ജർമനിയിൽ കോവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമെന്നു മന്ത്രി സഫാൻ
Mail This Article
ബർലിൻ ∙ ജർമനിയിൽ കോവിഡിന്റെ രണ്ടാം തരംഗം അതീവ വേഗതയിലാണെന്ന് ആരോഗ്യമന്ത്രി യെൻസ് സഫാൻ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് 1226 പേർക്ക് കോവിഡ് ബാധ ഉണ്ടായതായി മന്ത്രി പറഞ്ഞു.കഴിഞ്ഞ മെയ് ഒൻപതിനുശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. വേനൽക്കാല അവധി കഴിഞ്ഞ് ജർമനിയിൽ തിരിച്ചെത്തിയവരാണ് കോവിഡ് ഇറക്കുമതി ചെയ്തതായി ആക്ഷേപം പല കോണുകളിൽ ഇതിനകം ഉയർന്നിട്ടുണ്ട്.
പൊതുജനം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കൊറോണ രോഗികളുടെ സംഖ്യ വർദ്ധിക്കുവാൻ സാധ്യതയെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
മാസ്ക് ധരിക്കാതെ ബസ്സിലും ട്രെയിനിലും കയറുന്നവർ വലിയ പിഴ ഇന്നു മുതൽ നൽകേണ്ടി വരും. ഇവരെ കാത്തിരിക്കുന്നത് 150 യൂറോയുടെ പിഴയാണ്. ജർമൻ, സ്പെയ്ൻ യാത്ര ഒഴിവാക്കണമെന്നു ഇന്ന് സർക്കാർ വക മുന്നറിയിപ്പ് പുറത്തു വന്നു.