ബ്രിട്ടനിൽ തുടക്കം. കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും പരമാവധി പത്തു പൗണ്ടിന്റെ ഇളവ് ലഭിക്കും വിധമുള്ള സർക്കാരിന്റെ പുതിയ ‘’ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട്’’ പ്രോഗ്രാം ഹോട്ടൽ, പബ്ബ് വിപണികളെ ഉണർത്തും. ഓഗസറ്റ് 31 വരെയാണ് ഈ ആനുകൂല്യം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടേക്ക് എവേകൾക്ക് ഇളവ് ബാധകമല്ല.

പദ്ധതി പ്രകാരം നാലുപേരടങ്ങുന്ന കുടുംബം 80 പൌണ്ടിന് ഭക്ഷണം കഴിച്ചാൽ 40 പൗണ്ട് നൽകിയാൽ മതിയാകും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മിനിമം ഇത്ര തുക ചെലവാക്കണം എന്നില്ല. രണ്ടു പൗണ്ടിന് കോഫിയോ ചായയോ കുടിച്ചാൽ ഒരു പൗണ്ട് നൽകിയാൽ മതിയെന്ന് ചുരുക്കം. സോഫ്റ്റ് ഡ്രിങ്കുകൾ പദ്ധതിയുടെ ഭാഗമാണെങ്കിലും ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് ഇളവ് ലഭിക്കില്ല.

‍ലോക്ക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ച ഹോസ്പിറ്റാലിറ്റി സെക്ടറിന്റെ ഉണർവ് ഉറപ്പുവരുത്താനും ഈ മേഖലയിൽ പണിയെടുക്കുന്ന ഷെഫുമാർ ഉൾപ്പെടെയുള്ള 18 ലക്ഷത്തോളം പേരുടെ തൊഴിൽ സംരക്ഷിക്കാനുമാണ് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഗുണപ്രദമായ ഈ പദ്ധതിയെന്ന് ചാൻസിലർ ഋഷി സുനാക് പറയുന്നു. എന്നാൽ ഫാസ്റ്റ് ഫൂഡ് ശൃംഖലയെ പദ്ധതിയുടെ ഭാഗമാക്കിയത് ശരിയല്ലെന്നാണ് നോൺ ഓബീസിറ്റി കാമ്പയിനേഴ്സ് ഉൾപ്പെടെയുള്ള വിമർശകർ പറയുന്നത്. 

സ്കീമിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 72,000 സ്ഥാപനങ്ങൾ വഴിയാകും പദ്ധതി നടപ്പാക്കുക. പിസ എക്സ്പ്രസ്, കോസ്റ്റ കോഫി, മക്ഡോണൽസ്, നാൻഡോസ്, കെ.എഫ്.സി, സബ് വേ തുടങ്ങിയ നിരവധി ഭക്ഷ്യശൃംഖലകൾ പദ്ധതിയുടെ ഭാഗമാണ്. ജനങ്ങൾക്ക് സബ്സിഡിയായി നൽകുന്ന പണം റസ്റ്ററന്റുകൾക്ക് ബിസിനസ് അക്കൗണ്ടുകളിൽ  അഞ്ചുദിവസത്തിനുള്ളിൽ സർക്കാർ തിരികെ നൽകും.   

ഹോസ്പിറ്റാലിറ്റി ടൂറിസം സെക്ടറിൽ ആറുമാസത്തേക്ക് വാല്യു ആഡഡ് ടാക്സ് 20 ശതമാനത്തിൽനിന്നും 5 ശതമാനമാക്കി നേരത്തെ കുറച്ചിരുന്നു.  വാറ്റിലെ ഈ ഇളവിനൊപ്പം ആഴ്ചയുടെ ആദ്യദിവസങ്ങളിലെ തിരക്കു കുറഞ്ഞ ദിവസങ്ങളിലുള്ള ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട് പ്രോഗ്രാം ബബ്ബുകൾ റസ്റ്ററന്റുകൾ, ബാർബിക്യൂസ്, കഫേകൾ, എന്റർടൈൻമെന്റ് മേഖലയിലെ മറ്റ് ബിസിനസുകൾ എന്നിവ ഉണർത്തെണീക്കാൻ വഴിയൊരുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കോവിഡിൽ തകർന്നടിയുന്ന ബ്രിട്ടീഷ് സമ്പത് വ്യവസ്ഥയെ ഉണർത്താൻ സ്വപ്നതുല്യമായ ആനുകൂല്യങ്ങളും നടപടികളുമാണ് ചാൻസിലർ ഋഷി സുനാക് നടപ്പാക്കന്നത്. ലണ്ടൻ ഉൾപ്പെടെയുള്ള വിവിധ ബ്രിട്ടീഷ് നഗരങ്ങളിലെ പല മലയാളി റസ്റ്ററന്റുകളും ഇന്ത്യൻ ഭക്ഷണശാലകളും പദ്ധതിയുടെ ഭാഗമായിയിട്ടുണ്ട്. 

English Summary: Eat out to help out: Coronavirus scheme offering UK diners 50% off begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com