തുര്‍ക്കിയിലെ നാല് പ്രദേശങ്ങളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ജര്‍മനി പിന്‍വലിച്ചു
Mail This Article
ബര്‍ലിന്‍ ∙ തുര്‍ക്കിയിലെ നാല് തീര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം 160 രാജ്യങ്ങളിലേക്കുള്ള യാത്ര മുന്നറിയിപ്പുകൾ ഓഗസ്റ് 31 വരെ ജർമനിയിൽ പ്രാബല്യത്തിലുണ്ട്. ഇതിൽ ഇന്ത്യയും ഉൾപ്പെടും. തുര്‍ക്കിയിലെ ടൂറിസം മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ നടപടി. രാജ്യത്തെ ടൂറിസം മേഖല ജര്‍മനിയില്‍ നിന്നുള്ള യാത്രക്കാരെ അമിതമായി ആശ്രയിക്കുന്നതാണ്. അതിനാല്‍ തന്നെ യാത്രാ മുന്നറിയിപ്പ് പിന്‍വലിപ്പിക്കാന്‍ തുര്‍ക്കി ആഴ്ചകളായി സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടത്തി വരുകയായിരുന്നു.
തീരദേശങ്ങള്‍ക്കായി പ്രത്യേക ടൂറിസം, സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ തുര്‍ക്കി സര്‍ക്കാരിന്റെ നടപടി കണക്കിലെടുത്താണ് ജര്‍മന്‍ സര്‍ക്കാരിന്റെ ഇളവ്. അതേസമയം, തുര്‍ക്കിയില്‍ നിന്ന് ജര്‍മനിയിലേക്കു യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്ന നിബന്ധന തുടരുകയാണ്.